കൊച്ചി: നിയുക്ത സുപ്രീം കോടതി ജസ്റ്റിസ് സി.ടി. രവികുമാറിന് ഇന്നലെ അനുമോദനങ്ങളുടെയും യാത്ര അയപ്പ് ചടങ്ങുകളുടെയും ദിനമായിരുന്നു. നിയമസംഘടനകളുടെയും അഭിഭാഷക സംഘടനകളുടെയും പ്രതിനിധികൾ പൂച്ചെണ്ടുകളും യാത്രാമംഗളങ്ങളുമായി രാവിലെ മുതൽ ചെമ്പുമുക്കിലെ വസതിയിലെത്തിയിരുന്നു.
ഇന്ന് ഉച്ചകഴിഞ്ഞ് ജസ്റ്റിസ് രവികുമാർ ഡൽഹിയിലേക്ക് പോകും. ആഗസ്റ്റ് 31 നാണ് സുപ്രീം കോടതി ജഡ്‌ജിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്.
എറണാകുളം ജില്ലാ ജുഡിഷ്യറിയുടെ ചുമതലയുണ്ടായിരുന്ന ജസ്റ്റിസ് സി.ടി. രവികുമാർ ഭാര്യ അഡ്വ. സൈറയ്ക്ക് ഒപ്പം ഉച്ചക്ക് രണ്ടരയോടെ എറണാകുളം ജില്ലാ കോടതിയിലെത്തി. പ്രിൻസിപ്പൽ സെഷൻസ് ജഡ്‌ജി സി.എസ്. സുധ ഉൾപ്പെടെയുള്ള ജഡ്ജിമാർ അദ്ദേഹത്തെ സ്വീകരിച്ചു. തുടർന്ന് യാത്ര അയപ്പ് ചടങ്ങ് നടന്നു. ജില്ലാ ജുഡിഷ്യറിയുടെ ചുമതല ഒഴിഞ്ഞ ജസ്റ്റിസ് രവികുമാറിനെയും ഭാര്യയെയും അവർ ഉപഹാരങ്ങൾ നൽകിയാണ് യാത്രയാക്കിയത്.
ചങ്ങനാശേരി ജുഡിഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേട്ട് കോടതിയിൽ ബെഞ്ച് ക്ളാർക്കായിരുന്ന അച്ഛൻ തേവൻ ആഗ്രഹിച്ചതിനുമപ്പുറം, ഇന്ത്യയുടെ പരമോന്നത നീതിപീഠത്തിൽ എത്താൻ കഴിഞ്ഞ സൗഭാഗ്യത്തിന്റെ സന്തോഷത്തിലാണ് ജസ്റ്റിസ് രവികുമാർ. അതുല്യനേട്ടം കാണാൻ അച്ഛനും അമ്മയും ഇല്ലാത്തതിന്റെ സങ്കടം വാക്കുകളിൽ നിറഞ്ഞു. അവരുടെ അനുഗ്രഹമാണ് തന്നെ മുന്നോട്ടു നയിച്ചത്. അഭിഭാഷകയായ ഭാര്യ സൈറ തനിക്കു ലഭിച്ച സമ്മാനമാണ്. സ്വന്തം ആവശ്യങ്ങൾക്കു വേണ്ടിയല്ല, എന്നും തനിക്കും മക്കൾക്കും വേണ്ടിയാണ് സൈറ പ്രാർത്ഥിക്കുന്നത്. നേട്ടങ്ങളുടെ വഴിയിൽ ഒരുപാടു പേരുടെ തണലുണ്ട്. അനുമോദനങ്ങൾക്കും ആശംസകൾക്കും ഹൃദയം നിറഞ്ഞ നന്ദി. - ജസ്റ്റിസ് രവികുമാർ കൈകൾ കൂപ്പി.
പിന്നീട് ജില്ലാ കോടതി സമുച്ചയത്തിനു മുന്നിൽ പാർക്ക് ചെയ്തിരുന്ന ഹൈക്കോടതിയുടെ ഒൗദ്യോഗിക വാഹനത്തിലേക്ക് നടന്നു, ഒപ്പം ഭാര്യയും.
ഇന്നലെ വൈകുന്നേരവും അദ്ദേഹം തിരക്കിലായിരുന്നു. എറണാകുളം ബാർ അസോസിയേഷന്റെ പ്രതിനിധികളടക്കം വസതിയിലെത്തി ആശംസകൾ നേർന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |