SignIn
Kerala Kaumudi Online
Thursday, 25 April 2024 6.23 AM IST

മാസ്റ്റർ പ്ലാൻ പോരാട്ടം ചക്രവ്യൂഹം ഭേദിക്കുമോ ?

corp

തൃശൂർ: മാസ്റ്റർ പ്ലാനിനെ ചൊല്ലിയുള്ള കൗൺസിൽ യോഗം കൈയാങ്കളിയിൽ കലാശിച്ചതോടെ എങ്ങനെ നേരിടണമെന്ന മാസ്റ്റർ പ്‌ളാനില്ലാതെ ഉഴലുകയാണ് ഭരണപക്ഷം. ഇന്നലെ പ്രതിപക്ഷത്തിന്റെ ചക്രവ്യൂഹത്തിൽ ചാടി കടന്ന് ചേംബറിലേക്ക് രക്ഷപ്പെട്ടെങ്കിലും ഒറ്റ അംഗത്തിന്റെ ഭൂരിപക്ഷത്തിൽ എങ്ങനെ മാസ്റ്റർ പ്‌ളാൻ നടപടികൾ മുന്നോട്ടു കൊണ്ടുപോകുമെന്നതാണ് വെല്ലുവിളി.

സംഘർഷം മൂലം നടുത്തളത്തിലാണ് ഇന്നലെ കൗൺസിൽ നടപടി അരങ്ങേറിയത്. എഴുതി തയ്യാറാക്കിയ പേജുകളിൽ അവസാനഭാഗത്തുള്ളത് തെറ്റായി വായിച്ചാണ് അബദ്ധത്തിൽ യോഗം പിരിച്ചുവിടുന്നുവെന്ന് മേയർ എം.കെ. വർഗീസ് അറിയിച്ചത്. ആമുഖമായി ചിലത് പറയാനുണ്ടെന്നും പറഞ്ഞു. കൗൺസിലിലെ ഭൂരിപക്ഷമില്ലായ്മയാണ് ഭരണപക്ഷത്തെ വല്ലാതെ ആശങ്കപ്പെടുത്തുന്നത്. അതേസമയം കണ്ടറിഞ്ഞുള്ളതായിരുന്നു ഇരു പ്രതിപക്ഷകക്ഷികളുടെയും നീക്കങ്ങൾ.

നടപടി ചോദ്യം ചെയ്ത് പ്രതിപക്ഷ നേതാവ് രാജൻ പല്ലന്റെ നേതൃത്വത്തിൽ കൗൺസിലർമാർ ഡയസിലേക്ക് ഇരച്ചെത്തി. ഇതോടെ വൻ ബഹളമായി. ബി.ജെ.പി. അംഗങ്ങളും നടുത്തളത്തിലെത്തി. ചർച്ച അനുവദിക്കാത്തത് കോൺഗ്രസ് ചോദ്യം ചെയ്തു. കസേരയിൽ നിന്ന് എഴുന്നേറ്റ മേയറുടെ കസേര പോയി. തിരക്കിൽ പെട്ട് മേയറും കൗൺസിലർമാരും ആടിയുലഞ്ഞു. യോഗം പിരിച്ചുവിടാൻ ബെല്ലെടുക്കാൻ നോക്കിയപ്പോൾ കൗൺസിലർ എ.കെ. സുരേഷ് അത് കൈവശപ്പെടുത്തി. ഇതോടെ മുഖാമുഖം നിരന്ന് പോർവിളിയായി. ഉന്തും തള്ളുമുണ്ടായതോടെ വനിതാ കൗൺസിലർമാർ ഓടി. ജോൺ ഡാനിയലിന്റെ കൈ പിടിച്ചു ഞെരിച്ചെന്നും പരാതിയുണ്ട്. പലർക്കും ചെറിയ പരിക്കേറ്റു.

രാപ്പകൽ സമരവുമായി കോൺഗ്രസ്

മേയർ രാജി വയ്ക്കണമെന്നും മാസ്റ്റർ പ്ലാൻ റദ്ദ് ചെയ്യണമെന്നും ആവശ്യപ്പെട്ട് കോൺഗ്രസ് കൗൺസിലർമാർ കൗൺസിൽ ഹാളിനകത്ത് ഇന്ന് രാവിലെ 11 വരെ രാപ്പകൽ സമരം ആരംഭിച്ചു. പ്രതിപക്ഷ നേതാവ് രാജൻ പല്ലൻ, ഉപനേതാവ് ജോൺ ഡാനിയേൽ, ലാലി ജയിംസ് , എൻ.എ. ഗോപകുമാർ, സുനിൽ രാജ് എന്നിവരുടെ നേതൃത്വത്തിലാണ് സമരം. ഡി.സി.സി പ്രസിഡന്റ് എം.പി. വിൻസന്റ് , ജോസ് വള്ളൂർ, ജോസഫ് ടാജറ്റ് എന്നിവർ കൗൺസിലർമാരെ സന്ദർശിച്ചു. വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് പ്രമേയവും പാസാക്കി.


മേയറുടെ ഓഫീസിന് മുന്നിൽ ബി.ജെ.പി

യോഗം പിരിച്ചു വിട്ട ഉടനെ മേയറുടെ ഓഫീസിന് മുന്നിൽ കിടന്ന് പ്രതിഷേധിച്ചുള്ള ബി.ജെ.പി അംഗങ്ങളുടെ രാപ്പകൽ സമരം ആരംഭിച്ചു. പാർലമെന്ററി പാർട്ടി ലീഡർ വിനോദ് പൊള്ളാഞ്ചേരി, എൻ. പ്രസാദ്, പൂർണിമ സുരേഷ്, ഡോ. ആതിര, നിജി, എൻ.വി. രാധിക എന്നിവരുടെ നേതൃത്വത്തിലാണ് രാപ്പകൽ സമരം. മേയർക്ക് വഴിയൊരുക്കാൻ ബി.ജെ.പി കൗൺസിലർമാരെ ബലം പ്രയോഗിച്ച് മാറ്റിയതോടെ പരിക്കേറ്റതായും നേതാക്കൾ ആരോപിച്ചു. ബി.ജെ.പി ദേശീയ നിർവാഹക സമിതിയംഗം പി.കെ. കൃഷ്ണദാസ്, ബി. ഗോപാലകൃഷ്ണൻ, ജില്ലാ പ്രസിഡന്റ് അഡ്വ. കെ.കെ. അനീഷ് കുമാർ, സുരേന്ദ്രൻ ഐനിക്കുന്നത്, രഘുനാഥ് സി. മേനോൻ എന്നിവർ സ്ഥലത്തെത്തി.

താൻ ഓടി രക്ഷപ്പെട്ടെന്ന് മേയർ

തന്റെ കസേര വലിച്ചെറിഞ്ഞെന്ന് മേയർ ആരോപിച്ചു. കൗൺസിൽ യോഗത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട് കാബിനിൽ വന്നിരിക്കുകയായിരുന്നെന്നും അദ്ദേഹം വിശദീകരിച്ചു.

എന്തെങ്കിലും തരത്തിൽ അപാകതകളുണ്ടെങ്കിൽ പരിഹരിച്ച് മാസ്റ്റർ പ്ലാനുമായി മുന്നോട്ടുപോകും. വിദഗ്ദ്ധ കമ്മിറ്റിയുടെ അഭിപ്രായം കണക്കിലെടുക്കും. ഏതെങ്കിലും സ്ഥലത്ത് അഴിമതി നടന്നിട്ടുണ്ടെങ്കിൽ അത് ഒഴിവാക്കും. എന്തുകൊണ്ട് പ്രതിപക്ഷം ചർച്ചയ്ക്ക് തയ്യാറാകുന്നില്ല. തൃശൂരിന് ഒരു പൈതൃകമുണ്ട്. അത് സംരക്ഷിച്ചേ മുന്നോട്ട് പോകൂ. ഭരണപക്ഷം ജനങ്ങളിലേക്ക് ഇറങ്ങാൻ പോകുകയാണ്. മാസ്റ്റർ പ്ലാൻ റദ്ദാക്കാനും അധികാരമുണ്ട്. പക്ഷേ ബദൽ മാസ്റ്റർ പ്ലാൻ വേണം

എം.കെ വർഗീസ്
മേയർ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR, MASTER PLAN
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.