അമൃതംപൊടിയിലൂടെ നേട്ടംകൊയ്ത് ജില്ലയിലെ 10 കുടുംബശ്രീ യൂണിറ്റുകൾ
കൊല്ലം: കുട്ടികൾക്കുള്ള അമൃതം പൊടി തയ്യാറാക്കി വില്പന നടത്തി മികച്ച വരുമാനം കണ്ടെത്തുകയാണ് ജില്ലയിലെ 10 കുടുംബശ്രീ യൂണിറ്റുകളിൽ അംഗങ്ങളായ 95 സ്ത്രീകൾ. 18, 000 മുതൽ 23, 000 രൂപവരെയാണ് ഒരാളുടെ പ്രതിമാസ വരുമാനമെന്ന് കേൾക്കുമ്പോൾ അന്തം വിടാതെ തരമില്ല!
2723 അങ്കണവാടികളിലെ 54,936 കുട്ടികൾക്കാണ് ഇവർ പോഷകാഹാരം നൽകുന്നത്. ഒരു കുട്ടിക്ക് പ്രതിമാസം 3 കിലോ അമൃതം പൊടി നൽകും. പത്ത് യൂണിറ്റുകളിൽ മാസം 1.62 ലക്ഷം കിലോയുടെ ഉത്പാദനം. 2006 ലായിരുന്നു അമൃതംപൊടി യൂണിറ്റിന് തുടക്കം. 5 മുതൽ 15 വരെ അംഗങ്ങളുള്ള യൂണിറ്റുകളുണ്ട്. ആറു മാസം മുതൽ 3 വയസ് വരെയുള്ള കുട്ടികൾക്കാണ് പോഷകാഹാരമായി ഇതു നൽകുന്നത്. അമൃതംപൊടി പദ്ധതി ആരംഭിച്ച യൂണിറ്റുകൾ മികച്ച നേട്ടം കൈവരിക്കുന്നതു കണ്ടാണ് മറ്റ് യൂണിറ്റുകളും ഇതേപാതയിൽ പ്രവേശിച്ചത്. തുടർന്ന് സർക്കാർ നിർദ്ദേശപ്രകാരം സാമൂഹിക നീതി വകുപ്പിന്റെ നേതൃത്വത്തിൽ അങ്കണവാടികളിൽ പോഷകാഹാരം നൽകുന്നതിന് ക്രമീകരണം നടത്തുകയായിരുന്നു. 12 വയസിനു മുകളിലുള്ള പെൺകുട്ടികൾക്ക് റാഗിപ്പൊടി, ഗോതമ്പു പൊടി, ശർക്കര എന്നിവ നൽകിയും ഈ യൂണിറ്റുകൾ അധിക വരുമാനം ഉണ്ടാക്കുന്നു.
എത്തിയത് കാസർകോട്ട് നിന്ന്
ഗോതമ്പ്, നിലക്കടല, സോയബീൻ, പരിപ്പ്, പഞ്ചസാര എന്നിവ ചേർന്ന അമൃതം പൊടി വികസിപ്പിച്ചെടുത്തത് കാസർകോട്ടെ കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രത്തിന്റെ നേതൃത്വത്തിലാണ്. ജില്ലകളിലെ കുടുംബശ്രീ മിഷൻ മുഖേനയാണ് ഇപ്പോൾ നിർമ്മാണം. കേരളത്തിലെ 33,000ഓളം അങ്കണവാടികളിൽ അമൃതംപൊടി എത്തുന്നുണ്ട്. ആരോഗ്യദായകമായ ഈ പൊടി വീട്ടിൽ തയ്യാറാക്കുന്ന എല്ലാ പലഹാരങ്ങളിലും ഒന്നോ രണ്ടോ ടീസ്പൂൺ ചേർത്ത് മുതിർന്ന കുട്ടികൾക്കും കൊടുക്കാം.
അര കിലോ വീതം പാക്കറ്റുകൾ
വില 36.75
പുറംവിപണിയിലും വിതരണം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |