കൊച്ചി: യാത്രക്കാരായ സ്ത്രീകൾക്ക് സുരക്ഷിത താമസം ലക്ഷ്യമിട്ട കെ.എസ്.ആർ.ടി.സി സേഫ് സ്റ്റേ പദ്ധതി എറണാകുളത്ത് വൈകും. വലുതും ചെറുതുമായ വിവിധ സ്റ്റാൻഡുകളിലെ പഴകി ദ്രവിച്ച കെട്ടിടങ്ങളും സ്ഥലപരിമിതിയുമാണ് പ്രധാന വെല്ലുവിളി. പകരം കെട്ടിടങ്ങൾ നിർമ്മിച്ച് സേഫ് സ്റ്റേ പദ്ധതി ഒരുക്കാൻ തടസങ്ങൾ നിരവധി. ജില്ലയിലെ ബസ് സ്റ്റാൻഡുകളിലും നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നതും പദ്ധതി വൈകിപ്പിക്കുന്നു. പദ്ധതി നടപ്പാക്കാൻ സ്ഥലപരിമിതി ഉണ്ടെങ്കിൽ അറിയിക്കണമെന്ന് ഡിപ്പോകൾക്ക് നിർദേശം നൽകിയിട്ടുണ്ട്.
എറണാകുളം സ്റ്റാൻഡിലെ കെട്ടിടം ജീർണാവസ്ഥയിലാണ്. ഇതിൽ സൗകര്യം ഒരുക്കാൻ കഴിയില്ല. പുതിയ ഡിപ്പോ സ്ഥാപിക്കുമ്പോൾ പദ്ധതിക്ക് സ്ഥലം കണ്ടെത്താൻ കഴിയും. അതിന് മുമ്പ് പദ്ധതി നടപ്പാക്കാൻ ബദൽ വഴികൾ നോക്കേണ്ടിവരുമെന്ന് അധികൃതർ പറഞ്ഞു.
പദ്ധതി 94 ഡിപ്പോകളിൽ
കെ.എസ്.ആർ.ടി.സിയുടെ 94 ഡിപ്പോകളിലും ഇത്തരം താമസ സൗകര്യം ഒരുക്കാനാണ് പദ്ധതി. എ.സി മുറികളുമുണ്ടാകും. 40ലേറെ ഡിപ്പോകളാണ് ആദ്യഘട്ട പരിഗണനയിൽ.
താത്കാലിക സംവിധാനമൊരുക്കാം
പുതിയ കെട്ടിട നിർമ്മാണം പൂർത്തിയാകുന്നതും നിലവിലെ നവീകരിക്കുന്നതും വരെ കാത്തിരിക്കാതെ കെ.എസ്.ആർ.ടി.സിക്ക് താത്കാലിക സംവിധാനമൊരുക്കാനാകും. പലയിടങ്ങളിലും ഓടാതെ കിടക്കുന്ന ബസുകളിൽ ജീവനക്കാർക്ക് താത്കാലിക താമസസൗകര്യം ഒരുക്കിയിട്ടുണ്ട്. എറണാകുളത്ത് ഇത്തരത്തിൽ ജീവനക്കാർക്ക് താമസമൊരുക്കിയിട്ടുണ്ട്.
മൂന്നാർ മോഡൽ
മൂന്നാറിലെത്തുന്നവർക്ക് കെ.എസ്.ആർ.ടി.സിയുടെ ഏഴ് ബസുകളിൽ താമസസൗകര്യമുണ്ട്. ഡിപ്പോയിൽ തന്നെയാണ് ബസുകൾ സജ്ജീകരിച്ചത്. 100 രൂപയാണ് ഒരു ദിവസത്തെ നിരക്ക്. ഇതിനൊപ്പം 100 രൂപ കരുതലായും അടയ്ക്കണം. അത് പിറ്റേന്ന് മടക്കി നൽകും. പുതപ്പ്, തലയിണ എന്നിവ വേണമെങ്കിൽ 50 രൂപ വീതം അധികം നൽകണം. ഒരു ബസിൽ 16 പേർക്ക് രാത്രി തങ്ങാനുള്ള സൗകര്യമുണ്ട്. കുടുംബമായോ സംഘമായോ ഇത്തരം ബസുകൾ ബുക്ക് ചെയ്യാനുമാകും. പകൽ സമയത്ത് താമസ സൗകര്യമില്ല. ബസിനോട് ചേർന്ന് തന്നെ ടോയ്‌ലറ്റ് സംവിധാനവുമുണ്ട്.
സേഫ് സ്റ്റേ പദ്ധതി നടപ്പാകുന്നതുവരെ ഡിപ്പോകളിൽ ഇതേസൗകര്യം സ്ത്രീകൾക്കായൊരുക്കിയാൽ പ്രശ്‌നത്തിന് താത്കാലിക പരിഹാരമാകുമെന്ന നിർദ്ദേശവും ഉയർന്നിട്ടുണ്ട്. പല ഡിപ്പോകളിലും അഞ്ചിലേറെ ബസുകൾ ഓടാതെ കിടപ്പുണ്ടെന്നാണ് വിവരം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |