പാലാ: മീനച്ചിൽ താലൂക്കിലെ പ്രമുഖ റബർ വ്യവസായ സ്ഥാപനമായിരുന്ന മീനച്ചിൽ റബർ മാർക്കറ്റിംഗ് സൊസൈറ്റിയുടെ കീഴിലുള്ള കരൂർ ഫാക്ടറി അടച്ചിട്ട് ഏഴു വർഷം തികഞ്ഞു. തൊഴിലാളികളും നിക്ഷേപകരും ഒരു പാേലെ ദുരിതത്തിലാണ്.
സൊസൈറ്റിയുടെ പ്രതാപം തിരികെപ്പിടിക്കാൻ സർക്കാർ മുൻകൈയെടുത്ത് കൺസോർഷ്യം രൂപീകരിച്ചെങ്കിലും ഇതിന്റെ പ്രവർത്തനവും നിലച്ച അവസ്ഥയിലാണ്. സഹകരണ ബാങ്കുകളുടെ പിന്തുണയോടെ ആരംഭിച്ച കൺസോർഷ്യം പ്രതീക്ഷയുണർത്തിയിരുന്നു.
മീനച്ചിൽ സൊസൈറ്റിയുടെ കീഴിലുള്ള കൂടല്ലൂർ ക്രമ്പ് ഫാക്ടറി ഭാഗികമായി ഏതാനും മാസം മുമ്പ് തുറന്നു പ്രവർത്തിപ്പിക്കാൻ സാധിച്ചതാണ് ഏക മെച്ചം. എങ്കിലും മതിയായ ഫണ്ടില്ലാത്തതിനാൽ ലാഭകരമാക്കാൻ സാധിച്ചിട്ടില്ല. മൂന്നു ഷിഫ്റ്റ് പ്രവർത്തിപ്പിക്കാൻ സാധിച്ചാലേ ലാഭകരമാകൂവെന്ന് ബന്ധപ്പെട്ടവർ പറയുന്നു.
നിലവിൽ ഏഴുപത് കോടി രൂപയോളം കടബാദ്ധ്യതയുള്ള മീനച്ചിൽ റബർ മാർക്കറ്റിംഗ് സൊസൈറ്റിയുടെ കൂടല്ലൂർ, കരൂർ ഫാക്ടറികൾ വർഷങ്ങളായി പൂട്ടിക്കിടക്കുകയായിരുന്നു.
രണ്ടും തുറന്നു പ്രവർത്തിപ്പിക്കാനും കൂടുതൽ സംരംഭങ്ങൾ തുടങ്ങാനുമാണ് കൺസോർഷ്യത്തിലൂടെ ലക്ഷ്യമിട്ടത്. സർജിക്കൽ ഗ്ലൗസ് ഉൾപ്പെടെയുള്ളവ നിർമിക്കാനുള്ള യന്ത്രസാമഗ്രികൾ സ്ഥാപിക്കുന്നതും പരിഗണനയിലുണ്ടായിരുന്നു. റബർ ബോർഡിലെ സാങ്കേതിക വിദഗ്ദധരുടെ സഹായത്തോടെ വിശദമായ പ്രോജക്ടും തയാറാക്കിയിരുന്നു. മൂന്നു വർഷം മുമ്പ് ഭരണസമിതി പിരിച്ചുവിട്ട് അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയെ ഭരണം ഏൽപ്പിക്കുകയും ചെയ്തു.
മുന്നൂറോളം തൊഴിലാളികളാണ് രണ്ടു സ്ഥാപനത്തിലുമുണ്ടായിരുന്നത്. സംഘത്തിന്റെ നഷ്ടത്തിന് ഉത്തരവാദികളായ ഡയറക്ടർമാരുടെയും ഉദ്യോഗസ്ഥരുടെയും പക്കൽനിന്ന് 6.66 കോടി രൂപ ഈടാക്കാൻ സഹകരണവകുപ്പ് നടപടി തുടങ്ങിയിരുന്നു.
കൺസോർഷ്യം
സാമ്പത്തിക പിന്തുണ ഉറപ്പാക്കാൻ ലക്ഷ്യമിട്ട് സഹകരണ ബാങ്കുകളുടെ കൂട്ടായ്മയിലൂടെയാണ് കൺസോർഷ്യം രൂപീകരിച്ചത്. താലൂക്കിലെ 20 സഹകരണ ബാങ്കുകളുടെ പ്രതിനിധികളായിരുന്നു പങ്കാളികൾ. ലീഡ് ബാങ്കായി കിഴതടിയൂർ സർവീസ് സഹകരണ ബാങ്കിനെയും നിശ്ചയിച്ചു.
കടബാദ്ധ്യത
70 കോടി
'20 ലക്ഷം രൂപ വീതം തരാമെന്ന് താലൂക്കിലെ 20 സഹകരണ ബാങ്കുകൾ വാഗ്ദാനം ചെയ്‌തെങ്കിലും മൂന്നു ബാങ്കുകൾ മാത്രമാണ് തുക നൽകിയത്. രാഷ്ട്രീയലക്ഷ്യവുമായി ഒരു ഗ്രൂപ്പ് ഇതിനെതിരേ പ്രവർത്തിക്കുന്നുണ്ട്. സർക്കാർ സഹായം കൂടി മതിയായി ലഭിക്കാതെ കൺസോഷ്യത്തിന് മുന്നോട്ടുപ്രവർത്തിക്കാൻ സാധിക്കില്ല.
- ജോർജ് സി. കാപ്പൻ
(കൺസോർഷ്യം ചെയർമാൻ)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |