പാലക്കാട്: ജില്ലാ ആശുപത്രിയിൽ സ്ഥാപിക്കുന്ന അത്യാധുനിക പ്രഷർ സ്വിംഗ് അബ്‌സോർപ്ഷൻ (പി.എസ്.എ) സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള പ്ലാന്റിന്റെ സിവിൽ വർക്കുകൾ ദേശീയപാതാ അതോറിറ്റി പൂർത്തിയാക്കി. ഇലക്ട്രിക്കൽ പ്രവർത്തികൾ നടന്നുവരികയാണെന്ന് അധികൃതർ അറിയിച്ചു.
പി.എം കെയറിൽ നിന്നുള്ള ഫണ്ട് ഉപയോഗിച്ചാണ് ഓക്സിജൻ പ്ലാന്റ് സ്ഥാപിക്കുന്നത്. അന്തരീക്ഷത്തിൽ നിന്ന് പ്ലാന്റിലൂടെ ഓക്സിജൻ ഉത്പാദിപ്പിക്കും. പ്രതിരോധ ഗവേഷണ വികസന സ്ഥാപനത്തിന്റെ സൈന്യത്തിന്റെ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന സാങ്കേതിക വിദ്യയാണ് ഉപയോഗിച്ചിട്ടുള്ളത്.
പ്ലാന്റിന്റെ പ്രവർത്തനം ആരംഭിക്കുന്നതോടെ മിനുട്ടിൽ ആയിരം ലിറ്റർ ഓക്സിജൻ ഉത്പാദിപ്പിക്കാൻ കഴിയും. 190 പേർക്ക് മിനിറ്റിൽ അഞ്ച് ലിറ്റർ എന്ന തോതിൽ ഓക്സിജൻ നൽകാൻ കഴിയുന്ന സംവിധാനമാണിത്.
നിലവിൽ ക്ഷാമമില്ല
നിലവിൽ കൊവിഡ് വ്യാപനം കൂടുന്ന സാഹചര്യത്തിൽ ജില്ലയിൽ ഓക്സിജൻ ക്ഷാമമില്ലെന്ന് ആരോഗ്യവിഭാഗം അധികൃതർ പറഞ്ഞു. കഞ്ചിക്കോട് നിന്നും വടക്കഞ്ചേരിയിൽ നിന്നുള്ള പ്ലാന്റുകളിൽ നിന്ന് ആവശ്യത്തിനുള്ള ഓക്സിജൻ ലഭ്യമാക്കുന്നുണ്ട്. ദിവസം ശരാശരി 20 മുതൽ 24 ടൺ ഓക്സിജൻ സർക്കാർ ആശുപത്രികളിലും സ്വകാര്യ ആശുപത്രികളിലുമായി ഉപയോഗിക്കുന്നുണ്ട്. കൂടാതെ ആവശ്യാനുസരണം ഓക്സിജൻ നിറച്ച് ലഭ്യമാക്കാനുള്ള സൗകര്യമുണ്ട്.
കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ പുതിയ ഓക്സിജൻ പ്ലാന്റ് ഉടൻ കമ്മിഷൻ ചെയ്യും. ഇതിന്റെ ഭാഗമായി പ്രതിരോധ ഗവേഷണ വികസന സ്ഥാപനം അധികൃതർ അടുത്താഴ്ച പരിശോധന നടത്തും.
- കൊവിഡ് ഓക്സിജൻ വാർ റൂം അധികൃതർ
കണക്കുകളിങ്ങനെ
-സർക്കാർ, സ്വകാര്യ ആശുപത്രികൾക്കായി പ്രതിദിനം ജില്ലയിൽ ആവശ്യമായ ഓക്സിജൻ- 20- 22 മെട്രിക് ടൺ
- ജില്ലാ ആശുപത്രിയിൽ മാത്രം- 8- 9 മെട്രിക് ടൺ
-നിലവിലെ കൊവിഡ് വ്യാപന സാഹചര്യത്തിൽ വരും ദിവസങ്ങളിൽ 22 മെട്രിക് ടണ്ണിൽ നിന്ന് കൂടാൻ സാധ്യത
-ജില്ലയിൽ ഓക്സിജൻ ബെഡുകളും സിലിണ്ടറുകളും പര്യാപ്തം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |