അമൃത്‌സർ: പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്ടൻ അമരീന്ദർസിംഗുമായുള്ള ശീതസമരത്തിന് മൂർച്ചക്കൂട്ടി, കോൺഗ്രസ് ഹൈക്കമാൻഡിന് മുന്നറിയിപ്പ് നൽകി കോൺഗ്രസ് അദ്ധ്യക്ഷൻ നവ്ജോത് സിംഗ് സിദ്ദു.
സ്വതന്ത്രമായി തീരുമാനമെടുക്കാനും പ്രവർത്തിക്കാനും അനുവദിച്ചില്ലെങ്കിൽ ആരെയും വെറുതേവിടില്ലെന്ന് ഹൈക്കമാൻഡിനോട് പറഞ്ഞതായി സിദ്ദു വ്യക്തമാക്കി.
'ഞാനൊരു പ്രദർശനവസ്തുവല്ല. എന്റേതായ രീതിയിൽ തീരുമാനമെടുക്കാനും പ്രവർത്തിക്കാനുമുള്ള സ്വാതന്ത്ര്യം നൽകിയാൽ അടുത്ത 20 വർഷത്തിനുള്ളിൽ പഞ്ചാബിൽ കോൺഗ്രസ് വൻ ശക്തിയായി മാറും.'- സിദ്ദു കൂട്ടിച്ചേർത്തു.
കാശ്‌മീരിനെക്കുറിച്ച് വിവാദ പരാമർശം നടത്തിയ സിദ്ദുവിന്റെ ഉപദേശകൻ മൽവീന്ദർ സിംഗ് മാലി രാജിവച്ചതിന് പിന്നാലെയാണ് സിദ്ദുവിന്റെ പ്രതികരണം.
ഇന്ത്യയും പാകിസ്ഥാനും കാശ്മീരിനെ നിയമവിരുദ്ധമായി കൈയടക്കി വച്ചിരിക്കുകയാണെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. ഇതിനെതിരെ മുഖ്യമന്ത്രി അമരീന്ദർസിംഗ് അടക്കമുള്ളവർ വിമർശനം ഉന്നയിച്ചിരുന്നു.
ഇവരെ പുറത്താക്കണമെന്നും അമരീന്ദർ ആവശ്യപ്പെട്ടിരുന്നു.
എന്നാൽ ഇവരെ നിയമിച്ചത് സിദ്ദുവാണെന്നും പാർട്ടിയായിരുന്നു ഇത്തരമൊരു നിയമനം നടത്തിയതെങ്കിൽ ഇതിനോടകം മാലിയെ പുറത്താക്കുമായിരുന്നെന്നും പഞ്ചാബിന്റെ ചുമതലയുള്ള കോൺഗ്രസ് നേതാവ് ഹരീഷ് റാവത്ത് പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മാലി ഉപദേശക സ്ഥാനം ഒഴിഞ്ഞത്. മറ്റൊരു വിവാദ പരാമർശം നടത്തിയ ഉപദേശകൻ പ്യാരേലാൽ ഗാർഗിനെയും പുറത്താക്കാൻ സിദ്ദുവിനോട് ഹൈക്കമാൻഡ് ആവശ്യപ്പെട്ടിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |