പാലക്കാട് :കേരളത്തിലേക്ക് കടത്താനായി 310 കന്നാസ്സൂകളിലായി സൂക്ഷിച്ച 10,850 ലിറ്റർ സ്പിരിറ്റ് പിടികൂടി. കേരള, പാലക്കാട് എക്സ്സൈസ് ഇന്റലിജൻസ്, കേരള ഇന്റലിജൻസ് ബ്യുറോയുടെ നേതൃത്വത്തിൽ സേലം വാൾപാടി പൊലീസിന്റെ സഹായത്തോടെ ഇന്ന് പുലർച്ചെയായിരുന്നു പരിശോധന നടത്തിയത്. രണ്ട് പേരെ അറസ്റ്റ് ചെയ്തു.
പുലർച്ചെ 12.30 നാണ് സേലം ശ്രീനായ്ക്കതൊടിയിലുള്ള ഗോഡൗണിൽ നിന്നും വൻ സ്പിരിറ്റ് ശേഖരം പിടിച്ചെടുത്തത്. പാലക്കാട് എക്സ്സൈസ് ഇന്റലിജൻസ് ഇൻസ്‌പെക്ടർ സെന്തിൽ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം രാത്രി സേലത്തെത്തി, ഗോഡൗൺ കണ്ടെത്തി തമിഴ്നാട് വാൽപ്പാടി പൊലീസിന്റെ സഹായത്തോടെയാണ് സ്പിരിറ്റ് ശേഖരം പിടിച്ചത്.
തിരുവനന്തപുരം കളയിക്കാവിള സ്വദേശി കനകരാജ്, സേലം സ്വദേശി അരസൻ എന്നിവരാണ് പിടിയിലായത്. മറ്റുള്ളവർ ഓടി രക്ഷപെട്ടു. തിരുവനന്തപുരം സ്വദേശി ദീപുവിന് വേണ്ടി സുക്ഷിച്ച സ്പിരിറ്റ്‌തായിരുന്നു. ഇന്നോ നാളെയോ കേരളത്തിലേക്ക് കടത്താനായിരുന്നു പരിപാടി.
പാലക്കാട് അണക്കപ്പാറ സ്പിരിറ്റ് കേസിന്റെ തുടർച്ചയായുള്ള എക്സ്സൈസ് ഇന്റലിജൻസിന്റെ അന്വേഷണമാണ് സേലത്തെ സ്പിരിറ്റ് വേട്ട. കേസിൽ തുടരന്വേഷണം കേരള എക്സ്സൈസും തമിഴ് നാട് പോലീസും തുടരും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |