സുമതിയമ്മ മകന്റെ വീട്ടിൽ പോയിട്ട് ആറു മാസത്തിലധികമായി. ഭർത്താവ് മരിച്ചശേഷം കുടുംബവീട്ടിൽ ഒറ്റയ്ക്കാണ്. കൊൽക്കത്തയിൽ കുടുംബമായി താമസിക്കുന്ന മകൾ സുനിതയ്ക്ക് അമ്മ അങ്ങോട്ട് ചെല്ലാത്തതിന്റെ പരിഭവമുണ്ട്. നിത്യവും ഫോൺ വിളിക്കുമ്പോൾ അത് പ്രകടിപ്പിക്കുകയും ചെയ്യും. മകനോടാണ് സ്നേഹക്കൂടുതലെന്ന് മകളും മകളോട് ഒരു കഴഞ്ച് സ്നേഹം കൂടുതലാണെന്ന് മകനും പരിഭവം പറയാറുണ്ട്. ലോകത്തെ ഭൂരിപക്ഷം രക്ഷകർത്താക്കളും കേട്ട് തഴമ്പിച്ച ആരോപണമാണിതെന്ന് സുമതിയമ്മയ്ക്ക് അറിയാം. അതിനാൽ ഉള്ളിലിരിപ്പ് പൂർണമായി വെളിപ്പെടുത്താതെ എങ്ങും തൊടാതെ നിൽക്കും. മക്കൾ കൂടുതൽ നിർബന്ധിക്കുമ്പോൾ അവരുടെ നേർക്ക് ഒരു ചോദ്യം ഉന്നയിക്കും. നിങ്ങൾക്ക് ഇടതുകൈയോടാണോ വലതുകൈയോടാണോ സ്നേഹം കൂടുതൽ. അമ്മയോട് തർക്കിച്ച് ജയിക്കാനില്ലെന്ന് പറഞ്ഞ് പരാജിതരായി മക്കൾ പിന്മാറും.
സഹായിയായി കൂടെയുള്ള രമണി പലപ്പോഴും ചോദിക്കാറുണ്ട്. എന്താ മകന്റെ വീട്ടിൽ പോണമെന്നില്ലേ? കുറേ നാളായല്ലോ. എന്താ അന്ന് പോയപ്പോൾ രസക്കേട് വല്ലതുമുണ്ടായോ? സഹായിയുടെ സംശയങ്ങൾ സുമതിയമ്മ കേട്ടില്ലെന്ന് ഭാവിക്കും. ഭർത്താവ് ഉപേക്ഷിച്ചുപോയി മകൻ നാട് വിട്ടുപോകുകയും ചെയ്തതോടെ ഒറ്രയ്ക്കായ രമണിക്ക് ബന്ധുവും സുഹൃത്തുമെല്ലാം സുമതിയമ്മയാണ്. സുമതിയുടെ സഹായിയായി വന്നശേഷം രമണിക്ക് എല്ലാവരും നല്ല സർട്ടിഫിക്കറ്റ് നൽകാറുണ്ട്. പനിനീരിൽ വീണ ഈച്ചയ്ക്കും ഒരു മണം കാണുമല്ലോ എന്നാണ് രമണിയുടെ പ്രതികരണം.
സുമതിയമ്മ എന്നും രാത്രി കിടക്കും മുമ്പ് ഡയറി എഴുതും. അതിലെ ചില വിവരങ്ങൾ രമണിയോട് പറയാറുമുണ്ട്. അധികവും നന്മയും സ്നേഹവും കലർന്നവ. മകൻ നിത്യവും ഏതെങ്കിലും ഒരു സമയം സുമതിയമ്മയെ വിളിക്കും. ഒരു ഭാവവ്യത്യാസവുമില്ലാതെ സ്നേഹവും പരിഭവങ്ങളും പങ്ക് വയ്ക്കും. അടുത്തയാഴ്ച വരാം... അടുത്തയാഴ്ച വരാം എന്ന് സുമതിയമ്മ പറയുന്നതു കേൾക്കുമ്പോൾ മകൻ അങ്ങോട്ട് വരാൻ വിളിക്കുന്നതാണെന്ന് രമണി ഊഹിക്കും. മകൻ ഇത്ര നിർബന്ധിച്ചിട്ടും ഒന്നുപോകാത്തതെന്ത് എന്ന് രമണി കുറ്റപ്പെടുത്തിയപ്പോൾ തേന്മാവിലെ പഴമായാലും വരിക്കച്ചക്കയായാലും എല്ലാ ദിവസവും മൂന്നുനേരം കഴിക്കാൻ പറ്റുമോ എന്നായിരുന്നു മറുപടി.
ഒരു ദിവസം സുമതിയമ്മ കുളിക്കാൻ കയറിയപ്പോൾ മേശപ്പുറത്തിരുന്ന ഡയറി രമണി താല്പര്യത്തോടെ തുറന്നു. ആഗ്രഹിച്ചപോലെ കിട്ടിയ പേജ് മകന്റെ വീട്ടിൽ പോയതിനെപറ്റിയായിരുന്നു. ഏതാനും സംഭാഷണങ്ങൾ മാത്രം തീയതിവച്ച് എഴുതിയിരിക്കുന്നു. ഭയത്തോടും കുറ്റബോധത്തോടും രമണി അതിലൂടെ കണ്ണുപായിച്ചു. ''അമ്മയെ ഇനി മടക്കിവിടില്ല. ഇവിടെ നിന്നാമതി."" ആദ്യത്തെ ആഴ്ച മകനും മരുമകളും ചെറുമക്കളും.
''കൊൽക്കത്തയിൽ പോയി അമ്മയ്ക്ക് നിൽക്കാം. അവിടെയൊക്കെ കാണുകയും ചെയ്യാം."" രണ്ടാമത്തെ ആഴ്ച.
''അമ്മയ്ക്ക് മടങ്ങിപ്പോകുമ്പോൾ വീട്ടിൽ പോയി വായിച്ചിരിക്കാൻ കുറേ പുരാണപുസ്തകങ്ങളിരിക്കട്ടെ."" മൂന്നാമത്തെ ആഴ്ച. മകന്റെയും മരുമകളുടെയും സ്നേഹസമ്മാനം.
നാലാമത്തെ ആഴ്ച മകന്റെ മുഖം വിടർന്നിരുന്നാൽ മരുമകളുടെ മുഖം വാടിയിരിക്കും. അടുത്തദിവസം തിരിച്ചായിരിക്കും. പക്ഷേ ചെറുമക്കളുടെ സ്നേഹവും കളിവാക്കുകളും പഴയവസന്തകാലം കൊണ്ടുവരും.
അഞ്ചാമത്തെ ആഴ്ച തുടങ്ങുന്നതിന്റെ തലേന്ന് മകൻ പറഞ്ഞു: ''നാളെ നമുക്ക് മടങ്ങാം.കുറച്ചുകാലമായല്ലോ രമണിചേച്ചിയും അവിടെ ഒറ്റയ്ക്കല്ലേ. പിന്നെ ഞങ്ങൾ വന്ന് കൂട്ടിക്കൊണ്ടുവരാം."" എന്തിനെന്നറിയില്ല ചെറുമക്കൾ കരഞ്ഞുകരഞ്ഞാണ് അന്ന് ഉറങ്ങിയത്.
ഒരുദിവസം ഉച്ചയ്ക്ക് ഓട്ടോയിൽ സുമതിയമ്മ ഒരു മുന്നറിയിപ്പുമില്ലാതെ വന്നിറങ്ങിയ കാഴ്ചയെ ഡയറിക്കുറിപ്പുമായി രമണി മനസിൽ ചേർത്തുവച്ച് വായിച്ചു. ഡയറി മടക്കിവയ്ക്കുമ്പോൾ വാതിൽക്കൽ പുഞ്ചിരിച്ച മുഖവുമായി സുമതിയമ്മ. ഒരു ശാസന രമണി പ്രതീക്ഷിച്ചെങ്കിലും തോളിൽ തലോടിക്കൊണ്ട് സുമതിയമ്മ പറഞ്ഞു: ''ഞാനെഴുതി വച്ചത് ഒരു സ്വപ്ന കഥയാ...""എങ്കിലും ആ ശബ്ദം ഇടറിയിരുന്നു.
(ഫോൺ: 9946108220)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |