വാഷിംഗ്ടൺ: കാബൂൾ വിമാനത്താവളത്തിൽ 110 പേരെ കശാപ്പു ചെയ്ത ചാവേർ ഇരട്ട സ്ഫോടനത്തിന് കാരണക്കാരായവരെ വെറുതേ വിടില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. കൊല്ലപ്പെട്ടവരിൽ 13 യു.എസ് സൈനികരും ഉൾപ്പെടുന്നു. ചാവേറാക്രമണം നടത്തിയവരെ എത്രയും പെട്ടെന്ന് ഇല്ലാതാക്കാൻ സൈനിക കമാൻഡർമാർക്ക് ബൈഡൻ നിർദ്ദേശം നല്കി. ഇതിനായി സൈന്യം എന്ത് ആവശ്യപ്പെട്ടാലും നല്കും.
'അവരോട് ഞങ്ങൾ ക്ഷമിക്കില്ല, പകരംചോദിക്കും. വേട്ടയാടി തറപറ്റിക്കും.' വൈറ്റ് ഹൗസിലെ യോഗത്തിൽ ബൈഡൻ പറഞ്ഞു. രക്ഷാദൗത്യത്തിനിടെ ജീവൻ പൊലിഞ്ഞ സൈനികർ അമേരിക്കയുടെ ഹീറോകളാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. വൈറ്റ്ഹൗസിലും പൊതു ഇടങ്ങളിലും ദേശീയപതാക പകുതി താഴ്ത്തിക്കെട്ടി.
ഇന്നലെ ചേർന്ന രാജ്യസുരക്ഷാ ഉദ്യോഗസ്ഥരുടെ യോഗത്തിൽ വികാരഭരിതനായാണ് ബൈഡൻ സംസാരിച്ചത്. മാദ്ധ്യമങ്ങൾക്ക് മുന്നിൽ അദ്ദേഹം വിതുമ്പി. സൈനികരെ നഷ്ടപ്പെടുന്ന ഏതു ദിവസവും പ്രസിഡന്റ് പദവിക്ക് മോശം ദിനമായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. എല്ലാ അമേരിക്കൻ പൗരന്മാരെയും സേനയെ സഹായിച്ചവരെയും സുരക്ഷിതമായി ഒഴിപ്പിക്കുന്നത് തുടരും.
യു.എസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസ് ഏഷ്യൻ പര്യടനം അവസാനിപ്പിച്ച് വാഷിംഗ്ടണിലേക്ക് തിരിച്ചിട്ടുണ്ടെന്നാണ് വിവരം. അഫ്ഗാനിൽ കൂടുതൽ ഭീകരാക്രമണങ്ങൾക്ക് സാദ്ധ്യതയുണ്ടെന്ന് വൈറ്റ്ഹൗസ് വക്താവ് ജെൻ സാക്കി പറഞ്ഞു.
അതേസമയം, ഒരു ദശകത്തിനിടെ ഇതാദ്യമായാണ് അഫ്ഗാനിൽ ഒറ്റ ദിവസം 13 യു.എസ് സൈനികർ കൊല്ലപ്പെടുന്നത്. അതിനാൽ ബൈഡനെതിരെ വൻ പ്രതിഷേധമാണ് ഉയർന്നിരിക്കുന്നത്.
ബൈഡന്റെ കൈകളിൽ രക്തം പുരണ്ടിരിക്കുന്നുവെന്ന് റിപ്പബ്ലിക്കൻ പ്രതിനിധി എലിസ് സ്റ്റെഫാനിക് വിമർശിച്ചു. ഉത്തരവാദിത്തം ഏറ്റെടുത്ത് ബൈഡൻ രാജിവയ്ക്കണമെന്നും അല്ലെങ്കിൽ ഇംപീച്ച്‌മെന്റ് നടപടികൾ നേരിടേണ്ടിവരുമെന്നും സെനറ്റർ മർഷ ബ്ലാക്ബൻ ട്വീറ്റ് ചെയ്തു. അഭിപ്രായ സർവേകളിലും ബൈഡന്റെ ജനപ്രീതി കുത്തനെ ഇടിഞ്ഞെന്നാണ് റിപ്പോർട്ടുകൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |