കാബൂൾ : അമേരിക്കയുടെ സേനാപിന്മാറ്റവും ഒഴിപ്പിക്കൽ നടപടികളും അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ അഫ്ഗാൻതീവ്രവാദ വിരുദ്ധ സേനയ്ക്കും രഹസ്യാന്വേഷണ ഏജൻസികൾക്കും പരിശീലനം നല്കിയിരുന്ന കാബൂളിലെ ഈഗിൾ ബേസ് അമേരിക്കൻ സൈന്യം നിയന്ത്രിത സ്‌ഫോടനത്തിലൂടെ തകർത്തു. കാബൂൾ വിമാനത്താവളത്തിന് പുറത്താണ് സെൻട്രൽ ഇന്റലിജൻസ് ഏജൻസി (സി.ഐ.എ) യുടെ കാബൂളിലെ ബേസായ ഈഗിൾ ബേസ് സ്ഥിതി ചെയ്യുന്നത്. സുപ്രധാന പ്രധാനമായ രേഖകൾ, ഉപകരണങ്ങൾ എന്നിവയും ഇതോടൊപ്പം ഇല്ലാതാക്കാൻ അമേരിക്കയ്ക്ക് കഴിഞ്ഞു. ഇവ താലിബാൻ ഭീകരരുടെ കൈവശം എത്തുന്നത് വഴിയുണ്ടാകാനിടയുള്ള സുരക്ഷാ ഭീഷണി മുന്നിൽ കണ്ടാണ് അമേരിക്കൻ നീക്കം.
വ്യാഴാഴ്ച കാബൂൾ വിമാനത്താവളത്തിന് പുറത്ത് ചാവേർ സ്‌ഫോടനം നടന്നതിന് പിന്നാലെയാണ് സി.ഐ.എ ഔട്ട്‌പോസ്റ്റ് അമേരിക്കൻ സൈന്യം നശിപ്പിച്ചതെന്ന് വിദേശ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അതേ സമയം അഫ്ഗാനിൽ താലിബാൻ അധികാരം പിടിച്ചെടുത്തതോടെ അമേരിക്കൻ സേനയുടെ നിയന്ത്രണത്തിലുള്ള കാബൂൾ വിമാനത്താവളത്തിനു ചുറ്റും കൂടുതൽ അംഗങ്ങളെ വിന്യസിച്ച് താലിബാൻ. കഴിഞ്ഞ ദിവസമുണ്ടായ ഇരട്ട ചാവേർ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ സുരക്ഷ വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി. അതേ സമയം അമേരിക്കൻ സഖ്യ സേനാപിന്മാറ്റവും ഒഴിപ്പിക്കലും അവസാന ഘട്ടത്തിലേക്ക് കടക്കുന്ന വേളയിൽ വിമാനത്താവളത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുന്നതിന്റെ ആദ്യ പടിയായാണ് വിമാനത്താവളത്തിൽ അംഗബലം വർദ്ധിപ്പിക്കാൻ താലിബാൻ തീരുമാനിച്ചത്. വിമാനത്താവളത്തിലേക്കുള്ള റോഡുകളിൽ യൂണിഫോമിട്ട താലിബാൻ അംഗങ്ങളുടെ നിയന്ത്രണത്തിൽ പുതിയ ചെക്ക്പോസ്റ്റുകളും സ്ഥാപിച്ചിട്ടുണ്ട്.
ബാങ്കുകൾക്ക് മുന്നിൽ പ്രതിഷേധിച്ച് അഫ്ഗാൻ ജനത
രാജ്യത്ത് താലിബാൻ ഭരണം പിടിച്ചെടുത്തതോടെ വിലക്കയറ്റവും പട്ടിണിയും മൂലം നട്ടം തിരിയുന്ന അഫ്ഗാൻ പൗരന്മാർ രാജ്യത്തെ ബാങ്കുകൾക്ക് മുന്നിൽ പ്രതിഷേധം നടത്തി. വിദേശ നിക്ഷേപം ഗണ്യമായി കുറഞ്ഞതും ഭരണ പ്രതിസന്ധിയും അന്താരാഷ്ട്ര സംഘടനകളുടെ ഉപരോധവും ജനജീവിതം വളരെ ബുദ്ധിമുട്ടിലാക്കിയിട്ടുണ്ട്. ശമ്പളം കിട്ടിയിട്ട് ആറ് മാസത്തിലേറെയായ സർക്കാർ ജീവനക്കാർ ശമ്പളം ആവശ്യപ്പെട്ട് ഇന്നലെ ന്യൂ കാബൂൾ ബാങ്കിന് മുമ്പിൽ പ്രതിഷേധിച്ചു. നിലവിലെ പുതിയ നിയമം അനുസരിച്ച് 24 മണിക്കൂറിനുള്ളിൽ ബാങ്കുകളിൽ നിന്ന് 200 ഡോളർ മാത്രമേ പിൻവലിക്കാൻ സാധിക്കുകയുള്ളൂ. ഇതോടെ രാജ്യത്തെ എ.ടി.എമ്മുകൾക്ക് മുന്നിൽ നീണ്ട നിരയാണ് കാണപ്പെടുന്നത്. താലിബാൻ ഭരണം പിടിച്ചെടുത്ത ശേഷം ആഗസ്റ്റ് 25ന് ബാങ്കുകൾ തുറക്കാൻ ആരംഭിച്ചെങ്കിലും പണം പിൻവലിക്കാൻ കഴിയാത്ത അവസ്ഥായാണ് പലയിടത്തുമെന്ന് ജനങ്ങൾ പരാതിപ്പെടുന്നു.
താലിബാനും ഹഖാനിയും തമ്മിൽ അധികാര പോരാട്ടത്തിന് സാദ്ധ്യത : യു.എസ്
ഹഖാനി സംഘം താലിബാന്റെ ഉപവിഭാഗമല്ലെന്നും രണ്ടായി പ്രവർത്തിക്കുന്നവരാണെന്നും ഇരുസംഘങ്ങളും അഫ്ഗാനിൽ അധികാരത്തിന് വേണ്ടി തമ്മിലടിക്കാനുള്ള സാദ്ധ്യത തള്ളിക്കളയാനാകില്ലെന്നും പെന്റഗൺ വക്താവ്. ഹഖാനി താലിബാനുമായി ബന്ധം സ്ഥാപിച്ച് പ്രവർത്തിക്കുന്ന വിഭാഗമല്ലെന്ന് പെന്റഗൺ രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ടുകളെ അടിസ്ഥാനമാക്കി വക്താവ് നെഡ് പ്രൈസ് പറഞ്ഞു. അത്യാധുനികമായ ആയുധങ്ങളും സാങ്കേതിക വിദ്യകളും ഉപയോഗിക്കാൻ കഴിവുള്ളവരാണ് ഹഖാനി തീവ്രവാദികൾ. അമേരിക്കയേയും സഖ്യസേനകളേയും അഫ്ഗാൻ സൈന്യത്തേയും തകർക്കുക എന്നതാണ് അവരുടെ പ്രധാന അജണ്ട. ഇവർക്ക് അൽഖ്വയ്ദയുമായും അടുത്ത ബന്ധമുണ്ട്. ഇതിനിടെ, താലിബാന്റെയും അൽ ഖായിദയുടെയും ഇടയിലെ ദൂതനായ ഖാലി അഖ്വാനി കഴിഞ്ഞ ദിവസം കാബൂളിലെത്തിയതായി റിപ്പോർട്ടുകളുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |