കോഴിക്കോട്: കൊവിഡ് രണ്ടാം തരംഗത്തിനുശേഷം തുറന്ന വിനോദ കേന്ദ്രങ്ങളിൽ സഞ്ചാരികളുടെ തിരക്കേറുന്നു. ഓണക്കാലത്ത് ജില്ലയ്ക്കകത്തും പുറത്തുനിന്നുമായി പതിനായിരത്തിലധികം പേരാണ് ജില്ലയിലെ വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ എത്തിയത്. വടകര സാൻഡ് ബാങ്ക്സ് ബീച്ച്, സരോവരം ബയോപാർക്ക്, അരിപ്പാറ വെള്ളച്ചാട്ടം, തുഷാരഗിരി, കക്കയം , പെരുവണ്ണാമുഴി, വയലട തുടങ്ങിയ വിനോദ സഞ്ചാര കേന്ദ്രങ്ങളാണ് ജില്ലയിൽ പ്രവർത്തനം ആരംഭിച്ചിട്ടുള്ളത്. 4043 പേരാണ് വടകര സാൻഡ് ബാങ്ക്സ് ബീച്ചിൽ കഴിഞ്ഞ ദിവസം വരെ എത്തിയത്. സരോവരം ബയോപാർക്കിൽ 3600 പേരും , അരിപ്പാറ വെള്ളച്ചാട്ടം കാണാൻ 1565 പേരും , തുഷാരഗിരിയിൽ 6900 ആളുകളും എത്തി. ഏറ്റവും കൂടുതൽ സഞ്ചാരികൾ എത്തിയത് തുഷാരഗിരിയിലാണ്. കഴിഞ്ഞ രണ്ട് ഞായറാഴ്ചകളിലും ലോക്ക് ഡൗൺ ഇല്ലാതിരുന്നതിനാൽ വിനോദ കേന്ദ്രങ്ങൾ സന്ദർശിക്കാൻ എത്തിയവരുടെ എണ്ണവും കൂടി. ചുരം വ്യൂ പോയിന്റിൽ ദിവസവും നിരവധി പേരാണ് എത്തുന്നത്. വൈകീട്ടാണ് പലരും കുടുംബ സമേതം ചുരം കയറുന്നത്. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചാണ് ടൂറിസം കേന്ദ്രങ്ങളിൽ പ്രവേശനമെങ്കിലും കൂടുതൽ പേരും ആദ്യഡോസ് വാക്‌സിൻ സ്വീകരിച്ചതിനാൽ പ്രവേശനത്തിന് പ്രയാസമില്ല. അതേസമയം വാക്സിനെടുക്കാത്തവരുടെ പ്രവേശനം കർശനമായി നിയന്ത്രിച്ചിരിക്കുകയാണ്. വാക്സിൻ സ്വീകരിച്ച മാതാപിതാക്കൾക്കൊപ്പം എത്തുന്ന കുട്ടികൾക്കും പ്രവേശനം അനുവദിക്കുന്നുണ്ട്. നിയന്ത്രണം അയഞ്ഞതോടെ റിസോർട്ടുകളിലും ഹോംസ്റ്റേകളിലും താമസിക്കാനെത്തുന്നവരുടെ എണ്ണവും കൂടി. വടകര സാൻഡ് ബാങ്ക്സ് ബീച്ച് ഒഴികെ ജില്ലയിലെ മറ്റ് ബീച്ചുകളൊന്നും തുറന്നിട്ടില്ല.
തുഷാരഗിരി അടച്ചു
കോടഞ്ചേരി ഗ്രാമപഞ്ചായത്ത് കണ്ടെയ്ൻമെൻറ് സോണായതിനാൽ തുഷാരഗിരി ഉൾപ്പെടെ ഈ മേഖലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ ഇന്നലെ മുതൽ അടച്ചു.
'കൊവിഡ് മാനദണ്ഡങ്ങൾ പലിച്ചാണ് സഞ്ചാരികളെ പ്രവേശിപ്പിക്കുന്നത്. നിയന്ത്രണങ്ങളിൽ വീണ്ടും ഇളവുകളുണ്ടായാൽ വിനോദ കേന്ദ്രങ്ങളിൽ കൂടുതൽ പേരെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്''- ഷാനവാസ്, ഡി.ടി.പി.സി മാനേജർ, കോഴിക്കോട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |