കാബൂൾ: അഫ്ഗാൻ തലസ്ഥാനമായ കാബൂളിലെ ഹമീദ് കർസായി വിമാനത്താവളത്തിനുപുറത്ത് ചാവേറുകൾ ആക്രമണം നടത്തിയത് അമേരിക്കൻ സൈനികരുടെ തൊട്ടടുത്ത് നിന്നെന്ന് റിപ്പോർട്ട്. പരമാവധി അമേരിക്കക്കാരെ കൊല്ലുക എന്നതാണ് ചാവേറിന്റെ പ്രധാന ലക്ഷ്യം. ഇതിനൊപ്പം താലിബാനെ നിഷ്പ്രഭമാക്കുക എന്ന ലക്ഷ്യവും ഉണ്ടായിരുന്നു. താലിബാന്റെ ഏറ്റവും ക്രൂര വിഭാഗമായ ഹഖാനി നെറ്റ്‌വർക്കിനായിരുന്നു വിമാനത്താവളത്തിന്റെയും പരിസരത്തിന്റെയും സംരക്ഷണ ചുമതല. ഇവരുടെ സുരക്ഷാ സംവിധാനങ്ങളെ തകർത്തുകൊണ്ടാണ് സ്ഫോടക വസ്തുക്കളുമായി ചാവേർ എത്തിയത്. അബ്ദുൽ റഹ്മാൻ അൽ ലോഗാരി എന്ന ചാവേറിന്റെ ചിത്രവും അഫ്ഗാനിലെ ഐസിസ് വിഭാഗമായ ഖൊരാസൻ പുറത്തുവിട്ടു. ഇയാൾ എവിടത്തുകാരനാണെന്ന് വ്യക്തമല്ല. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ടെലിഗ്രാമിൽ ഖൊരാസൻ പ്രസ്താവന നടത്തുകയും ചെയ്തു.
അതിനിടെ ചാവേർ ആക്രമണത്തിൽ മരിച്ചവരുടെ എണ്ണം 90 ആയെന്നാണ് അമേരിക്കൻ ടിവി ചാനലായ സിബിഎസ് റിപ്പോർട്ടുചെയ്യുന്നത്. 150 ലധികം പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. മരിച്ചവരിൽ പതിമൂന്നുപേർ അമേരിക്കൻ സൈനികരാണ്. താലിബാൻ ഭീകരരും മരിച്ചിട്ടുണ്ട്. വിമാനത്താവളത്തിന്റെ പ്രധാന കവാടത്തിനോട് ചേർന്ന് അഫ്ഗാൻ അഭയാർത്ഥികളുടെ രേഖകൾ തയ്യാറാക്കുന്ന അമേരിക്കൻ സൈനികരായിരുന്നു ചാവേറുകളുടെ പ്രധാന ലക്ഷ്യം.
അതേസമയം, തങ്ങളുടെ തട്ടകത്തിൽ കയറി ഖൊരാസൻ ചാവേർ ആക്രമണം നടത്തിയത് താലിബാനെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചിരിക്കുകയാണ്. ഇതോടെ ഇവർ തമ്മിലുള്ള പക വീണ്ടും കൂടിയിട്ടുണ്ട്. ഇനിയും ചാവേർ ആക്രമണം ഉണ്ടായേക്കുമെന്നാണ് താലിബാൻ കരുതുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |