കാബൂൾ: ഹമീദ് കർസായി വിമാനത്താവളത്തിൽ 13 യു.എസ് സൈനികരടക്കം 180ലേറെ പേരെ കൂട്ടക്കൊല ചെയ്‌ത ഇരട്ട ചാവേറാക്രമണത്തിന്റെ മുഖ്യസൂത്രധാരനായ ഐസിസ് ഭീകരനെ അമേരിക്ക ഡ്രോൺ ആക്രമണത്തിൽ വധിച്ചു. ഭീകരാക്രമണം നടന്ന് 48 മണിക്കൂറിനുള്ളിലാണ് അമേരിക്ക തിരിച്ചടിച്ചത്.
ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത ഐസിസ് - കെയുടെ
(ഖൊറാസാൻ) ശക്തികേന്ദ്രമായ കിഴക്കൻ അഫ്ഗാനിലെ നൻഗർഹാർ പ്രവിശ്യയിൽ വാഹനത്തിൽ സഞ്ചരിക്കുകയായിരുന്ന ഭീകരനെ അമേരിക്ക അത്യാധുനിക റീപ്പർ ഡ്രോൺ ഉപയോഗിച്ച് വേട്ടയാടി കൊല്ലുകയായിരുന്നു. ലക്ഷ്യം കൈവരിച്ചെന്നും സിവിലിയന്മാർക്ക് പരിക്കേറ്റില്ലെന്നും യു.എസ് സെൻട്രൽ കമാൻഡ് ക്യാപ്റ്റൻ ബിൽ അർബൻ അറിയിച്ചു. യു.എസ് പൗരന്മാർ കാബൂൾ വിമാനത്താവളത്തിന് സമീപത്ത് നിന്ന് ഉടൻ മടങ്ങാനും പെന്റഗൺ നിർദ്ദേശിച്ചു.
ഭീകരാക്രമണവുമായി ബന്ധപ്പെട്ട് മൂന്ന് ഐസിസ് ഭീകരരെ അറസ്റ്റ് ചെയ്തതായി താലിബാൻ അറിയിച്ചു. ഇവരിൽ രണ്ട് പേർ പാകിസ്ഥാനികളാണ്. സ്‌ഫോടനങ്ങളിൽ ഹഖാനി ഭീകര ഗ്രൂപ്പിനും, പാകിസ്ഥാനുമുള്ള പങ്ക് താലിബാന് അറിയാമായിരുന്നുവെന്ന ആരോപണം താലിബാൻ നിഷേധിച്ചു.
അമേരിക്കൻ സാന്നിദ്ധ്യം വേണമെന്ന് താലിബാൻ
അമേരിക്ക അഫ്ഗാനിൽ നയതന്ത്ര സാന്നിദ്ധ്യം നിലനിറുത്തണമെന്ന് താലിബാൻ ആവശ്യപ്പെട്ടതായി റിപ്പോർട്ട്. സേനാ പിന്മാറ്റത്തിന് ശേഷവും അമേരിക്കൻ എംബസി പ്രവർത്തിക്കണമെന്നാണ് താലിബാന്റെ ആവശ്യം. തിടുക്കത്തിൽ തീരുമാനമെടുക്കേണ്ടെന്ന നിലപാടിലാണ് യു.എസ് ഭരണകൂടം.
ഇറ്റലിയും ബ്രിട്ടനും അഫ്ഗാനിൽ നിന്നുള്ള ഒഴിപ്പിക്കൽ പൂർത്തിയാക്കി. 31ന് സേനാപിന്മാറ്റം പൂർത്തിയാകുന്ന സാഹചര്യത്തിൽ അമേരിക്കയും ഒഴിപ്പിക്കൽ വേഗത്തിലാക്കി.
ആഗസ്റ്റ് 14 മുതൽ അഫ്ഗാനിൽ നിന്ന് ഏകദേശം 1,11,000 പേരെ ഒഴിപ്പിച്ചതായി വൈറ്റ് ഹൗസ് അറിയിച്ചു. ഇനിയും അയ്യായിരത്തിലേറെ പേർ വിമാനത്താവളത്തിലുണ്ടെന്നും അവരേയും എത്രയും പെട്ടെന്ന് ഒഴിപ്പിക്കുമെന്നും രക്ഷാദൗത്യം നിർവഹിക്കുന്നതിൽ നിന്ന് ഒരു ഭീകര ശക്തിക്കും തങ്ങളെ തടയാനാവില്ലെന്നും യു.എസ് ആർമി മേജർ ജനറൽ വില്യം ഹാങ്ക് ടെയ്‌ലർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |