വാർദ്ധക്യം തെരുവിനൊപ്പം ആകേണ്ടിയിരുന്ന അച്ഛനമ്മമാർക്ക് അഭയം നൽകി ഒരുപാട് പേരുടെ മകളായി മാറുമ്പോൾ അതൊരു മഹാഭാഗ്യമായി കാണുന്ന നിഷ സ്നേഹക്കൂടിന്റെ ജീവിതം...
സേവനത്തിന് സന്തോഷമെന്ന് കൂടി അർത്ഥമുണ്ടെങ്കിൽ ലോകത്തിലെ ഏറ്റവും സന്തോഷവതി സ്നേഹക്കൂട് അഭയമന്ദിരം ഡയറക്ടർ നിഷയായിരിക്കും. സ്നേഹത്തിന്റെ പൂമരക്കാട് നിറഞ്ഞ ഹൃദയം. നന്മയുടെ നിറവസന്തം ചൊരിയുന്നുണ്ട് ചുറ്റും. വാർദ്ധക്യം തെരുവിനൊപ്പമാകേണ്ടിയിരുന്ന അച്ഛനമ്മമാരെ അരികോടടുപ്പിച്ചും അഭയം നൽകിയും ഒരുപാട് പേരുടെ മകളായി മാറുമ്പോൾ അതൊരു മഹാഭാഗ്യമായി കാണുകയാണ് നിഷ.
അനുഭവത്തിന്റെ തീച്ചൂളയിൽ നിന്ന് ആർജിച്ചെടുത്ത കരുത്തിലാണ് ജീവിതയാത്ര. സങ്കടം മനസിനേയും ശരീരത്തെയും നീറ്റിയൂറ്റി വലിച്ചെടുത്ത നാളുകൾ. നനച്ചു മാറാൻ വസ്ത്രവും വയറ് നിറയ്ക്കാൻ ഭക്ഷണവുമില്ലാതിരുന്ന കാലത്ത് നിന്ന് സ്വപ്രയത്നത്തിൽ വളർന്നപ്പോഴും സാധുജന്മങ്ങളെ സഹായിക്കാൻ സദാസമയം സടകുടഞ്ഞുണർന്ന മനസ്. വിയർപ്പും വിശപ്പും തളർത്തിയ കാലത്തും കഴിക്കാനുള്ള അന്നത്തിൽ നിന്ന് ഒരുപിടി മാറ്റി വച്ചു. പരിചരിച്ചും അവരുടെ പ്രശ്നങ്ങൾ പരിഹരിച്ചും ഉള്ളിലെ ഉറവ വറ്റാത്ത സ്നേഹം ഹൃദയനുറുങ്ങുകളിലേയ്ക്ക് ചൊരിഞ്ഞു. സാധാരണ തയ്യൽക്കാരിയായി തുടങ്ങി സഹജീവികൾക്ക് ആശ്വാസമായി മാറുമ്പോൾ, സാധുക്കൾക്ക് അഭയമേകാൻ സ്നേഹം കൊണ്ട് ഒരുക്കിയ കൂടിനെ നിഷ പേരിനുമൊപ്പം കൂട്ടായി ചേർത്തു.
ഓർമിക്കാനില്ല കുട്ടിക്കാലം
കെ.എസ്.ആർ.ടി.സി ജീവനക്കാരൻ കെ.ആർ.സോമന്റെയും വത്സമ്മയുടെയും മകൾ നിഷയ്ക്ക് മനസിന്റെ കോണിൽ സൂക്ഷിച്ചു വയ്ക്കാൻ ബാല്യകാലത്തെക്കുറിച്ച് സുഖമുള്ളൊരോർമത്തുണ്ട് പോലുമില്ല. അച്ഛന്റെ ശമ്പളം പലവഴിക്ക് ചിതറിത്തെറിച്ച് പോയപ്പോൾ താമസം സംക്രാന്തിയിലെ വാടകവീട്ടിലായി. പലപ്പോഴും പാതിവയറ് പോലും നിറയ്ക്കാനാവാതെ അമ്മത്തണുപ്പേറ്റ് തളർന്നുറങ്ങേണ്ടി വന്നു. പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കുമ്പോൾ എത്രയും വേഗമൊരു തൊഴിൽ പഠിക്കണമെന്നായിരുന്നു ഉള്ളുനിറഞ്ഞ ചിന്ത. കോട്ടയത്തും എറണാകുളത്തുമായി ഫാഷൻ ഡിസൈനിംഗ് കോഴ്സ് പൂർത്തിയാക്കിയപ്പോഴേയക്കും അച്ഛനെന്ന വിളക്കണഞ്ഞിരുന്നു. വൈകാതെ സഹോദരനും. സ്വയംതൊഴിൽ പദ്ധതിയിൽ വായ്പയായി ലഭിച്ച അൻപതിനായിരം രൂപക്ക് ഏറ്റുമാനൂർ ക്ഷേത്രത്തിന് സമീപമൊരു തയ്യൽ യൂണിറ്റ് തുടങ്ങി. ഫാഷൻ വസ്ത്രങ്ങൾ ട്രെൻഡാകുന്ന സമയം. നിഷയെ തേടി ആളുകൾ എത്താൻ തുടങ്ങിയതോടെ രണ്ട് കടമുറികൾ കൂടി വാടകയ്ക്ക് എടുത്തു.
ഏറ്റുമാനൂരിലെ നന്മത്തുടക്കം
കട തുറക്കും മുന്നേ ഏറ്റുമാനൂപ്പനെ തൊഴുത് മടങ്ങുംവഴിയാണ് ചലമൊഴുകുന്ന വ്രണത്തിൽ പറ്റിപ്പിടിച്ച ഈച്ചകളെ കൈവീശി ഓടിച്ചുകൊണ്ട് ക്ഷേത്രമൈതാനത്തിരുന്ന് ഭിക്ഷയാചിക്കുന്ന വൃദ്ധനെ കണ്ടത്. ഉള്ളുലഞ്ഞു നിൽക്കുമ്പോൾ ജീവിതച്ചുമലിലെ പ്രാരാബ്ധത്തിന്റെ ഭാണ്ഡക്കെട്ടുകളെക്കുറിച്ച് ഓർത്തതേയില്ല. സാധുജന്മത്തിനായുള്ള ആഹാരം അടുത്തുള്ള ഹോട്ടലിൽ നിന്ന് വാങ്ങി നൽകി. വിറയാർന്ന കൈകൾക്കൊണ്ട് ആർത്തിയോടെ ആഹാരം കഴിക്കുമ്പോൾ ആ കണ്ണുകളിലെ നന്ദിയുടെ പ്രകാശം നിഷയുടെ ഹൃദയത്തിലാണ് പതിച്ചത്. ആയിരം വഴിപാടുകളേക്കാൾ ഭഗവാനിഷ്ടം ആരോരുമില്ലാത്തവർക്ക് അന്നമാകുകയാണെന്ന തിരിച്ചറിവിലായിരുന്നു പിന്നീടുള്ള ജീവിതം. പിറ്റേന്ന് വീട്ടിൽ നിന്നിറങ്ങുമ്പോൾ നിഷ ഒരു പൊതികൂടി കരുതിയിരുന്നു. ക്ഷേത്ര മൈതാനത്തെത്തി സ്നേഹത്തോടെ ആ പൊതി നീട്ടി. വറ്റുകളോരോന്നും കഴിച്ചു തീർക്കും വരെ കാത്തു നിന്നു. സ്റ്റാൻഡിൽ നിന്ന് ഓട്ടോറിക്ഷയിലേയ്ക്ക് കയറ്റി ആശുപത്രിയിലാക്കി തിരികെ എത്തിച്ചു. പിന്നീട് പൊതികളുടെ എണ്ണം കൂടി. ഏറ്റുമാനൂരിന്റെ പരിസരങ്ങളിലെ അനാഥ ജീവിതങ്ങൾക്ക് ഒരു നേരത്തെയെങ്കിലും അത്താണിയാവാനുള്ള പെടാപ്പാട്. കുഷ്ഠം വന്നവരും മാറാ രോഗികളുമൊക്കെയായുള്ള സമ്പർക്കത്തെ വീട്ടുകാർ പോലും എതിർത്തപ്പോഴും നിഷ പിന്മാറിയില്ല. ഉള്ളിന്റെ ഉള്ളിൽ സ്നേഹം കൊണ്ട് നിഷ അന്നേ ഒരു കൂടുകൂട്ടിയിരുന്നു. ആരേയും അടച്ചിടാത്തൊരു കൂട്.
ഫെയ്സ്ബുക്ക് കൂട്ടായ്മ
നവമാദ്ധ്യമത്തിന്റെ സാദ്ധ്യതകളാണ് നിഷയ്ക്ക് തുണയായത്. 2014 ലാണ് നിഷ 'സ്നേഹക്കൂട് " എന്ന പേരിൽ ഫെയ്സ്ബുക്ക് കൂട്ടായ്മക്ക് തുടക്കമിട്ടത്. നന്മ മനസുകളെല്ലാം ഒരുമിച്ചതോടെ സാമുഹ്യപ്രവർത്തന മേഖല വിപുലമായി. തങ്ങളുടെ സൗഹൃദ വലയത്തിലുള്ള സുഹൃത്തുക്കൾ സഹായമൊരുക്കി. തുടക്കം മംഗളമായതോടെ കാരുണ്യത്തിന്റെ മറുവാക്കായി സ്നേഹക്കൂട് മാറി. സ്നേഹക്കൂടിന്റെ ഭാഗമാകാൻ രാജ്യത്തിന് പുറത്ത് നിന്ന് വരെ ആളുകളെത്തി. അനാഥാലയങ്ങളും അഗതി മന്ദിരങ്ങളും സന്ദർശിച്ച് ഭക്ഷണവും വസ്ത്രങ്ങളും നൽകി. വീടുകൾ വച്ചും സ്ത്രീകൾക്ക് സ്വയം തൊഴിലൊരുക്കിയും ചുരുങ്ങിയ കാലം കൊണ്ട് ഫെയ്സ്ബുക്ക് കൂട്ടായ്മ നിരാലംബരുടെ നിറവായി മാറി.
കൈത്താങ്ങായി സ്നേഹക്കൂട്
പുറമ്പോക്കിലെ ചായ്പ്പിനുള്ളിൽ മഴയും വെയിലുമേറ്റ് ജീവിതം തള്ളിനീക്കിയവർക്ക് കുടയാണ് സ്നേഹക്കൂട്. കോട്ടയത്തെ അനാഥാലയങ്ങൾ നിറഞ്ഞതോടെ തെരുവ് തരുന്നവരെ പത്തനാപുരം ഗാന്ധിഭവനിലെത്തിച്ചു. അഭയം തേടിയെത്തുന്നവർക്ക് ആതുരാലയത്തിനപ്പുറത്ത് കുടുംബാന്തരീക്ഷത്തിന്റെ സാന്നിദ്ധ്യം വേണമെന്ന ലക്ഷ്യത്തിലാണ് സമ്പാദ്യപ്പെട്ടിയിൽ സൂക്ഷിച്ചു വച്ചതൊക്കെ വിറ്റും പണയപ്പെടുത്തിയും സഹായം സ്വീകരിച്ചും വടവാതൂരിൽ വാടകവീടെടുത്ത് സ്നേഹക്കൂട് അഭയമന്ദിരത്തിന് തുടക്കമിട്ടത്. സ്നേഹക്കൂട്ടിലാരും അന്തേവാസികളല്ല, അച്ഛനും അമ്മയുമാണ്. ഭക്ഷണം കഴിക്കുന്നതിനും കിടക്കുന്നതിനും സമയമോ നിയന്ത്രണങ്ങളോയില്ല. പാട്ടു പാടിയും കഥ പറഞ്ഞും ഉല്ലാസം വിതറുന്നു. ഇന്ന് സ്നേഹക്കൂടിന് സ്വന്തമായി 20 അമ്മാരും 22 അച്ഛൻമാരുമുണ്ട്. ഇവരിൽ കിടപ്പു രോഗികൾ, കൈയില്ലാത്തവർ, കാലുതളർന്നവർ എന്നിവരുണ്ട്. കിടപ്പു രോഗികൾക്ക് പ്രത്യേക പരിഗണന നൽകാൻ സ്റ്റാഫും ഹോംനഴ്സുമാരുമുണ്ട്.അവർ കുളിപ്പിക്കും കൂട്ടിരിക്കും. വയറുംനിറയുംവരെ വാരി വാരി നൽകും. ആർക്കുമില്ല പരാതി. പരിഭവവും. മാരിയമ്മയും മാധവിയമ്മയും പങ്കജാക്ഷിയമ്മയും വറുഗീസ് അച്ഛനും ദാമോദരൻ അച്ഛനും ചക്രപാണി അച്ഛനുമൊക്കെ സ്നേഹക്കൂട്ടിലെ വർണ്ണ കിളികളാണ്. അവരുടെ പ്രായത്തിന്റെ കാർക്കശ്യങ്ങളെല്ലാം നിഷയുടെ സ്നേഹത്തിന് മുന്നിൽ അലിഞ്ഞില്ലാതാവും.
പ്രാർത്ഥനയോടെ തുടക്കം
സ്നേഹക്കൂടിന്റെ മുറ്റത്തെ പന്തലിലെ പ്രാർത്ഥനാ മുറിയിൽ എല്ലാ ദൈവങ്ങൾക്കുമുണ്ടിടം. ദൈവദശകം എഴുതിച്ചേർത്തിട്ടുണ്ട്. ഇഷ്ടമുള്ള മതത്തിൽ വിശ്വസിക്കാം. ആരെയും പ്രാർത്ഥിക്കാം. ഏത് പ്രാർത്ഥനയും നന്മയ്ക്ക് വേണ്ടിയാവണമെന്ന് മാത്രം. ആകുന്നവർക്ക് അടുക്കളയിൽ സഹായിക്കാം. അതിനും നിർബന്ധമില്ല. കാപ്പിയും പലഹാരങ്ങളും അവരവരുടെ മുന്നിലെത്തും. ഉച്ചയൂണും നാലുമണിക്കാപ്പിയും സുഭിക്ഷമായ അത്താഴവുമൊക്കെയായി അല്ലലെന്തെന്ന് ആരേയും അറിയിച്ചിട്ടില്ല. തെരുവിൽ നിന്ന് ലഭിക്കുന്നവരെ താമസിപ്പിച്ച ശേഷം മക്കളുമായി സംസാരിച്ച് അവരെ സാഹചര്യം ബോദ്ധ്യപ്പെടുത്തി സന്തോഷത്തോടെ പറഞ്ഞു വിടാനാണ് ആഗ്രഹം. അങ്ങനെ ഇതുവരെ 123 പേരെ മക്കൾക്കൊപ്പം അയച്ചിട്ടുമുണ്ട്. മടക്കി അയച്ച് ഒഴിവാക്കുകയല്ല, മക്കൾക്ക് കൗൺസലിംഗ് നൽകിയും ജനമൈത്രി പൊലീസുമായി ചേർന്ന് നിരന്തം ഇടപെടലുകൾ നടത്തിയും എല്ലാമാസവും കാര്യങ്ങൾ തിരക്കിയും അവരുടെ ക്ഷേമം ഉറപ്പാക്കുന്നുമുണ്ട്.
കൊവിഡിലും കൈവിട്ടില്ല
കൊവിഡ് കാലത്താണ് സ്നേഹക്കൂട്ടിന്റെ സാന്ത്വന സ്പർശം ഏറ്റവും കൂടുതൽ കോട്ടയംകാർ കണ്ടത്. മാസ്ക്കും സാനിറ്റൈസറും മുതൽ വെള്ളവും ഭക്ഷണവും വരെ മുന്നിലെത്തിച്ചു. തെരുവിലെ അനാഥർ മുതൽ പൊലീസ് ഉദ്യോഗസ്ഥരടക്കം വിവിധ മേഖലകളിലുള്ളവർക്ക് സേവനമേകി. വരുമാനമെന്നോണം ആരംഭിച്ച തട്ടുകടയും പച്ചക്കറിക്കടയുമൊക്കെ ലോക്ക് ഡൗണിൽ അടച്ചു പൂട്ടിയപ്പോഴും ഉള്ളതെല്ലാം ചേർത്ത് സഹായ പ്രവാഹത്തിന് കുറവ് വരുത്തിയില്ല. മറ്റു സേവനങ്ങൾക്ക് പുറമേ ഇപ്പോൾ ജില്ലാ ആശുപത്രിയിൽ പാവപ്പെട്ടവർക്ക് ദിവസവും 125 പൊതിച്ചോറ് വിതരണം ചെയ്യുന്നുണ്ട്.
വലിയ ലക്ഷ്യത്തിനായി ചലഞ്ചും
ഇരുപത്തിനാലുമണിക്കൂറും ഓട്ടത്തിലാണ് നിഷയും ഭർത്താവ് റിട്ട.സൈനികനായ അനുരാജും. നിഷയുടെ സേവനങ്ങൾക്ക് വെള്ളവും വളവുമായി കൂടെനിൽക്കുന്നത് അനുരാജാണ്. ഇരുവർക്കും വലിയൊരു ലക്ഷ്യം കൂടിയുണ്ട്. സ്നേഹക്കൂട്ടിലെ അച്ഛനമ്മമാരെ ഇനിയെങ്കിലും വാടകക്കെട്ടിടത്തിൽ നിന്ന് മോചിപ്പിക്കണം. ഇതിനായി കൊല്ലാട് വാങ്ങിയ സ്ഥലത്ത് 6,000 സ്ക്വയർ ഫീറ്റിൽ മൂന്ന് നിലകളിലായി പുതിയ വീട് നിർമിക്കാനുള്ള ശ്രമത്തിലാണ്. സുമനസുകൾ സഹായിച്ചാൽ നിർമാണം വേഗത്തിൽ പൂർത്തിയാക്കാം. ഇതിനായി സ്ക്വയർ ഫീറ്റ് ചലഞ്ചും നിഷമുന്നോട്ടുവയ്ക്കുന്നു. കുറഞ്ഞത് ഒരു സ്ക്വയർ ഫീറ്റ് നിർമിക്കാനുള്ള സഹായമെങ്കിലും ഒരാൾക്ക് നൽകാം.
അംഗീകാരങ്ങൾ
കാരുണ്യപ്രവർത്തനങ്ങൾക്ക് ദേശീയ പുരസ്കാരമടക്കം ലഭിച്ചിട്ടുണ്ട്. 2015 ലെ ഡോ.അംബേദ്കർ വിശിഷ്ട സേവാ ദേശീയ പുരസ്കാരം,ഡോ.എ.പി.ജെ.അബ്ദുൾ കലാം മെറിറ്റ് അവാർഡ്,ഈസ്റ്റേൺ ഭൂമിക ബെസ്റ്റ് സോഷ്യൽ വർക്കർ അവാർഡ്, തത്വമസി പുരസ്കാരം,ഹരിയാന ഗ്ലോബൽ ഡയമണ്ട് അവാർഡ് തുടങ്ങി നൂറോളം പുരസ്കാരങ്ങൾ 'സ്നേഹക്കൂടിന്റെ" സേവനത്തിന് ഈടുപകരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |