കീവ്: സോവിയറ്റ് യൂണിയനിലെ കമ്മ്യൂണിസ്റ്റ് ഏകാധിപതിയായിരുന്ന ജോസഫ് സ്റ്റാലിന്റെ ഭരണകാലത്ത് കൂട്ടക്കൊല ചെയ്യപ്പെട്ടവരുടേതെന്ന് കരുതുന്ന ആയിരക്കണക്കിനാളുകളുടെ കൂട്ടക്കുഴിമാടങ്ങൾ കണ്ടെത്തി. മുൻപ് സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന യുക്രെയ്നിലെ ഒഡേസ നഗരത്തിലെ വിമാനത്താവളത്തിന് സമീപത്തുള്ള രണ്ട് ഡസനിലേറെ കുഴിമാടങ്ങളിൽ നിന്ന് എണ്ണായിരത്തോളം ആളുകളുടെ അസ്ഥികളും അവശിഷ്ടങ്ങളുമാണ് ഇതുവരെ ലഭിച്ചത്. വിമാനത്താവളത്തിന്റെ തുടർ നിർമ്മാണവുമായി ബന്ധപ്പെട്ട് മണ്ണ് നീക്കിയപ്പോഴാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്ത് വന്നത്. നേരത്തേയും ഈ ഭാഗത്ത് നിന്ന് അസ്ഥികൂടങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഖനന പ്രവർത്തനങ്ങൾ പുരോഗമിക്കവെ, ഇനിയും ഇത്തരം കൂട്ടക്കുഴിമാടങ്ങൾ കണ്ടെത്താനുള്ള സാദ്ധ്യത തള്ളിക്കളയാനാവില്ലെന്ന് അധികൃതർ പറയുന്നു.
.1937നും 39നും ഇടയിൽ കൊല്ലപ്പെട്ടവരുടേതാണ് ഈ അവശിഷ്ടങ്ങളെന്ന് കരുതുന്നു.
സ്റ്റാലിന്റെ എൻകെവിഡി എന്ന കുപ്രസിദ്ധ രഹസ്യപോലീസ് സംഘടന കൊന്നൊടുക്കിയവരുടെ അവശിഷ്ടങ്ങളാണിതെന്ന് നാഷണൽ മെമ്മറി ഇൻസ്റ്റിറ്റ്യൂട്ട് മേധാവി സെർഗൈ ഗുത്സാല്യുക് പറഞ്ഞു.
തടവുകാരാക്കി വധശിക്ഷയ്ക്ക് വിധേയമാക്കപ്പെട്ടിരുന്നവരെ കുറിച്ചുള്ള വിവരങ്ങൾ ലഭ്യമല്ല.
സ്റ്റാലിന്റെ ഭരണകാലത്ത് ആയിരക്കണക്കിന് യുക്രൈൻകാർ ഗുലാഗ് ക്യാംപുകളിൽ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് യുക്രൈൻ ചരിത്രകാരന്മാർ പറയുന്നു. ലെനിന്റെ നിർദേശപ്രകാരം സ്ഥാപിക്കപ്പെട്ട തൊഴിലാളി ക്യാംപുകളാണ് ഗുലാഗ് എന്ന പേരിലറിയപ്പെടുന്നത്. സോവിയറ്റ് യൂണിയനിലെ രാഷ്ട്രീയ അടിച്ചമർത്തൽ ക്യാംപുകളായിരുന്നു ഗുലാഗ്.
കീവിലെ ബൈകിവ്നിയ ഗ്രാമത്തിന് സമീപത്തെ വനമേഖലയിലാണ് സ്റ്റാലിൻ കാലത്തെ ഏറ്റവും ക്രൂരമായ കൂട്ടക്കൊല നടന്നത്. 1937- 41 കാലത്ത് പതിനായിരക്കണക്കിനാളുകളെ ഇവിടെ കൊന്ന് കുഴിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |