കൊണ്ടോട്ടി: കരിപ്പൂർ സ്വർണക്വട്ടേഷൻ കേസുമായി ബന്ധപ്പെട്ട് കൊടുവള്ളി സംഘത്തിൽപ്പെട്ട മുഖ്യപ്രതി കിഴക്കോത്ത് കൊടുവള്ളി ആവിലോറ സ്വദേശി പെരുച്ചാഴി ആപ്പു (പാറയ്ക്കൽ മുഹമ്മദ് 40), വാവാട് ബ്രദേഴ്സ് ഗ്രൂപ്പ് തലവൻ റസൂഫിയാന്റെ സഹോദരൻ കൊടുവള്ളി വാവാട് തെക്കേക്കണ്ണി പോയിൽ ജസീർ (31), ഇവർക്ക് ഒളിവിൽ കഴിയാൻ സൗകര്യമൊരുക്കിയ കൊടുവള്ളി കിഴക്കോത്ത് അബ്ദുൾ സലീം (45) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇതോടെ കേസിൽ പിടിയിലായ പ്രതികളുടെ എണ്ണം 38 ആയി.
കർണ്ണാടക പൊലീസിന്റെ സഹായത്തോടെ ബൽഗാമിൽ നിന്ന് കസ്റ്റഡിയിലെടുത്ത പ്രതികളെ ഇന്നലെ രാവിലെ കൊണ്ടോട്ടിയിലെത്തിച്ചു.
പ്രതികൾ ഗോവയിലേക്ക് കടന്നതായി വിവരം ലഭിച്ചതിനെത്തുടർന്ന് അന്വേഷണസംഘം അവിടെ എത്തിയപ്പോഴേക്കും ഇവർ കർണ്ണാടകയിലേക്ക് രക്ഷപ്പെട്ടെങ്കിലും പിന്തുടർന്ന് പിടികൂടുകയായിരുന്നു.
വിലകൂടിയ ഐ ഫോണുകളും നിരവധി സിം കാർഡുകളും പിടിച്ചെടുത്തു. വിദേശത്തേക്ക് കടക്കാനായിരുന്നു ശ്രമം.
കരിപ്പൂർ സ്വർണക്കടത്ത് സംഭവം ഉണ്ടായ ജൂൺ 21ന് വ്യാജ നമ്പർ ഘടിപ്പിച്ച വാഹനത്തിലാണ് ആയുധങ്ങൾ സഹിതം ഈ സംഘം കരിപ്പൂരിലെത്തിയത്. അർജ്ജുൻ ആയങ്കിയും സംഘവും വന്ന വാഹനത്തിനു നേരെ സോഡാക്കുപ്പിയെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത് ഇവരായിരുന്നു. ആയുധങ്ങളും വാഹനവും കണ്ടെത്താൻ പ്രതികളെ കസ്റ്റഡിയിൽ വാങ്ങും.
സ്വർണക്കടത്ത്, ഹവാല ഇടപാട് തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ് ആപ്പു. കുപ്രസിദ്ധ ക്രിമിനൽ കോടാലി ശ്രീധരന്റെ മകനെ തട്ടിക്കൊണ്ടുപോയ സംഭവത്തിനു ശേഷമാണ് ഗുണ്ടാനേതാവായി അറിയപ്പെട്ടത്. മറ്റു പ്രതികളെ പിടികൂടാൻ അന്വേഷണസംഘം വിവിധ സംഘങ്ങളായി തിരിഞ്ഞ് മറ്റു സംസ്ഥാനങ്ങളിൽ ക്യാമ്പ് ചെയ്യുകയാണ്.
#റിസോർട്ടുകളിൽ ഇടിമുറി
തട്ടിക്കൊണ്ടുപോകുന്നവരെ മർദ്ദിക്കാൻ കൊടുവള്ളിയിലും ബംഗളൂരുവിലും വയനാട്ടിലെ ചില റിസോർട്ടുകളിലും പ്രതികൾക്ക് സങ്കേതങ്ങൾ ഉള്ളതായി പൊലീസിന് വിവരം ലഭിച്ചു. ഇവർക്ക് ഒത്താശ ചെയ്തവർക്കെതിരെ നിയമനടപടികളെടുക്കും.
# പൊലീസിനെ നിരീക്ഷിച്ചു,
ഭീഷണിപ്പെടുത്തി
ആപ്പുവിന്റെ വീടിനു ചുറ്റും സി.സി ടിവി കാമറകളടക്കമുള്ള സംവിധാനങ്ങൾ ഒരുക്കിയിരുന്നു. വീട്ടിൽ പൊലീസ് അന്വേഷിച്ചു ചെല്ലുമ്പോൾ ഒളിസങ്കേതത്തിലിരുന്ന് മൊബൈലിൽ ദൃശ്യങ്ങൾ കാണാനാവുമായിരുന്നു. വീട്ടിൽ അന്വേഷിച്ചുചെന്ന ഉദ്യോഗസ്ഥരെ ഫോണിൽ വിളിച്ച് അവരുടെ വീട്ടുകാരെ തട്ടിക്കൊണ്ടുപോയി ആക്രമിക്കുമെന്ന് ഭീഷണിപ്പെടുത്തിയതിന് അന്വേഷണം നടക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |