ആലക്കോട്: മലയോരമേഖലയിൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ മുന്നണിപ്പോരാളിയായി അരനൂറ്റാണ്ടുകാലം പ്രവർത്തിച്ച കെ.എസ് അമ്മുക്കുട്ടി (90) അന്തരിച്ചു. കർഷകത്തൊഴിലാളി യൂണിയൻ അഖിലേന്ത്യാ വർക്കിംഗ് കമ്മിറ്റിയംഗവും മുൻ സംസ്ഥാന വൈസ് പ്രസിഡന്റുമായിരുന്നു. ഹൃദയാഘാതത്തെത്തുടർന്ന് അരങ്ങം മഹിളാസമാജത്തിനു സമീപത്തുള്ള മകളുടെ വീട്ടിൽ വച്ചായിരുന്നു മരണം.
കോട്ടയം ജില്ലയിൽ നിന്ന് ചെറുപ്പത്തിൽ കാർത്തികപുരത്തെത്തിയ അമ്മുക്കുട്ടിയുടെ കുടുംബം കുടിയേറ്റകാലത്തെ എല്ലാ ദുരിതങ്ങളുടെയും നടുവിലാണ് ജീവിച്ചത്. ആദിവാസികളുടെയും കർഷകത്തൊഴിലാളികളുടെയും പ്രശ്‌നങ്ങളിൽ ഇടപെട്ട് സമരരംഗങ്ങളിൽ മുന്നണിപ്പോരാളിയായി രംഗത്തുവരികയും 1970 ലെ കാർത്തികപുരം നൂറേക്കറിലെ മിച്ചഭൂമി സമരത്തിന് നേതൃത്വം നൽകുകയും ചെയ്‌തു. ഉദയഗിരി ഗ്രാമപഞ്ചായത്ത് രൂപീകരണത്തെത്തുടർന്ന് 1980 ൽ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ സി.പി.എം സ്ഥാനാർത്ഥിയായി മത്സരിച്ചു വിജയിച്ചു. ആലക്കോട് സർവീസ് സഹകരണ ബാങ്ക് ഭരണസമിതി അംഗം, ഉദയഗിരി പഞ്ചായത്ത് വനിതാ സർവീസ് സഹകരണ സംഘം ഭാരവാഹി, സി.പി.എം അവിഭക്ത തളിപ്പറമ്പ് ഏരിയാ കമ്മിറ്റി അംഗം, മഹിളാസംഘം നേതാവ് എന്നീ നിലകളിലെല്ലാം നിറഞ്ഞുനിന്നു.
സി.പി.എം ആലക്കോട് ഏരിയാകമ്മിറ്റി ഓഫീസിൽ പൊതുദർശനത്തിനു വച്ച ശേഷം മൃതദേഹം തിമിരിയിലെ സമുദായ ശ്‌മശാനത്തിൽ സംസ്‌കരിച്ചു. പരേതനായ കല്ലുക്കുന്നേൽ ശങ്കരനാണ് ഭർത്താവ്. ഏക മകൾ: സരോജിനി. മുൻ തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും സി.പി.എം തളിപ്പറമ്പ് ഏരിയാകമ്മിറ്റി അംഗവുമായിരുന്ന പരേതനായ ജയപുരം രാജു മരുമകനാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |