കണ്ണൂർ: ഇന്ത്യയെ അറിയാനുള്ള യാത്രയിൽ നേരിട്ട് പരിചയം പോലുമില്ലാത്ത നാലു പെണ്ണുങ്ങൾ. ഒാൾ (ഒാളെ) ഇന്ത്യ ട്രിപ്പുമായി ടൊയോട്ട ഇന്നോവയിൽ മാഹിക്കാരി നാജിറ നൗഷാദും എറണാകുളം സ്വദേശിനി മേരി സോണിയയും നാദാപുരത്തുകാരി സജിത ജാബിറും ഹോമിയോ ഡോക്ടറായ കൊല്ലം സ്വദേശിനി ഡോ. സുനിത കുമാരിയുമാണ് ഇപ്പോൾ ഒന്നിച്ചുള്ളത്. കണ്ണൂരിൽ നിന്നും വ്യാഴാഴ്ച യാത്ര പുറപ്പെട്ട ഇവർ ആന്ധ്രാപ്രദേശിലെ ഖണ്ഡീക്കോട്ട സന്ദർശിച്ച് സൂര്യോദയവും കണ്ടതിന് ശേഷം ഇന്ന് ഹൈദരബാദിലേക്ക് തിരിക്കും.
യാത്രകളെ സ്നേഹിക്കുന്ന നാലു പേരെ ഒരുമിപ്പിച്ചത് ഫേസ് ബുക്കാണ്. ട്രാവൽ വ്ലോഗറായ നാജിറ അടുത്തിടെ ഏഴ് സ്ത്രീകൾ ചേർന്നുപോയ വയനാടൻ യാത്രയെ കുറിച്ച് ആറുലക്ഷം പേരടങ്ങിയ വേൾഡ് മലയാളിയെന്ന ഫേസ് ബുക്ക് പേജിൽ അനുഭവം പങ്കുവച്ചിരുന്നു. അടുത്ത ട്രിപ്പ് പോകുമ്പോൾ അറിയിക്കണമെന്ന് പറഞ്ഞ് കൂടെ കൂടിയതാണ് സജിത. സുനിത നേരത്തെ പോയ വയനാടൻ യാത്രയിൽ നാജിറക്കൊപ്പമുണ്ടായിരുന്നു. സഞ്ചാരി ട്രാവൽ ഫോറമെന്ന ഫേസ്ബുക്ക് പേജിൽ ലഡാക്ക് യാത്രയെ കുറിച്ച് പോസ്റ്റിട്ടപ്പോഴാണ് സോണിയ ഇവർക്കൊപ്പം കൂടിയത്. വീട്ടുകാരുടെ പിന്തുണ കൂടി ചേർന്നപ്പോൾ നാലുപേരും സ്വപ്നയാത്രയ്ക്ക് തുടക്കമിട്ടു.
രാവിലെ ആറിനു തുടങ്ങുന്ന യാത്ര വൈകീട്ട് അവസാനിപ്പിച്ച് രാത്രി മുഴുവൻ വിശ്രമിക്കും. നാജിറ തന്നെയാണ് കാർ ഒാടിക്കുന്നത്. കോളേജിൽ നിന്ന് ടൂർ പോകാൻ വീട്ടുകാർ വിടാത്തതിന്റെ സങ്കടം ഇപ്പോഴാണ് മാറികിട്ടിയതെന്നും ഭർത്താവിന്റെ പൂർണ്ണ പിന്തുണയാണ് പിന്നിലെന്നും സോണിയ പറഞ്ഞു. ലഡാക്കിലെത്തി കശ്മീർ സന്ദർശിച്ചതിനു ശേഷം രണ്ടുമാസം കൊണ്ട് തിരിച്ചെത്താനാണ് ഉദ്ദേശ്യം.
നാജി നൗഷിയെന്ന വ്ലോഗിലൂടെ ഒാൾ (ഒാളെ) ഇന്ത്യ ട്രിപ്പ് യാത്രാവിവരങ്ങൾ പങ്കു വയ്ക്കും. മൂന്നും ഒന്നും വയസ്സുള്ള കുട്ടികൾ ഉൾപ്പെടെ അഞ്ച് മക്കളാണ് നാജിറക്ക്. ഇവരിൽ രണ്ടുപേരെ മാഹിയിലുള്ള ഉമ്മയുടെ അടുത്തും മറ്റു രണ്ടുപേരെ ഒമാനിൽ ഭർത്താവിന്റെ ഒപ്പമാക്കിയുമാണ് നാജിറ യാത്ര പുറപ്പെട്ടത്. ഒമാനിൽ നിന്ന് 23 നാണ് നാട്ടിലെത്തിയത്.
ജൂൺ മുതൽ പ്ലാനിംഗ് തുടങ്ങിയിരുന്നെങ്കിലും ഇപ്പോഴാണ് പോകാൻ സാധിച്ചത്. പ്രകൃതിഭംഗിയിൽ നിന്നും വിട്ടുമാറി കോട്ടകളും പാലസുകളും മറ്റ് ചരിത്രപരമായ സ്ഥലങ്ങളും സന്ദർശിക്കുകയാണ് പ്രധാന ലക്ഷ്യം. ത്സാൻസിയിൽ പോയി ത്സാൻസി റാണിയെ കുറിച്ച് കൂടുതൽ അറിയാനും പദ്ധതിയുണ്ട്.
നാജിറ നൗഷാദ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |