കൊച്ചി: കെ.എസ്.ആർ.ടി.സിയുടെ പ്രതിസന്ധി പരിഹരിക്കാൻ ലക്ഷ്യമിട്ട് അണിയറയിലൊരുങ്ങുന്നത് അടിമുടി നൂതനപദ്ധതികൾ. ഇതിന്റെ ഭാഗമായി കോർപ്പറേഷനു കീഴിൽ പുതിയ കൊമേഴ്‌സ്യൽ ഡിവിഷൻ നിലവിൽ വന്നു. പരസ്യ- ടിക്കറ്റിതര വരുമാനം വർദ്ധിപ്പിക്കുകയെന്ന പ്രാഥമിക ലക്ഷ്യത്തോടെയാണ് കൊമേഴ്‌സ്യൽ ഡിവിഷന് രൂപം നൽകിയത്.
കൊച്ചിയിലെ ലൂബ്‌ഷോപ്പ് ഉൾപ്പെടെ ടിക്കറ്റേതര വരുമാനമാർഗങ്ങളുടെ മാതൃക പിന്തുടർന്നാകും പ്രവർത്തനം. നിലിവിലെ ജീവനക്കാർക്ക് പരീക്ഷയും അഭിമുഖവും നടത്തി 22 പേരെ ഡിവിഷനിലേക്ക് തിഞ്ഞെടുത്തു. 20 കണ്ടക്ടർമാരും മെക്കാനിക്കൽ വിഭാഗത്തിൽ നിന്ന് ഒരാളും ഇതിൽപ്പെടും. ഇവരിൽ ഏറിയ പങ്കും എം.ബി.എക്കാരാണ്. തിരഞ്ഞെടുക്കപ്പെട്ടവർക്ക് പരിശീലനം നൽകി വിവിധ ഡിപ്പോകളിൽ നിയമിച്ചു. കളമശേരി എസ്.സി.എം.എസ് സ്‌കൂൾ ഒഫ് ടെക്‌നോളജി ആൻഡ് മാനേജ്‌മെന്റിലായിരുന്നു അഞ്ചു ദിവസത്തെ പരിശീലനം. ഡിപ്പോകളിൽ ടിക്കറ്റിതര വരുമാനം വർദ്ധിപ്പിക്കുന്നത് നിയമനം ലഭിച്ച ജീവനക്കാരുടെ ചുമതലയാണ്.
ചരക്കുകളും കൊറിയറും, പരസ്യം, ബസ് ടെർമിനൽ കം ഷോപ്പിംഗ് കോംപ്ലക്സുകളിലെ സ്ഥാപനങ്ങൾ വാടകയ്ക്ക് നൽകൽ എന്നിവ ഉൾപ്പടെ ചുമതലകളാകും ഡിവിഷനിലെ ജീവനക്കാർക്ക്. ടൂറിസം പാക്കേജ് സർവീസുകളും ഭക്ഷണശാലകളും ടിക്കറ്റിതര വരുമാനവർദ്ധനവിനായി ആവിഷ്‌കരിക്കുമെന്ന് കൊമേഴ്‌സ്യൽ ഡിവിഷനിലെ ജീവനക്കാർ പറഞ്ഞു.
ഏജൻസികളെ ഒഴിവാക്കും
ബസുകളിലെ പരസ്യങ്ങൾക്ക് ഉൾപ്പെടെ അവകാശം വിവിധ സ്വകാര്യ ഏജൻസികൾക്കായിരുന്നു നൽകിയിരുന്നത്. 10,500 രൂപയാണ് പരസ്യങ്ങളുടെ സർക്കാർ നിരക്ക്. ഏജൻസികൾ പലപ്പോഴും പരസ്യങ്ങൾ നൽകുന്നവരിൽ നിന്ന് 15,000രൂപ വരെ ഈടാക്കിയിരുന്നു. അപ്പോഴും കോർപ്പറേഷന് ലഭിക്കുക സർക്കാർ നിരക്ക് മാത്രമാണ്. അതിൽ നിന്ന് ഏജൻസികൾക്ക് പലപ്പോഴും കമ്മിഷനും നൽകേണ്ടിവരും. ചുരുക്കത്തിൽ ലാഭം ഏജൻസികൾക്ക് മാത്രമായിരുന്നു.
30 ദിവസത്തെ കാലാവധിക്ക് പതിപ്പിക്കുന്ന പരസ്യങ്ങൾ പലപ്പോഴും ഏറെ ദിവസങ്ങൾ കഴിഞ്ഞാണ് മാറ്റിയിരുന്നത്. ഇതിന് കോർപ്പറേഷന് അധിക നിരക്ക് നൽകിയിരുന്നുമില്ല. പരസ്യദാതാവിൽ നിന്ന് ഏജൻസികൾ അതിനും നിരക്ക് വാങ്ങുകയും ചെയ്തിരുന്നു. ഇതിനെല്ലാം കൊമേഴ്സ്യൽ ഡിവിഷനിലൂടെ അവസാനമാകും.
വിവിധ ഡിപ്പോകളിൽ ഓടാതെ കിടക്കുന്ന ബസുകളിൽ യാത്രക്കാർക്ക് രാത്രിതാമസ സൗകര്യമൊരുക്കുന്ന സേഫ് സ്റ്റേ പദ്ധതിയും കൊമേഴ്‌സ്യൽ ഡിവിഷന്റെ കീഴിലാക്കുന്നതും പരിഗണനയിലുണ്ട്.
കെ.എസ്.ആർ.ടി.സി. വൃത്തങ്ങൾ
കേരളകൗമുദിയോട് പറഞ്ഞത്
യാത്രാബത്ത നൽകും
നിയമനം ലഭിച്ചവരിലെ എക്‌സിക്യൂട്ടീവ്മാർക്ക് (മാർക്കറ്റിംഗ് എക്‌സിക്യൂട്ടീവിന് തുല്യം) നിലവിലെ ശമ്പളത്തിനു പുറമേ യാത്രബത്ത നൽകാൻ കോർപ്പറേഷൻ തീരുമാനിച്ചിട്ടുണ്ട്.
ഡിവിഷനിൽ ആകെ - 22 ജീവനക്കാർ
ചുമതല - ടിക്കറ്റേതര വരുമാന വർദ്ധന
ഡിവിഷന്റെ ഭാവി പദ്ധതികൾ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |