ചെന്നെെ: ശ്രീലങ്കൻ തമിഴർക്കായുളള അഭയാർത്ഥി ക്യാമ്പുകൾ പുനരധിവാസ ക്യാമ്പുകൾ എന്ന് പുനർനാമകരണം ചെയ്യുമെന്ന് തമിഴ്നാട് സർക്കാർ പ്രഖ്യാപിച്ചു. അവരുടെ പുരോഗതിക്കായി പ്രവർത്തിക്കുന്നത് തുടരുമെന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ വ്യക്തമാക്കി. കഴിഞ്ഞ ദിവസം നിയമസഭയിൽ ശ്രീലങ്കൻ തമിഴരുടെ ക്ഷേമത്തിനായി സർക്കാർ പ്രത്യേക പാക്കേജും പ്രഖ്യാപിച്ചിരുന്നു.
അഭയാർത്ഥികൾ എന്ന് വിളിക്കപ്പെടാൻ അവർ അനാഥരല്ല. ഞങ്ങൾ തമിഴർ അവർക്കൊപ്പമുണ്ട്. ആ മനോഭാവത്തിൽ അഭയാർത്ഥി ക്യാമ്പുകളെ ശ്രീലങ്കൻ തമിഴർക്കുള്ള പുനരധിവാസ ക്യാമ്പുകളായി സർക്കാർ പുനർനാമകരണം ചെയ്തതായി സ്റ്റാലിൻ പറഞ്ഞു. അഭയാർത്ഥി ക്യാമ്പുകളിൽ 7000 പുതിയ വീടുകൾ നിർമ്മിക്കുക, സൗജന്യ ഗ്യാസ് സ്റ്റൗവും സിലിണ്ടറും പോലുള്ള പ്രഖ്യാപനങ്ങൾ ഡി.എം.കെ സർക്കാർ നടത്തി ഒരു ദിവസം പിന്നിടുമ്പോഴാണ് മുഖ്യമന്ത്രി പുതിയ പ്രഖ്യാപനം നടത്തിയിരിക്കുന്നത്.
29 ജില്ലകളിലെ 822 ക്യാമ്പുകളിലായി 58,822 അഭയാർത്ഥികളെ പാർപ്പിച്ചിട്ടുണ്ടെന്നും 34,087 അഭയാർഥികൾ പൊലീസിൽ രജിസ്റ്റർ ചെയ്ത ശേഷം ക്യാമ്പുകൾക്ക് പുറത്ത് താമസിക്കുന്നുണ്ടെന്നും സ്റ്റാലിൻ പറഞ്ഞു. 1983ൽ ശ്രീലങ്കയിൽ ആഭ്യന്തരയുദ്ധം രൂക്ഷമായതിനെത്തുടർന്ന് ഇന്ത്യയിലേക്ക് ഒഴുകാൻ തുടങ്ങിയ അഭയാർത്ഥികളുടെ താൽപര്യങ്ങൾ സംരക്ഷിക്കാൻ മുൻ ഡി.എം.കെ സർക്കാരുകൾ സ്വീകരിച്ച സംരംഭങ്ങളും അദ്ദേഹം ചൂണ്ടിക്കാട്ടി.
അഭയാർത്ഥി ക്യാമ്പുകളിലെ പല വീടുകളും മോശം അവസ്ഥയിലായതിനാൽ 231.54 കോടി രൂപയ്ക്ക് 7469 പുതിയ വീടുകൾ നിർമ്മിക്കാൻ സർക്കാർ തീരുമാനിച്ചു. ആദ്യഘട്ടത്തിൽ 3510 വീടുകൾ നിർമ്മിക്കുകയും അതിനായി 108.81 കോടി രൂപ അനുവദിക്കുകയും ചെയ്യുമെന്നും സ്റ്റാലിൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |