വാഷിംഗ്ടൺ: കാബൂളിലെ ചാവേർ ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചവരെ വേട്ടയാടുമെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. ആക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ 12 അമേരിക്കൻ സൈനികരുണ്ടെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ബൈഡന്റെ പ്രതികരണം.
'ഈ ആക്രമണം നടത്തിയവരും അമേരിക്കയ്ക്ക് ദോഷം ചെയ്യാൻ ആഗ്രഹിക്കുന്നവരും ഇത് അറിയുക; ഞങ്ങൾ പൊറുക്കില്ല, ഞങ്ങൾ മറക്കില്ല, നിങ്ങളെ വേട്ടയാടുകയും, ഇതിനുള്ള മറുപടി നൽകുകയും ചെയ്യും.'- ബൈഡൻ പറഞ്ഞു.
അഫ്ഗാനിസ്ഥാനിൽ നിന്ന് ആയിരക്കണക്കിന് പൗരന്മാരെ ഒഴിപ്പിക്കാനുള്ള ദൗത്യത്തിൽ നിന്ന് അമേരിക്കയെ തടയാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 'ഞങ്ങളെ തീവ്രവാദികൾ തടയില്ല. നമ്മുടെ ദൗത്യം നിർത്താൻ അവരെ അനുവദിക്കില്ല. ഞങ്ങൾ ഒഴിപ്പിക്കൽ തുടരും'- അദ്ദേഹം കൂട്ടിച്ചേർത്തു.
കാബൂള്‍ വിമാനത്താവളത്തിന് സമീപമുണ്ടായ ചാവേർ ആക്രമണത്തിൽ 60 പേരാണ് കൊല്ലപ്പെട്ടത്. 140 പേർക്ക് പരിക്കേറ്റു.സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഐസിസ് ഏറ്റെടുത്തിരുന്നു. വിമാനത്താവളത്തിന് ഭീകരാക്രമണ ഭീഷണിയുണ്ടെന്നും , ഉടൻ അവിടെ നിന്ന് ഒഴിഞ്ഞു പോകണമെന്നും അമേരിക്ക, ഓസ്ട്രേലിയ, ബ്രിട്ടൻ ഉൾപ്പടെയുള്ള ലോകരാജ്യങ്ങൾ പൗരന്മാർക്ക് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |