തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്തിടെയുണ്ടായ മിക്ക കുറ്റകൃത്യങ്ങളിലും തോക്കുൾപ്പെടുകയും ആയുധനിയമ പ്രകാരം കേസെടുക്കുകയും ചെയ്തെങ്കിലും തോക്കുകളുടെ ഉറവിടത്തിലേക്കുള്ള അന്വേഷണം ലക്ഷ്യം കാണുന്നില്ല. സംസ്ഥാനത്തെ നടുക്കിയ മാനസ കൊലക്കേസാണ് തോക്ക് കള്ളക്കടത്തിനെ വീണ്ടും ചർച്ചാ വിഷയമാക്കിയത്. ഉത്തരേന്ത്യയിൽ നിന്ന് വിശേഷിച്ച് ബീഹാറിൽ നിന്നാണ് ഏറ്റവുമധികം തോക്കുകൾ കേരളത്തിലെത്തുന്നതെന്നാണ് വിവരം. മാനസയുടെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണത്തിലും തോക്കിന്റെ ബീഹാർ കണക്ഷനാണ് വെളിപ്പെട്ടത്.
മുംബെയ്,ഗോവ, മംഗലാപുരം വഴിയാണ് കേരളത്തിൽ മുമ്പ് കൂടുതലായി തോക്കെത്തിയിരുന്നത്. ഗുണ്ടാസംഘങ്ങളുമായും റിയൽ എസ്റ്റേറ്റ് മാഫിയയുമായും ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർക്കുമെല്ലാം ബീഹാറിൽ നിന്ന് തോക്കെത്തുന്നതായിട്ടാണ് വിവരം.
കേരളത്തിലേക്ക് ജോലി തേടിയെത്തുന്ന അതിഥി തൊഴിലാളികൾ വഴിയാണ് തോക്കുകൾ കൂടുതലായി എത്തുന്നത്. തോക്ക് വിവിധ കഷ്ണങ്ങളാക്കിയാണ് കൊണ്ടുവരുന്നത്. അതുകൊണ്ടുതന്നെ ഇവ കണ്ടുപിടിക്കുക പ്രയാസമാണ്. ആവശ്യക്കാരെ കണ്ടെത്താനും തോക്ക് എത്തിച്ചുനൽകാനും ധാരാളം ഇടനിലക്കാരും ബീഹാറിൽ പ്രവർത്തിക്കുന്നുണ്ട്.പതിനായിരം മുതൽ അഞ്ച് ലക്ഷം രൂപവരെ വിലവരുന്ന വിവിധ തരം തോക്കുകൾ ബീഹാറിൽ ലഭ്യമാണ്. ഒരുലക്ഷം രൂപവരെ വിലവരുന്ന ഇടത്തരം തോക്കുകൾക്കാണ് ആവശ്യക്കാർ കൂടുതൽ. അനധികൃതമായി വാങ്ങുന്ന ഇത്തരം തോക്കുകൾ മൃഗവേട്ട പോലുള്ള കുറ്റകൃത്യങ്ങൾക്കും ക്വട്ടേഷൻ, ഗുണ്ടാ സംഘങ്ങൾ സ്വയരക്ഷയ്ക്കുമായി ഉഫയോഗിക്കുന്നവയാണ്.
തോക്കും വാങ്ങാം
പരിശീലനവും നേടാം
തോക്ക് വാങ്ങാൻ നേരിട്ടാണ് ബിഹാറിലെത്തുന്നതെങ്കിൽ വെടിവെപ്പ് പരിശീലനത്തിനുള്ള സൗകര്യവും ഇവിടെയുണ്ട്. നേരിട്ടുള്ള ഇടപാടായതിനാൽ തുകയും കുറയും. എന്നാൽ, ചുമ്മാ ചെന്നാൽ തോക്ക് കിട്ടില്ല. ആയുധ വ്യാപാര സംഘങ്ങളുമായി അടുപ്പമുള്ള ഏതെങ്കിലും ബീഹാറിയുടെ ശുപാർശ വേണം.
വെടിവയ്പ്പ് പരിശീലനത്തിനൊപ്പം തോക്ക് കഷ്ണങ്ങളാക്കാനും പിന്നീട് ഒന്നിച്ചു ചേർക്കാനുമുള്ള വിദ്യയും ഇവർ പഠിപ്പിച്ചുതരും. വെടിവെപ്പ് പരിശീലനം നടത്തുന്നത് ആയുധ വ്യാപാര സംഘങ്ങൾക്ക് സ്വാധീനമുള്ള വിജനമായ പ്രദേശത്താണ്.
മാനസയെ കൊലപാതകം ലക്ഷ്യമിട്ട് തോക്ക് വാങ്ങാൻ ബീഹാറിലെ മുംഗേറിലെത്തിയ രഗിലിനും ഇത്തരത്തിൽ പരിശീലനം ലഭിച്ചിരുന്നു. രഗിലും തോക്ക് കഷ്ണങ്ങളാക്കിയാണ് കൊണ്ടുവന്നത്. ഏതുതരം ഫാക്ടറി മെയ്ഡ് കമ്പനിത്തോക്കിന്റെയും കള്ളത്തോക്ക് നിർമ്മിച്ചു നൽകുന്ന സംഘങ്ങളും ബീഹാറിലുണ്ട്. രണ്ട് ലക്ഷത്തിന് മുകളിൽ വിലയുള്ള ഫാക്ടറി പിസ്റ്റലുകൾ 40,000 രൂപയ്ക്ക് താഴെ ബീഹാറിലെ കള്ളത്തോക്ക് വിൽപ്പന കേന്ദ്രങ്ങളിൽ നിന്ന് ലഭിക്കും.
ഉത്തരകേരളം
തോക്കിന്റെ തലസ്ഥാനം
ഉത്തരേന്ത്യയിൽ നിന്ന് ഒഴുകുന്ന കള്ളത്തോക്കുകളിലധികവും കേരളത്തിൽ മലബാർ മേഖലയിലാണ് എത്തിച്ചേരുന്നത്. ക്വട്ടേഷൻ, കള്ളക്കടത്ത് സംഘങ്ങൾക്കായാണ് തോക്കുകൾ വരുന്നതെന്നാണ് സൂചന. കോതമംഗലം നെല്ലിക്കുഴിയിലെ മാനസയുടെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് ഇതുസംബന്ധിച്ച് വിവരങ്ങൾ ലഭിച്ചത്.
കോഴിക്കോട്, കണ്ണൂർ, കാസർകോട്, എറണാകുളം മേഖലകളിലേക്കാണ് തോക്കിൽ ഏറിയ പങ്കും എത്തുന്നത്. തീവ്രവാദ ബന്ധമുള്ള ചിലർക്ക് ഇവിടങ്ങളിൽ നിന്ന് തോക്ക് ലഭിച്ചതായി സൂചനയുണ്ട്. ഇക്കാര്യത്തിൽ കേന്ദ്ര അന്വേഷണ ഏജൻസികൾ രഹസ്യാന്വേഷണം ആരംഭിച്ചിട്ടുള്ളതായാണ് വിവരം. കൊച്ചിയിലെ ബ്യൂട്ടി പാർലർ വെടിവയ്പ്പ് ഉൾപ്പെടെ അടുത്തകാലത്ത് നടന്നിട്ടുള്ള വെടിവയ്പ്പുകൾക്കായി തോക്കെത്തിച്ചത് സംബന്ധിച്ച അന്വേഷണവും പുരോഗമിച്ചുവരികയാണ്. എറണാകുളം ജില്ലയിൽ നടന്ന രണ്ട് വെടിവയ്പ്പുകളിൽ പ്രധാന ഗുണ്ടാസംഘത്തിന് ബന്ധമുണ്ടായിരുന്നു. ഇതും അന്വേഷിക്കും.
കേരളത്തിൽ ലൈസൻസിന്റെ
നാലിരട്ടി കള്ളത്തോക്ക്
കേരളത്തിൽ ലൈസൻസുള്ള തോക്കുകളുടെ നാലിരട്ടിയലധികം വ്യാജത്തോക്കുകൾ ഉപയോഗത്തിലുന്നുണ്ടെന്നാണ് വിവരം. തോക്ക് നിർമ്മാണത്തിൽ പരിശീലനം ലഭിച്ച സംഘങ്ങൾ അതീവ പ്രഹരശേഷിയുള്ള തോക്കുകളും നിർമ്മിക്കുന്നുണ്ട്. 600 മീറ്റർ ദൂരത്തിലുള്ള ലക്ഷ്യത്തിലേക്ക് കൃത്യമായി വെടിയുതിർക്കാൻ കഴിയുന്ന ഇരട്ടക്കുഴൽത്തോക്കുകളും ഇവർ നിർമ്മിച്ചു നല്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. തീവ്രവാദസെല്ലുകളിൽ ഇത്തരത്തിലുള്ള തോക്കുകളുപയോഗിച്ചാണ് പരിശീലനം നൽകുന്നതെന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നുണ്ട്. കണ്ണൂരിൽ എൻ.ഐ.എ നടത്തിയ പരിശോധനയിൽ വ്യാജമായി നിർമ്മിച്ച വെടിയുണ്ടകളും കണ്ടെടുത്തിരുന്നു.
പ്രഹരശേഷി കൂടിയ ആയിരം സെന്റീ മീറ്റർ ഓട്ടോമാറ്റിക്ക് പിസ്റ്റളുകൾ കേരളത്തിലേക്ക് കടത്തപ്പെട്ടിട്ടുണ്ടെന്ന് മിലിട്ടറി ഇന്റലിജൻസ് റിപ്പോർട്ടിന് പിന്നാലെയാണ് കേരളം കള്ളത്തോക്കുകളുടെ താവളമാണെന്നതിന്റെ കൂടുതൽ വിവരങ്ങൾ വെളിപ്പെട്ടിരിക്കുന്നത്. മഹാരാഷ്ട്ര പൊലീസ് നൽകിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്റലിജൻസ് ഈ വിവരം നൽകിയത്. തോക്കുകൾ എത്തിയിരിക്കുന്നത് കൊച്ചിയിലാണ് എന്നതിന് അപ്പുറം ആരുടെ പക്കലാണ് അവ എത്തിച്ചേർന്നിരിക്കുന്നതെന്ന കൃത്യമായ വിവരങ്ങളൊന്നും അറിയാൻ കേരള പൊലീസും മെനക്കെട്ടിട്ടില്ല എന്നതാണ് വാസ്തവം. രണ്ട് വർഷം മുമ്പ് കളിയിക്കാവിളയിൽ, എസ്.ഐ വിൻസന്റിനെ കൊലപ്പെടുത്താൻ ഉപയോഗിച്ചതുൾപ്പെടെയുള്ള തോക്കുകൾ ഇത്തരത്തിലെത്തിയതാണെന്ന സംശയം ഇനിയും ദുരീകരിക്കപ്പെട്ടിട്ടില്ല. കേസിൽ തമിഴ്നാട് ക്യൂബ്രാഞ്ചിന്റെ പിടിയിലായ ഇജ്ജാസ് ബാഷ, സദകത്തുല്ല ഖാൻ എന്നിവരെ ചോദ്യം ചെയ്തപ്പോൾ തോക്കു വാങ്ങിയത് മുംബയ് യിൽ നിന്നാണെന്നാണ് അവർ വെളിപ്പെടുത്തിയത്. ഇജ്ജാസ് ബാഷ മുംബയ് യിൽ നിന്ന് വാങ്ങിയ അഞ്ചു തോക്കുകളിൽ മൂന്നെണ്ണമാണ് തമിഴ്നാട്ടിലെ ഹിന്ദുമുന്നണി നേതാവ് സുരേഷ്കുമാറിനെ വധിച്ച കേസിൽ ബംഗളൂരുവിൽ അറസ്റ്റിലായ മുഹമ്മദ് ഹനീഫ് ഖാൻ, ഇമ്രാൻ ഖാൻ, മുഹമ്മദ് സെയ്ദ് എന്നിവർക്ക് കൈമാറിയത്. അതിലൊരു തോക്കുപയോഗിച്ചാണത്രെ അബ്ദുൾ ഷമീമും തൗഫീക്കും ചേർന്ന് എസ്. ഐ വിൻസന്റിനെ വെടിവച്ചിട്ടത്. ബാക്കി രണ്ടു തോക്കുകൾ എവിടെപ്പോയെന്ന് ഇജ്ജാസ് ബാഷ വെളിപ്പെടുത്തിയിട്ടില്ല.
സംസ്ഥാന രാഷ്ട്രീയത്തിൽ ഏറെ വിവാദങ്ങൾക്കിടയാക്കിയ സ്വർണക്കടത്ത് കേസിൽ ഉൾപ്പെട്ട റമീസ് 2019 നവംബറിൽ13 തോക്കുകൾ കേരളത്തിലേക്ക് കടത്തിയെന്ന എൻ.ഐ.എ റിപ്പോർട്ടിലും കാര്യക്ഷമമായ അന്വേഷണം ഇനിയും നടന്നിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |