തിരുവനന്തപുരം: സംസ്ഥാനത്ത് 30വരെ അതിതീവ്ര മഴയുണ്ടാകുമെന്ന പ്രവചനം കണക്കിലെടുത്ത് എല്ലാ ഡാമുകളുടെയും റിസർവോയറുകളുടെയും സംഭരണസ്ഥിതിയും തീവ്രമഴ നേരിടാനുള്ള നടപടികളും ഡയറക്ടർ ബോർഡ് തലത്തിൽ വിശകലനം ചെയ്തു. ആവശ്യമായ മുൻകരുതലുകൾ എടുത്തതായി കെ.എസ്.ഇ.ബി.വാർത്താക്കുറിപ്പിൽ അറിയിച്ചു.
ഇടുക്കി, ഇടമലയാർ റിസർവോയറുകളിൽ തീവ്രമഴ ഉണ്ടായാലും ആവശ്യമായ ജലം സംഭരിക്കാൻ ശേഷിയുണ്ട്. അവിടെ ജാഗ്രത പ്രഖ്യാപിച്ചിട്ടില്ല. വൈദ്യുതി ഉത്പാദനം പരമാവധിയാക്കും.
കക്കി, ബാണാസുരസാഗർ റിസർവോയറുകളിൽ നിലവിലുള്ള നീരൊഴുക്കിന്റെ അടിസ്ഥാനത്തിൽ സ്ഥിതി സുരക്ഷിതമാണ്.ആവശ്യമെങ്കിൽ ജലം കക്കയം റിസർവോയറിലേക്ക് തിരിച്ചു വിടാൻ അനുവാദം നൽകി. ശബരിഗിരി പവർഹൗസിൽ ജൂലൈ മുതൽ തുടർച്ചയായി വൈദ്യുതി ഉത്പാദനം പരമാവധി ആണ്. താരതമ്യേന ചെറിയ സംഭരണികളായ പെരിങ്ങൽൽകുത്ത്, കല്ലാർകുട്ടി, മൂഴിയാർ, ലോവർ പെരിയാർ എന്നിവ സാധാരണ മഴക്കാലത്തു നിറഞ്ഞു ഒഴുകുന്നവയാണ്. ഇവയുടെ ജലവിതാനം ക്രമീകരിച്ച് നിയന്ത്രിത അളവിൽ താഴേക്ക് അധിക ജലം ഒഴുക്കും.
പറമ്പിക്കുളം ആളിയാർ കരാറിന്റെ ഭാഗമായ കേരള ഷോളയാർ ജലസംഭരണിയിൽ ജലനിരപ്പ് 2661.5അടി ആണ്. സംഭരണശേഷി 2663 അടി ആണ്. കാലാവസ്ഥാ പ്രവചനത്തിന്റെ അടിസ്ഥാനത്തിൽ കേരള ഷോളയാർ പവർ ഹൗസ് പൂർണതോതിൽ പ്രവർത്തിപ്പിക്കുകയും അതോടൊപ്പം തമിഴ്നാട് ഷോളയാറിൽ നിന്ന് കേരളത്തിലേക്കുള്ള നീരൊഴുക്ക് താത്ക്കാലികമായി നിറുത്തിവച്ച് ജലനിയന്ത്രണം നടപ്പിലാക്കാൻ തീരുമാനിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |