കണ്ണവം(കണ്ണൂർ): ഓൺലൈൻ പഠനം മുടങ്ങാതിരിക്കാൻ മൊബൈൽ റേഞ്ചിന് കുട്ടികൾ ഏറുമാടത്തിലോ മരത്തിന്റെ മണ്ടയിലോ കയറണം. സ്കൂളിലെത്താൻ എട്ട് കിലോമീറ്റർ യാത്ര. പിഞ്ചുകുഞ്ഞുങ്ങൾക്ക് അംഗൻവാടിയിലേക്ക് ആറ് കിലോമീറ്റർ നടക്കണം. കണ്ണൂർ ജില്ലയിലെ കണ്ണവം ചെന്നപ്പൊയിൽ ആദിവാസി കോളനിയുടെ അവസ്ഥയാണിത്. മൊബൈൽ റേഞ്ച് കിട്ടാൻ കയറിയ മരത്തിൽ നിന്നും വീണ് ഗുരുതര പരിക്കേറ്റ അനന്തുബാബു താമസിക്കുന്ന പന്നിയോട് ആദിവാസി കോളനിയിൽ നിന്ന് ഒന്നര കിലോമീറ്റർ അകലമേയുള്ളൂ ഇവിടേക്ക്.
കുട്ടികൾ കൂട്ടമായി ഏറുമാടമുണ്ടാക്കി അതിലിരുന്നാണ് ഓൺലൈൻ ക്ളാസിൽ പങ്കെടുക്കുന്നത്. മൊബൈൽ റേഞ്ച് മാത്രമല്ല പ്രശ്നം. കാട്ടാനകളെയും കുട്ടികൾക്ക് ഭയക്കണം. 24 കുട്ടികൾ ചേർന്ന് കഴിഞ്ഞമാസം ജില്ലാ കളക്ടർ ടി.വി. സുഭാഷിന് നിവേദനം നൽകിയിരുന്നു. തുടർന്ന് ജില്ലയിൽ നെറ്റ് വർക്ക് പ്രശ്നമുള്ള സ്ഥലങ്ങൾ കണ്ടെത്തി മൊബൈൽ ദാതാക്കളുടെ യോഗം കളക്ടർ വിളിച്ചു ചേർത്തെങ്കിലും റേഞ്ച് മാത്രം വന്നില്ല. ജില്ലയിൽ ചിറ്റാരിപ്പറമ്പിലെ ചെമ്പുക്കാവ്, പറക്കാട്, കൊളപ്പക്കാട്, പെരുവ, ആറളം ഫാം പുനരധിവാസ മേഖല, ഉളിക്കലിലെ കോളിത്തട്ട്, കാലാങ്കി പ്രദേശങ്ങൾ പൂർണമായും പരിധിക്ക് പുറത്താണ്.
നൂറോളം വിദ്യാർത്ഥികൾ
റിസർവ് വനത്തിലെ ചെന്നപ്പൊയിൽ കോളനിയിലേക്ക് പോകാൻ ആകെയുള്ളത് കുണ്ടും കുഴിയും നിറഞ്ഞ ഒറ്റയടിപ്പാത. റോഡിന് വേണ്ടി ഒരുപാട് ശ്രമിച്ചു. ആരും ചെവിക്കൊണ്ടില്ല. ദുരിതമേറിയപ്പോൾ പലരും കോളനി വിട്ടുപോയി. 78 കുടുംബങ്ങൾ താമസിക്കുന്ന കോളനിയിൽ നൂറോളം വിദ്യാർത്ഥികളുണ്ട്. 1990ൽ അംബേദ്കർ കോളനിയായി പ്രഖ്യാപിച്ച ആദിവാസിമേഖലയ്ക്കാണ് ഈ ഗതികേട്.
'കണ്ണവം വനമേഖലയിൽ നെറ്റ് വർക്ക് കിട്ടാത്തതിനാൽ പഠനം മുടങ്ങിയ നിരവധി വിദ്യാർത്ഥികളുണ്ട്. ആവശ്യമായ കവറേജ് എത്തിക്കുമെന്ന് അധികൃതർ പറയുന്നതല്ലാതെ നടപടികളുണ്ടാകാറില്ല. പ്രദേശം സന്ദർശിക്കാനോ ആവശ്യമായ നടപടികൾ സ്വീകരിക്കാനോ അധികൃതർ തയ്യാറാകുന്നില്ല".
-സുനിൽ ചെന്നപ്പൊയിൽ, പ്രദേശവാസി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |