തൃശൂർ : കൊവിഡ് വ്യാപനം രൂക്ഷമാകുമ്പോൾ നഷ്ടമാകുന്ന ജീവനുകളുടെ എണ്ണം കുതിച്ചുയരുന്നു. അഞ്ച് മാസത്തിൽ 1700 ൽ ഏറെ പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. അതേസമയം കൊവിഡാനന്തര മരണത്തിന്റെ കണക്ക് കൂടിയാകുമ്പോൾ ഭയാനകമായ കണക്കായിരിക്കും.
കൊവിഡിന് ശേഷം നിരവധി പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. എന്നാൽ ഇതൊന്നും കൊവിഡ് മരണക്കണക്കിൽ ഉൾപ്പെടുന്നില്ല. പലർക്കും കൊവിഡാനന്തര ചികിത്സയ്ക്ക് ലക്ഷക്കണക്കിന് രൂപ ചെലവഴിക്കേണ്ട സാഹചര്യമാണ്. കൊവിഡ് റിപ്പോർട്ട് ചെയ്ത ശേഷം ആഗസ്റ്റ് 25 വരെ ഉണ്ടായ മരണം 2,213 ആണെങ്കിൽ അതിൽ 1,716 പേരും കഴിഞ്ഞ അഞ്ച് മാസത്തിനിടയിലാണ്.
സുരക്ഷ പാലിക്കുന്നതിൽ വലിയ അലംഭാവമാണ് കാണിക്കുന്നതെന്നതിന്റെ തെളിവാണ് ഉയരുന്ന മരണ സംഖ്യ. സമ്പർക്ക പട്ടിക പോലും തയ്യാറാക്കാനാകുന്നില്ല. സംസ്ഥാനത്ത് തന്നെ തിരുവനന്തപുരം കഴിഞ്ഞാൽ ഏറ്റവും കൂടുതൽ പേർ കൊവിഡ് ബാധിച്ച് മരിച്ചത് തൃശൂരിലാണ്. 3,493 പേരാണ് തിരുവനന്തപുരത്ത് മരിച്ചത്. ഏപ്രിൽ മാസത്തിൽ 79 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടതെങ്കിൽ മേയ് മാസത്തിൽ 454 പേരാണ് മരിച്ചത്. ആഗസ്റ്റ് മാസത്തിൽ ഇതുവരെ 428 പേർ കൊവിഡിനിരയായി കഴിഞ്ഞു.
അഞ്ച് മാസത്തെ മരണ സംഖ്യ
എപ്രിൽ 79
മേയ് 454
ജൂൺ 357
ജൂലായ് 398
ആഗസ്റ്റ് 25 വരെ 428
ആകെ 1716
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |