കൊച്ചി: സപ്ലൈകോയുടെ നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് മില്ലുടമകളുമായി നിലനിന്നിരുന്ന പ്രശ്‌നങ്ങൾ മന്ത്രി ജി.ആർ. അനിൽ ചർച്ച നടത്തിയ പരിഹരിച്ചു. അടുത്ത സീസണിലെ നെല്ല് സംഭരണം സുഗമമാക്കാനും ധാരണയായി.
സപ്ലൈകോ ആസ്ഥാനത്ത് നടന്ന ചർച്ചയിൽ മില്ലുടമകളുടെ എല്ലാ പ്രശ്‌നങ്ങളും പരിഗണിക്കുമെന്ന് മന്ത്രി ഉറപ്പുനൽകി. 2018 ലെ പ്രളയത്തിന്റെ പശ്ചാത്തലത്തിൽ ഇൻഷ്വറൻസ് പരിരക്ഷയ്ക്ക് ശേഷവും മില്ലുടമകൾക്കുണ്ടായ സാമ്പത്തിക ബാദ്ധ്യത കണക്കിലെടുത്ത് പുതുതായി സംഭരിക്കുന്ന നെല്ലിന് കരാറുകാരനും സപ്ലൈകോയ്ക്കും തുല്യ ഉത്തരവാദിത്വമായിരിക്കും. കേരള റൈസ് മില്ലേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് കെ.കെ. കർണൻ, സെക്രട്ടറി വർക്കി പീറ്റർ, വൈസ് പ്രസിഡന്റ് സുരേന്ദ്രൻ, സപ്ലൈകോ സി.എം.ഡി പി.എം. അലി അസ്ഗർ പാഷ, ജനറൽ മാനേജർ ടി.പി. സലിംകുമാർ തുടങ്ങിയവർ പങ്കെടുത്തു.
പ്രധാനതീരുമാനങ്ങൾ
നെല്ല് സംസ്‌കരണ, സംഭരണ കൂലിയിനത്തിൽ ജൂലായ്,ആഗസ്റ്റ് മാസങ്ങളിലെ കുടിശിക തൊട്ടടുത്ത പ്രവൃത്തിദിവസം നൽകും
2018 ലെ പ്രളയസമയത്തെ തടഞ്ഞുവച്ചിരുന്ന പ്രോസസിംഗ് ചാർജിൽ 4.96 കോടി രൂപ ഒരാഴ്ചയ്ക്കകം നൽകും
നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് തീപിടിത്തം, വെള്ളപ്പൊക്കം തുടങ്ങിയ പ്രകൃതി ദുരന്തങ്ങളുണ്ടായാൽ സംഭരിച്ച നെല്ലിന് കരാറുകാരനും സപ്ലൈകോയും തുല്യ ഉത്തരവാദികളായിരിക്കും.
മില്ലുടമകൾക്ക് അരി നിറയ്ക്കുന്നതിനുള്ള ചാക്ക് സപ്ലൈകോ നൽകും
നെല്ലിന്റെ കയറ്റിറക്ക് കൂലി ക്വിന്റലിന് 12 രൂപ നിരക്കിൽ സപ്ലൈകോ നേരിട്ട് കർഷകർക്ക് നൽകും
കൃഷിക്കാരിൽ നിന്ന് നെല്ല് എടുക്കുമ്പോൾ പാടശേഖര സമിതിയുമായി ബന്ധപ്പെട്ട് സംഭരണം നടത്തണം.
കൊവിഡ് സാഹചര്യത്തിൽ തൊഴിലാളികളുടെ കുറവ് പരിഗണിച്ച് നെല്ല് സംസ്‌കരിച്ച് തിരികെ നൽകേണ്ട കാലാവധി നവംബർ വരെ
നെല്ലുസംഭരണവുമായി ബന്ധപ്പെട്ട മറ്റു പ്രശ്‌നങ്ങൾ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി തീരുമാനമെടുക്കും
അരിയുടെ ഗുണനിലവാരം
രണ്ട് തവണ ഗുണനിലവാര പരിശോധന പൂർത്തിയാക്കി പുറത്തിറങ്ങുന്ന അരിയുടെ ഗുണനിലവാരത്തിൽ പിന്നീട് മില്ലുടമകൾക്ക് ഉത്തരവാദിത്തമില്ല. ഗുണനിലവാരം ഉറപ്പാക്കി അരി ഏറ്റെടുക്കേണ്ടത് ക്വാളിറ്റി കൺട്രോൾ ഓഫീസറുടെ ഉത്തരവാദിത്തമാക്കും.
'നെല്ല് സംഭരണത്തിന് സ്ഥിരം സംവിധാനമൊരുക്കും. നെല്ല് സംഭരിക്കുമ്പോൾ രസീത് നൽകും. ഒരാഴ്ചക്കുള്ളിൽ പണം നൽകും. കർഷകരുടെ പ്രശ്‌നങ്ങൾ കേൾക്കാൻ സെപ്തംബർ രണ്ടിന് കുട്ടനാട് സന്ദർശിക്കും".
- ജി.ആർ. അനിൽ, മന്ത്രി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |