കൂത്തുപറമ്പ്: പഴശ്ശി കനാലിന്റെ ഭാഗമായുള്ള മാങ്ങാട്ടിടം അയ്യപ്പൻ തോട്ടിലെ കനാൽ പാലം അപകടത്തിൽ. 50 വർഷത്തിലധികം പഴക്കമുള്ള പാലത്തിന്റെ കോൺക്രീറ്റ് തകർന്ന് കമ്പികൾ പുറത്തേക്ക് തള്ളിയ നിലയിലാണ്. കൈവരികളും ദ്രവിച്ചിട്ടുണ്ട്.
പഴശ്ശി ഇറിഗേഷൻ പദ്ധതിയുടെ ഭാഗമായുള്ള പാലയോട് - മാഹി ബ്രാഞ്ച് കനാലിന് കുറുകെയുള്ള പാലമാണിത്. അയ്യപ്പൻ തോട് ജംഗ്ഷനിൽ നിന്ന് വട്ടിപ്രത്തേക്കുള്ള റോഡിലാണ് പാലം സ്ഥിതി ചെയ്യുന്നത്. നിർമ്മാണത്തിനു ശേഷം ഇതുവരെയും ഈ പാലത്തിന് അറ്റകുറ്റപ്പണികളൊന്നും തന്നെ നടത്തിയിട്ടില്ല. പാലത്തിന്റെ അടിഭാഗത്ത് കോൺക്രീറ്റ് തകർന്ന് കമ്പികൾ പുറത്തേക്ക് തള്ളി നിൽക്കാൻ തുടങ്ങിയിട്ട് കാലങ്ങളായി. കോൺക്രീറ്റും അടർന്ന് വീഴുന്നുണ്ട്. അപകടാവസ്ഥ അറിയാതെ ദിവസവും ഭാരവാഹനങ്ങൾ ഉൾപ്പെടെ ഇതുവഴി കടന്നുപോകുന്നുണ്ട്.
ഈ ഭാഗത്തെ വട്ടിപ്രം വെള്ളാനപ്പൊയിൽ റോഡിന് മുഖ്യമന്ത്രി ഇടപെട്ടതോടെ കേന്ദ്ര റോഡ് ഫണ്ടിൽ നിന്ന് ഒരു കോടി രൂപ അനുവദിച്ചിട്ടുണ്ട്. മെക്കാഡം ടാറിംഗ് ചെയ്ത് ഈ റോഡ് നവീകരിക്കുമ്പോൾ പാലം പുതുക്കി പണിയുമോയെന്ന് വ്യക്തമല്ല. ഈ ഫണ്ടിൽ ഉൾപ്പെടുത്തി പാലം പുനർനിർമ്മിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം
കനാൽ തുറന്നാൽ...
അടുത്തദിവസം മാഹി ബ്രാഞ്ച് കനാലിലൂടെ വെള്ളം പമ്പ് ചെയ്യാനാണ് അധികൃതരുടെ തീരുമാനം. വെള്ളത്തിന്റെ ഒഴുക്കിൽ പാലം തകർന്ന് വീഴാൻ സാദ്ധ്യതയേറെയാണ്. പാലം നിർമ്മാണത്തിന്റെ ഭാഗമായി കനാലിൽ കെട്ടി ഉയർത്തിയ പാർശ്വഭിത്തികളും ഏതു സമയത്തും ഇളകി അടർന്ന് വീഴാൻ പാകത്തിൽ നിൽക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |