പത്തനംതിട്ട: ജനറൽ ആശുപത്രിയിലേക്കുള്ള രണ്ടാമത്തെ ഒാക്സിജൻ പ്ളാന്റുമെത്തി. മിനിട്ടിൽ ആയിരം ലിറ്റർ ഒാക്സിജൻ ഉൽപ്പാദിപ്പിക്കാൻ കഴിയുന്നതാണിത്. ഒാക്സിജൻ പ്ളാന്റ്, കംപ്രസർ, സ്റ്റോറേജ് ടാങ്ക് എന്നിവയാണ് ഇന്നലെയെത്തിയത്. നേരത്തെ 500 ലിറ്ററിന്റെ പ്ളാന്റ് ആശുപത്രിയിൽ സ്ഥാപിച്ചിരുന്നു. ഇവിടെത്തന്നെയാണ് രണ്ടാമത്തെ പ്ളാന്റും സ്ഥാപിക്കുന്നത്. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ സി.പി.സി.എല്ലിന്റെ (ചെന്നൈ പെട്രോളിയം കെമിക്കൽസ് ലിമിറ്റഡ്) ലാഭ വിഹിതം ഉപയോഗിച്ച് വാങ്ങി സംസ്ഥാന ആരോഗ്യ വകുപ്പിന് കൈമാറിയതാണ് പ്ളാന്റുകൾ. രണ്ടിനും കൂടി 3.5 കോടിയാണ് ചെലവ്. ആശുപത്രിയിൽ എ ബ്ളോക്കിന് പിന്നിലായി നിർമിച്ച കോൺക്രീറ്റ് തറയിലാണ് പ്ളാന്റ് പ്രവർത്തിക്കുന്നത്. ആദ്യ പ്ളാന്റ് പ്രവർത്തന സജ്ജമായി. രണ്ടാമത്തേത് സ്ഥാപിക്കുന്ന ജോലികൾ നാളെ പൂർത്തിയായേക്കും. തുടർന്നുള്ള ദിവസങ്ങളിൽ പരീക്ഷണ അടിസ്ഥാനത്തിൽ പ്ളാന്റ് പ്രവർത്തിപ്പിക്കും. പിന്നീട് ആരോഗ്യമന്ത്രി വീണാജോർജ് ഒൗദ്യോഗികമായി ഉദ്ഘാടനം ചെയ്യും.
പ്ളാന്റ് സ്ഥാപിക്കുന്നതിന് കോൺക്രീറ്റ് തറയും മേൽക്കൂരയും നിർമിച്ചു നൽകിയത് ആശുപത്രിയുടെ പ്രവർത്തനച്ചുമതലയുള്ള പത്തനംതിട്ട നഗരസഭയാണ്. ഇതിനായി 50 ലക്ഷം രൂപ ചെലവായി.
ഒാക്സിജൻ സുലഭം
കൊവിഡ് മാത്രമല്ല, മറ്റ് ഏതുതരം രോഗമുളളവർക്കും ആവശ്യമായാൽ പ്ളാന്റിലെ ഒാക്സിജൻ ലഭ്യമാകും. പ്ളാന്റിലെ സ്റ്റോറേജ് ടാങ്കിൽ നിന്ന് ട്യൂബുകൾ വഴി നേരിട്ട് കിടക്കകളിലേക്ക് ഒാക്സിജൻ എത്തിക്കാൻ കഴിയും.
ചെലവ് കുറയും
നിലവിൽ ആശുപത്രിയിൽ ഉപയോഗിക്കുന്ന ഒരു ഒാക്സിജൻ സിലിണ്ടർ 15 മിനിട്ടിനുള്ളിൽ കാലിയാകും. കൊവിഡ് രണ്ടാംതരംഗത്തിന്റെ ആദ്യഘട്ടത്തിൽ മൂന്ന് മാസം ഒാക്സിജൻ സിലിണ്ടർ വാങ്ങിയതിന് ഒരു കോടി രൂപ ചെലവായിരുന്നു. ഒാക്സിജൻ പ്ളാന്റ് പ്രവർത്തിച്ചു തുടങ്ങിയാൽ ചെലവ് വൻ തോതിൽ കുറയും.
പ്ളാന്റുകൾക്ക് ചെലവിട്ടത് 3.5 കോടി
ഉത്പ്പാദന ശേഷി മിനിട്ടിൽ 1500ലിറ്റർ
അടുത്തയാഴ്ച പ്രവർത്തനം തുടങ്ങും
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |