ഇരിങ്ങാലക്കുട: സാധാരണക്കാർക്ക് ലഭ്യമല്ലാതിരുന്ന അഡ്വാൻസ്ഡ് ന്യൂറോ വാസ്‌കുലാർ ഫിസിയോതെറാപ്പി ട്രീറ്റ്‌മെന്റ് ഇനി പൊതുമേഖലയിലും. ഇരിങ്ങാലക്കുടയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷനിലാണ് (നിപ്മർ) നൂതന ഫിസിയോ തെറാപ്പി യൂണിറ്റ്.
നാഡീ സംബന്ധവും ന്യൂറോ വാസ്‌കുലാർ സംബന്ധവുമായ പ്രശ്‌നങ്ങൾ മൂലം ചലനശേഷിയിലും പ്രവർത്തനക്ഷമതയിലും ബുദ്ധിമുട്ട് നേരിടുന്നവർക്കുള്ള ചികിത്സയാണ് സാധാരണക്കാർക്കും ലഭ്യമാകുക. സ്വകാര്യമേഖലയിൽ വലിയ ചെലവുള്ള ചികിത്സ സർക്കാർ മേഖലയിൽ ആദ്യമാണ്. പേശീ ബലക്ഷയം, ശരീരം ബാലൻസ് ചെയ്യാൻ സാധിക്കാത്ത അവസ്ഥ, ശരീരം പ്രവർത്തനക്ഷമമല്ലാത്ത അവസ്ഥ, സംവേദന ശേഷിക്കുറവ് എന്നീ പ്രശ്‌നങ്ങളെ പരിഹരിക്കുന്നതാണ് ന്യൂറോ ഫിസിയോ തെറാപ്പി.
അത്യാധുനിക ഹ്യൂബർ 360 ഉൾപ്പെടെയുള്ള ഉപകരണങ്ങളാണ് ഉപയോഗിക്കുന്നത്. 1.03 കോടിയാണ് ചെലവഴിച്ചത്. ഫംഗ്ഷണൽ ന്യൂറോളജിക്കൽ ഡിസോർഡർ, സ്‌ട്രോക്ക്, സ്‌പൈനൽ കോഡ് ആൻഡ് ട്രോമാറ്റിക് ബ്രെയ്ൻ ഇൻജ്വറീസ്, മൾട്ടിപ്പിൾ സ്‌ക്ലീറോസിസ്, പാർകിൻസൺസ് എന്നീ രോഗാവസ്ഥയിലുള്ളവർക്ക് ആശ്വാസമാണിത്. വൻകിട സ്വകാര്യ ആശുപത്രികളിൽ മാത്രമായിരുന്നത് കൊണ്ട് വൻ ചികിത്സാ ചെലവുമായിരുന്നു.
ശാരീരിക ചലനങ്ങളെ തലച്ചോറ് കൊണ്ട് നിയന്ത്രിക്കാൻ സാധിക്കുന്നുണ്ടോയെന്നും പരിശോധിക്കാനും പ്രശ്‌നങ്ങളുള്ളവരെ കണ്ടെത്തി കംപ്യൂട്ടർ നിയന്ത്രിത നൂതനയന്ത്രങ്ങളുടെ സഹായത്തോടെ തെറാപ്പിയിലൂടെ പരിഹരിക്കാൻ കഴിയുമെന്നതുമാണ് പ്രത്യേകത. മണിക്കൂറിന് ആയിരം ചെലവ് വരുന്ന ചികിത്സയാണ് നിപ്മറിൽ ചുരുങ്ങിയ ചെലവിൽ സാദ്ധ്യമാക്കുന്നതെന്ന് നിപ്മർ എക്‌സിക്യൂട്ടീവ് ഡയറക്ടർ സി. ചന്ദ്രബാബു പറഞ്ഞു.
നിപ്മെറിലെ സംവിധാനങ്ങൾ
ഓവർഹെഡ് ട്രാക്ക് സിസ്റ്റം മാക്‌സി സ്‌കൈ
8 ചാനൽ ഫെസ് മെഗാ എക്‌സ്പി
ഡൈനാമിക്‌ഫെസ് ഫോർ ലോവർ ലിംബ് ഫിംറ്റ് 2001ഡി
ഓഷ്യാനിക് റീഹാബ് 303
സ്റ്റാൻഡിംഗ് റൈസിംഗ് എയ്ഡ് സംവിധാനമായ വെർട്ടിയോ
സിറ്റ്സ്റ്റാന്റ് സ്‌ക്വാറ്റ് അസിസ്റ്റ് ട്രെയ്‌നർ
കൈനറ്റെക്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |