കൊച്ചി: കേരളത്തിന്റെ തീരസംരക്ഷണത്തിന് സമഗ്ര നടപടി വേണമെന്നാവശ്യപ്പെട്ട് ആലപ്പുഴ കൃപാസനം കോസ്‌റ്റൽ മിഷൻ ഡയറക്ടർ ഫാ. വി.പി. ജോസഫ് നൽകിയ ഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടി. സർക്കാർ രണ്ടാഴ്ചയ്ക്കകം സത്യവാങ്മൂലം നൽകാൻ ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി. പി. ചാലി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് നിർദ്ദേശിച്ചു.
കപ്പൽ ചാലിന് ആഴം കൂട്ടുന്നതിനായി കടലിൽ നടത്തുന്ന ഡ്രഡ്‌ജിംഗ് ഉൾപ്പെടെയുള്ള നടപടികൾ തീര സംരക്ഷണത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നും വൻതോതിൽ തീരമിടിയുന്നത് തടയാൻ നടപടി വേണമെന്നും ഹർജിയിൽ പറയുന്നു. ഡ്രഡ്‌ജിംഗിലൂടെ നീക്കംചെയ്യുന്ന മണ്ണും ചെളിയും തീരത്തു തന്നെ നിക്ഷേപിക്കാൻ നിർദ്ദേശിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. കടലിൽ കടൽ തീരത്തോടു ചേർന്ന് റിസോർട്ടുകളും വൻകിട ഹോട്ടലുകളും പ്രവർത്തിക്കുന്നതും തീരസുരക്ഷയെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. കടലാക്രമണം തടയാൻ കടൽഭിത്തി നിർമ്മിക്കണം. കൊച്ചിൻ പോർട്ടിന്റെ വികസനനടപടികൾ കൊച്ചി മുതൽ ആലപ്പുഴ വരെയുള്ള തീരമേഖലയെ തളർത്തി. മേഖലയിലുള്ളവരുടെ ഉന്നമനത്തിനായി കേന്ദ്ര സംസ്ഥാന സർക്കാരുകൾ പദ്ധതികൾ നടപ്പാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |