ചക്കരക്കൽ (കണ്ണൂർ): ചക്കരക്കല്ലിൽ യുവാവിനെ കൊന്ന് കനാലിൽ തള്ളിയ കേസിൽ മുഖ്യപ്രതി അബ്ദുൽ ഷുക്കൂർ ഇന്നലെ പുലർച്ചെ നാലോടെ ചക്കരക്കൽ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. ഷുക്കൂറും സുഹൃത്തും ചേർന്ന് മിടാവിലോട്ടെ പ്രശാന്തി നിവാസിൽ ഇ. പ്രജീഷിനെ കൊലപ്പെടുത്തിയ കേസിലാണ് അറസ്റ്റ്. കേസിലെ മുഖ്യപ്രതിയായ ഷുക്കൂർ കൊലപാതകത്തിന് ശേഷം നാടുവിട്ടിരുന്നു. ആന്ധ്രപ്രദേശ് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ തിരച്ചിൽ നടത്തിയ പൊലീസ് സംഘം ഷുക്കൂറിനെ പിന്തുടരുന്നതിനിടെയാണ് കീഴടങ്ങിയത്.
കൊടുവാളിന്റെ മൂർച്ചയില്ലാത്ത ഭാഗം കൊണ്ടാണ് പ്രജീഷിന്റെ തലയ്ക്കടിച്ചതെന്ന് ഷുക്കൂർ പൊലീസിനോട് പറഞ്ഞു. കൊടുവാൾ പിന്നീട് ഷക്കൂറിന്റെ വീട്ടിൽ നിന്ന് കണ്ടെടുത്തു. പ്രജീഷിനെ കൊലപ്പെടുത്തിയ സ്ഥലത്തും മൃതദേഹം തള്ളിയ കനാൽ പരിസരങ്ങളിലുമെത്തിച്ച് തെളിവെടുപ്പ് നടത്തി.
കഴിഞ്ഞ 20 ന് രാവിലെയാണ് പൊതുവാച്ചേരി മണിക്കൽ അമ്പലത്തിന് സമീപത്തെ കനാലിൽ ചാക്കിൽ കെട്ടിയ നിലയിൽ പ്രജീഷിന്റെ മൃതദേഹം കണ്ടെത്തിയത്. കൊലപാതകവുമായി ബന്ധപ്പെട്ട് പനയത്താംപറമ്പ് സ്വദേശി സി.പി. പ്രശാന്തിനെ (40) സംഭവ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കൊല്ലപ്പെട്ട പ്രജീഷും അറസ്റ്റിലായ പ്രശാന്തനും അബ്ദുൾ ഷുക്കൂറും മരപ്പണിക്കാരാണ്. മൗവഞ്ചേരിയിൽ വീട് നിർമ്മാണത്തിനായി ശേഖരിച്ചിരുന്ന 4 ലക്ഷം രൂപയുടെ തേക്ക് ഉരുപ്പടികൾ കവർന്ന സംഭവത്തിൽ പ്രജീഷിനെ പൊലീസ് ചോദ്യം ചെയ്തിരുന്നു. പ്രജീഷിന്റെ മൊഴിയെ തുടർന്ന് മോഷണക്കുറ്റത്തിന് അബ്ദുൾ ഷുക്കൂർ, റിയാസ് എന്നിവരെ ചക്കരക്കൽ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. പൊലീസിൽ മൊഴി നൽകിയതിനെ തുടർന്നുണ്ടായ വൈരാഗ്യമാണ് പ്രജീഷിന്റെ കൊലയിൽ കലാശിച്ചത്.
സിറ്റി പൊലീസ് കമ്മിഷണർ ആർ. ഇളങ്കോ, എ.സി.പി പി.പി. സദാനന്ദൻ എന്നിവരുടെ നേതൃത്വത്തിൽ പ്രതിയെ ചോദ്യം ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |