കൊവിഡിനെ തുടർന്ന് ദീർഘനാൾ വിശ്രമത്തിലായിരുന്ന പൊതുഗതാഗത സംവിധാനം തിരിച്ചുവരവിന്റെ പാതയിലാണ്. പാലക്കാട് ജംഗ്ഷൻ വഴിയുള്ള ട്രെയിൻ ഗതാഗതം 80 ശതമാനത്തോളം പുനരാരംഭിച്ചുകഴിഞ്ഞു. കെ.എസ്.ആർ.ടി.സിയും സർവീസ് തുടങ്ങിയിട്ടുണ്ട്. ട്രിപ്പുകളുടെ എണ്ണം കുറച്ചും നഷ്ടം സഹിച്ചും സ്വകാര്യ ബസുകളും പതിയെ നിരത്തിലിറങ്ങിത്തുടങ്ങി. പക്ഷേ, സംസ്ഥാനാന്തര സർവീസുകൾ പുന:സ്ഥാപിക്കാൻ കഴിയാത്തത് അതിർത്തി ഗ്രാമങ്ങളിലെ ആയിരങ്ങളെ ദുരിതത്തിലാക്കിയിരിക്കുകയാണ്.
ലോക്ഡൗണിനെ തുടർന്ന് നിറുത്തിവച്ച കേരള - തമിഴ്‌നാട് അന്തർ സംസ്ഥാന ബസ് സർവീസ് ഒന്നര വർഷം പിന്നിട്ടിട്ടും പുനരാരംഭിക്കാനായിട്ടില്ല. ഇരു സംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാരും കോയമ്പത്തൂർ, പാലക്കാട് ജില്ലാകളക്ടർമാരും സംയുക്തമായി പലഘട്ടങ്ങളിൽ ചർച്ച നടത്തിയെങ്കിലും ഫലമുണ്ടായിട്ടില്ല. അൺലോക്കിംഗിനെ തുടർന്ന് തമിഴ്‌നാട് - കർണാടക, കേരള - കർണാടക സംസ്ഥാനാന്തര ബസ് സർവീസുകൾ പുനരാരംഭിച്ചെങ്കിലും ആയിരക്കണക്കിന് ആളുകൾ യാത്ര ചെയ്തുവന്നിരുന്ന തമിഴ്‌നാട് - കേരള സർവീസുകൾ പുനഃസ്ഥാപിക്കുന്നത് സംബന്ധിച്ച് ഇപ്പോഴും അനിശ്ചിതത്വം നിലനിൽക്കുകയാണ്. കേരളത്തിലെ ഉയർന്ന കൊവിഡ് സ്ഥിരീകരണ നിരക്കാണ് (ടി.പി.ആർ) സർവീസ് പുനരാരംഭിക്കാൻ തടസമായി തമിഴ്‌നാട് സർക്കാർ ഉയർത്തിക്കാണിക്കുന്നത്. കേരളത്തിൽ പരിശോധനയ്ക്ക് വിധേയമാകുന്നവരുടെ എണ്ണം കൂടുതലായതിനാലാണ് ടി.പി.ആർ ഉയർന്നുനിൽക്കുന്നത് എന്നാണ് സംസ്ഥാന സർക്കാരിന്റെ വാദം. തമിഴ്നാട്ടിലും കർണാടകയിലും കൂടുതൽ പേർക്ക് രോഗം വന്നുപോയതാണ് അവിടെ ടി.പി.ആർ കുറയാൻ കാരണമെന്നും കേരളം പറയുന്നു.
തമിഴ്നാട്ടിലും കർണാടകത്തിലും ടി.പി.ആർ നിരക്ക് നിയന്ത്രിച്ച് നിറുത്താനായതിനെ തുടർന്ന് കഴിഞ്ഞ ദിവസം മുതൽ വിനോദസഞ്ചാരികളെ ലക്ഷ്യംവച്ച് തമിഴ്നാടും കർണാടകയും ബംഗളൂരു - ഉൗട്ടി റൂട്ടിൽ ബസ് സർവീസുകൾ ആരംഭിച്ചിട്ടുണ്ട്. പക്ഷേ, സാധാരണ യാത്രക്കാർ ഏറെയുള്ള കോയമ്പത്തൂർ, പൊള്ളാച്ചി റൂട്ടുകളിൽ നാളിതുവരെ ഒരു ബസുപോലും ഓടിയിട്ടില്ലെന്നത് ഏറെ പരിതാപകരമാണ്. ഇതോടെ ജില്ലയിലെ അതിർത്തി ഗ്രാമങ്ങളിലെ ആയിരക്കണക്കിന് ആളുകൾ അത്യാവശ്യ യാത്രകൾക്ക് പോലും വഴിയില്ലാതെ ദുരിതമനുഭവിക്കുകയാണ്.
പാലക്കാടിന്റെ കിഴക്കൻ മേഖലയായ ചിറ്റൂരും സമീപ പ്രദേശങ്ങളിലും കൃഷി, കൃഷിഅനുബന്ധ ആവശ്യങ്ങൾക്കും വിദ്യാഭ്യാസത്തിനുമായി വിദ്യാർത്ഥികൾ ഉൾപ്പെടെ വലിയ വിഭാഗം ആളുകൾ തമിഴ്നാടിനെയാണ് ആശ്രയിക്കുന്നത്. മേഖലയിലെ സ്ത്രീകൾ കോയമ്പത്തൂരിലെയും പൊള്ളാച്ചിയിലെയും മില്ലുകളിലും കമ്പനികളിലുമാണ് ദിവസ വേതനത്തിന് ജോലിചെയ്യുന്നത്. ഗതാഗത സൗകര്യമില്ലാത്തതിനാൽ 90 ശതമാനം ആളുകളും വീട്ടിലിരിക്കുകയാണ്. ചിലർ നാട്ടിൽ കൃഷിപ്പണികൾ ചെയ്യുന്നുണ്ട്. ഈ സ്ഥിതി തുടർന്നാൽ കുടുംബങ്ങൾ പട്ടിണിയിലാവുമെന്ന ആശങ്കയിലാണ് പ്രദേശവാസികൾ.
ട്രെയിനിൽ പരിശോധനയില്ല
ഇതിനകം പുനരാരംഭിച്ച പാസഞ്ചർ ഒഴിച്ചുള്ള ട്രെയിനുകളിൽ കാര്യമായ നിയന്ത്രണങ്ങളൊന്നുമില്ലാതെയാണ് ആളുകൾ സംസ്ഥാനാന്തര യാത്ര നടത്തുന്നത്. കേരളത്തിൽ നിന്ന് തമിഴ്നാട്ടിലേക്കും തിരിച്ചും നിരവധി പേർ ഇത്തരത്തിൽ യാത്ര ചെയ്യുന്നുണ്ട്. എന്നാൽ, ബസ് സർവിസിന്റെ കാര്യത്തിൽ മാത്രമാണ് തമിഴ്‌നാട് കടുപിടുത്തം പിടിക്കുന്നത്.
പാലക്കാട് നിന്ന് കോയമ്പത്തൂർ, പൊള്ളാച്ചി, പഴനി, ഉൗട്ടി ഭാഗത്തേക്ക് പ്രതിദിനം 5000 - 6000ത്തിനും ഇടയിൽ ആളുകൾ ലോക്ഡൗണിന് മുമ്പ് യാത്ര ചെയ്തിരുന്നു. ബസ് സർവീസ് പുനരാരംഭിക്കാത്തത് കേരള - തമിഴ്‌നാട് ട്രാൻസ്പോർട്ട് കോർപറേഷനുകൾക്ക് കനത്ത നഷ്ടമാണ്. കെ.എസ്.ആർ.ടി.സി പാലക്കാട് - കോയമ്പത്തൂർ റൂട്ടിൽ നിരവധി ട്രിപ്പുകൾ നടത്തിയിരുന്നു. ഇതിലൂടെ ദിവസവും നാല് ലക്ഷം രൂപവരെ കോർപറേഷന് വരുമാനം ലഭിച്ചിരുന്നു. കെ.എസ്.ആർ.ടി.സിയുടെ ഉൗട്ടി സർവീസുകൾക്കും ഉയർന്ന കളക്ഷനുണ്ടായിരുന്നു.
വരുമാനം ഇടിഞ്ഞ് ആനവണ്ടി
വരുമാനത്തിൽ സംസ്ഥാനത്തു രണ്ടാം സ്ഥാനത്തുള്ള പാലക്കാട് ഡിപ്പോയിൽ നിന്ന് 70 സർവീസുകളാണു ലോക് ഡൗണിന് ശേഷം പുനരാരംഭിച്ചത്. ദിവസ പക്ഷേ, പ്രതിദിന വരുമാനം ശരാശരി 4.5 ലക്ഷത്തിലേക്കു കൂപ്പുകുത്തി. മുൻ കാലങ്ങളിൽ ദിവസവും 16 ലക്ഷത്തോളം വരുമാനം ലഭിച്ചിരുന്നിടത്താണ് ഈ നഷ്ടം.
ബാംഗ്ലൂർ, മംഗലാപുരം ബസുകളും കോയമ്പത്തൂർ, പൊള്ളാച്ചി ഉൾപ്പെടെയുള്ള സർവീസുകളും തുടങ്ങാൻ സാധിക്കാത്തതാണു വരുമാനം ഇടിയാനുള്ള പ്രധാന കാരണം. തിരുവനന്തപുരം മിന്നൽ ഇടയ്ക്ക് സർവീസ് തുടങ്ങിയെങ്കിലും 5000 രൂപ വരെയായിരുന്നു പരമാവധി കളക്ഷൻ.
നിലവിൽ തിരുവനന്തപുരത്തേക്കുള്ള 12 സൂപ്പർഫാസ്റ്റുകളിൽ 6 എണ്ണം മാത്രമേ ഓടുന്നുള്ളൂ. രണ്ട് കോട്ടയം ഫാസ്റ്റ് പാസഞ്ചറിൽ ഒരെണ്ണവും സർവീസ് നടത്തുന്നുണ്ട്. ആലപ്പുഴ ഫാസ്റ്റ് ഇപ്പോഴും കട്ടപ്പുറത്തു തന്നെ . തൃശൂരിലേക്ക് മുമ്പുണ്ടായിരുന്ന ആറ് സർവീസുകൾ ഇപ്പോൾ എട്ടാക്കിയിട്ടുണ്ട് എന്നതാണ് നേട്ടം. പാലക്കാട് – കോഴിക്കോട് ടൗൺ ടു ടൗൺ പതിനഞ്ചും പട്ടാമ്പി മേഖലയിലേക്ക് പതിനെട്ടും സർവീസുണ്ട്. വാളയാറിലേക്കുള്ള 17 ബസുകളിൽ ഒൻപതെണ്ണം പുനരാരംഭിച്ചു. ഓരോന്നിനും അഞ്ച് ട്രിപ്പ് വീതം ആകെ 45 ട്രിപ്പുകൾ ഇപ്പോൾ വാളയാറിലേക്കുണ്ട്. ചിറ്റൂർ ഡിപ്പോയിൽനിന്ന് 45 സർവീസ് ഉണ്ടായിരുന്നതിൽ രണ്ട് സൂപ്പർഫാസ്റ്റ്, അഞ്ച് ഫാസ്റ്റ് പാസഞ്ചർ, 22 ഓർഡിനറി എന്നിങ്ങനെ 29 സർവീസുകളാണു പുനരാരംഭിച്ചത്. ഏഴ് ലക്ഷം വരെയുണ്ടായിരുന്ന ദിവസ വരുമാനം 2.5 ലക്ഷമായി ചുരുങ്ങി. മണ്ണാർക്കാടും വടക്കഞ്ചേരിയിലും വരുമാനം പ്രതിദിനം നാല് ലക്ഷത്തോളമുണ്ടായിരുന്നത് ശരാശരി ഒന്നര ലക്ഷമായി. ജില്ലയിൽ കെ.എസ്.ആർ.ടി.സിയുടെ പ്രധാന വരുമാനം തമിഴ്‌നാട് സർവീസുകളായിരുന്നു. പാലക്കാട് ഡിപ്പോയിൽനിന്ന് കോയമ്പത്തൂരിലേക്ക് അഞ്ച് മിനിറ്റിൽ ഒന്ന് എന്ന കണക്കിലായിരുന്നു സർവീസുകൾ. ഇതിനു പുറമേ ആറ് പൊള്ളാച്ചി, ഒരു പഴനി സർവീസും ഉണ്ടായിരുന്നു. വടക്കഞ്ചേരിയിൽ നിന്നുള്ള കോയമ്പത്തൂർ സർവീസും ചിറ്റൂരിൽ നിന്നുള്ള 13 പൊള്ളാച്ചി സർവീസുകളും കട്ടപ്പുറത്താണ്.
മാസ് വാക്സിനേഷൻ നടപ്പാക്കി അന്തർസംസ്ഥാന ബസ് സർവീസുകൾ പുനരാരംഭിക്കാൻ ഇരു സംസ്ഥാനങ്ങളും തയ്യാറാകണം. അതു സംബന്ധിച്ച് സർക്കാർ തലത്തിൽ ചർച്ചകൾ നടക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |