കാബൂൾ : താലിബാൻ അധികാരം പിടിച്ചെടുത്തതിന് ശേഷം ആരോഗ്യ പ്രവർത്തകരുടെ അഭാവം മൂലം അഫ്ഗാൻ ആരോഗ്യ മേഖലയിൽ തകർച്ച നേരിട്ടതിനെ തുടർന്ന് രാജ്യത്തെ വനിത ആരോഗ്യപ്രവർത്തകരോട് എത്രയും വേഗം ജോലിയിൽ തിരികെ പ്രവേശിക്കാൻ നിർദ്ദേശിച്ച് താലിബാൻ. രാജ്യത്തെ പ്രധാന പ്രവിശ്യകളിലേയും തലസ്ഥാനത്തേയും മുഴുവൻ വനിത ആരോഗ്യപ്രവർത്തകരും ജോലിയിൽ തിരികെ പ്രവേശിക്കണമെന്ന് താലിബാൻ വക്താവ് സാബിദുള്ള മുജാഹിദ് ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു. ആരോഗ്യമന്ത്രാലയത്തിെന്റ പേരിൽ പുറത്ത് വന്ന പ്രസ്താവനയിൽ വനിത ആരോഗ്യ പ്രവർത്തകർക്ക് ജോലി ചെയ്യുന്നതിന് യാതൊരു തടസവും ഉണ്ടാവില്ലെന്ന് പറയുന്നുണ്ട്. താലിബാൻ അധികാരത്തിൽ വന്നതോടെ വിദേശത്ത് നിന്നുള്ള നിരവധി ആരോഗ്യ പ്രവർത്തകർ രാജ്യത്ത് നിന്ന് മടങ്ങി പോയതിനെ തുടർന്ന് ആരോഗ്യ മേഖല വൻ തകർച്ചയുടെ വക്കിലാണ്. ഇതിന് പരിഹാരമെന്നോണമാണ് താലിബാൻ വനിത ആരോഗ്യപ്രവർത്തകരോട് ജോലിയിൽ തിരികെ പ്രവേശിക്കാൻ നിർദ്ദേശിച്ചിരിക്കുന്നത്.
അതേ സമയം അഫ്ഗാൻ സർക്കാർ വാഹനങ്ങൾ, ഉപകരണങ്ങൾ, ആയുധങ്ങൾ എന്നിവ എത്രയും പെട്ടെന്ന് തിരിച്ച് നല്കണമെന്ന് താലിബാൻ ആവശ്യപ്പെട്ടു. ഒരാഴ്ചയാണ് നൽകിയിരിക്കുന്ന സമയം. ഇത് ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |