കൊച്ചി : കാക്കനാട് ഫ്ളാറ്റിൽ നിന്ന് ലഹരിമരുന്നു പിടികൂടിയ കേസിലെ അഞ്ചു പ്രതികളെയും എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി അഞ്ചു ദിവസത്തേക്ക് ചോദ്യം ചെയ്യാൻ എക്സൈസ് ക്രൈംബ്രാഞ്ച് വിഭാഗത്തിന്റെ കസ്റ്റഡിയിൽ വിട്ടു. കോഴിക്കോട് സ്വദേശികളായ മുഹമ്മദ് ഫവാസ്, ശ്രീമോൻ, ശബ്ന, ഇടുക്കി വണ്ണപ്പുറം സ്വദേശി മുഹമ്മദ് അഫ്സൽ, കാസർകോട് സ്വദേശി മുഹമ്മദ് അജ്മൽ എന്നിവരെയാണ് കോടതി എക്സൈസ് സംഘത്തിന്റെ കസ്റ്റഡിയിൽ വിട്ടത്. ഇവർക്ക് ലഹരി മരുന്ന് എങ്ങനെ കിട്ടിയെന്നതടക്കമുള്ള വിവരങ്ങൾ ചോദ്യം ചെയ്യുന്നതോടെ വ്യക്തമാകുമെന്നാണ് എക്സൈസിന്റെ കണക്കു കൂട്ടൽ. ഇവരെ കാക്കനാട് ഫ്ളാറ്റിലെത്തിച്ചു തെളിവെടുപ്പു നടത്തും. അന്വേഷണത്തിന്റെ ഭാഗമായി കാക്കനാട് പ്രതികൾ താമസിച്ചിരുന്ന ഫ്ളാറ്റിലെ സി.സി.ടി.വി ദൃശ്യങ്ങളടങ്ങിയ ഹാർഡ് ഡിസ്ക്, ഫ്ളാറ്റിലെ സന്ദർശന രജിസ്റ്റർ തുടങ്ങിയവ റെയ്ഡ് നടത്തി പിടിച്ചെടുത്തിരുന്നു.
ആഗസ്റ്റ് 19 നാണ് എക്സൈസ് സംഘം പ്രതികളെ പിടികൂടിയത്. 84 ഗ്രാം എം.ഡി.എം.എയുമായി ഏഴു പേരെയാണ് പിടികൂടിയത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ 1.115 കിലോ ഗ്രാം എം.ഡി.എം.എ എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് പിടിച്ചെടുത്തു. ഏഴു പേരെ പിടികൂടിയിരുന്നെങ്കിലും അഞ്ചു പേരെ മാത്രമാണ് അറസ്റ്റ് ചെയ്തത്. ഒഴിവാക്കിയ രണ്ടു പേർക്കെതിരെ അന്വേഷണത്തിൽ തെളിവു ലഭിച്ചാൽ ഇവരെയും പ്രതി ചേർക്കുമെന്ന് എക്സൈസ് സംഘം വിശദീകരിച്ചിരുന്നു. എന്നാൽ ഒരു യുവതിയടക്കം രണ്ടുപേരെ കേസിൽ നിന്ന് ഒഴിവാക്കിയതും ഫ്ളാറ്റിൽ നിന്ന് എക്സൈസ് സംഘം പിടിച്ചെടുത്ത മാൻകൊമ്പ് മഹസർ തയ്യാറാക്കി വനംവകുപ്പിന് കൈമാറാതിരുന്നതും ഏറെ വിവാദമായി. പ്രതികളെ രക്ഷിക്കാൻ പിടിച്ചെടുത്ത ലഹരിമരുന്നിന്റെ അളവു കുറച്ചാണ് രേഖപ്പെടുത്തിയതെന്നും ആരോപണം ഉയർന്നിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |