ഒറ്റപ്പാലം: നിളയുടെ കാഴ്ചകളിൽ ഒരു കാലത്ത് നിറഞ്ഞുനിന്നിരുന്ന ചിത്രമായിരുന്നു കടവുകളും കടത്തുതോണികളും. എന്നാൽ ഈ കാഴ്ചകളെല്ലാം കാലം മായ്ച്ചുകളഞ്ഞു. പാലങ്ങൾ വന്നതോടെ നിളയിലെ തോണികളും കടവുകളും കടത്തുകാരും കാണാമറയത്തായി. ആ ഭൂതകാലം ഓർത്ത് മനസിൽ തോണിയിറക്കുന്നവർ ഇന്നുമേറെ. നിളയുടെ വേറിട്ട സൗദര്യമായിരുന്നു ഈ കാഴ്ചകൾ.
പുഴയുടെ ഇരുകരകളിലേക്ക് പോകാൻ കടവുകളിൽ കടത്തുതോണികളെ കാത്ത് നിരവധി പേർ നിളാതീരങ്ങളിലുണ്ടാകുമായിരുന്നു. നിറയെ യാത്രക്കാരുമായി പുഴയുടെ കുത്തൊഴുക്കിനെ നേരിട്ട് അക്കര തീരത്തേക്ക് തോണി അടുപ്പിക്കും. കടത്തുകാരന്റെ കൈകരുത്തിലും തുഴയേറിലും, മനക്കരുത്തിലും ഒരു തോണിയാത്ര. നിളയുടെ ഓളപ്പരപ്പുകൾക്ക് മേലെ കടത്ത് തോണികൾ ഒഴുകി നടക്കുന്ന കാഴ്ച.
ഓരോ മൂന്നു കിലോമീറ്റർ വ്യത്യാസത്തിലും കടവുകളും കടത്തുതോണികളും. പറളി മുതൽ പൊന്നാനി വരെ നിരവധി കടവുകൾ. പാലക്കാട് നിന്ന് ചരക്ക് കയറ്റി പായ് വഞ്ചികൾ നിളയിലൂടെ പൊന്നാനി ലക്ഷ്യമാക്കി നീങ്ങിയിരുന്ന പഴയകാലം. നിളയിലെ ആ കാഴ്ചകൾ ഇന്നില്ല. നിളയെ ചിത്രീകരിക്കാനെത്തുന്ന സിനിമാസംഘങ്ങൾ ഗാനരംഗ ചിത്രീകരണത്തിനായും മറ്റും തോണി കാഴ്ചകളെ പുനർജ്ജനിപ്പിക്കാറുണ്ട്.
തോണികൾ മണൽ കടത്തിന് ഉപയോഗിക്കുന്ന കാഴ്ച കാണാം ഭാരതപ്പുഴയിൽ പലയിടത്തും നിളയിലെ ആ കാഴ്ചയെ പക്ഷേ നോക്കി നിൽക്കാനാവില്ല. നിളയും, നിളയുടെ പ്രധാന കൈവഴിയായ തൂതപ്പുഴയും തോണി കാഴ്ചകളെ സമ്മാനിച്ചിരുന്നു. പെരിങ്ങോട്ടുകുറുശ്ശി ഭാരതപ്പുഴ കടവിലും തൂതപ്പുഴയിലെ ഒരു കടവിലും കാലം മായ്ക്കാതെ സൂക്ഷിച്ചിട്ടുണ്ട് കടവും കടത്തുതോണിയും.
എം.ടിയുടെ സ്വന്തം കടവായിരുന്നു കൂടല്ലൂർ. ഭാരതപ്പുഴയിലെ കൂടല്ലൂർ കടവ് എം.ടിയെ ഏറെ സ്വാധീനിച്ചിരുന്നു. കടവ് എന്ന പേരിൽ തന്നെ എം.ടി തന്റെയീ നിളാക്കാഴ്ചകളെ നോവലും സിനിമയുമാക്കി. എം.ടി തന്നെ ഈ കാഴ്ചകളെ പല തവണ ഓർത്തെടുത്ത് പറഞ്ഞിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |