ന്യൂഡൽഹി: സാമ്പത്തിക ഉൾപ്പെടുത്തലിന്റെ (ഫിനാൻഷ്യൽ ഇൻക്ളൂഷൻ) ഭാഗമായി ഒന്നാം നരേന്ദ്രമോദി സർക്കാർ ആവിഷ്‌കരിച്ച പ്രധാനമന്ത്രി ജൻധൻ യോജന (പി.എം.ജെ.ഡി.വൈ) ഏഴുവർഷം പൂർത്തിയാക്കി. 2014 ആഗസ്‌റ്റ് 15നാണ് നരേന്ദ്ര മോദി ജൻധൻ പദ്ധതി പ്രഖ്യാപിച്ചത്. 2015 മുതൽ ഇതുവരെ ശരാശരി അക്കൗണ്ട് നിക്ഷേപം 1,279 രൂപയിൽ നിന്ന് 6.38 മടങ്ങ് വർദ്ധിച്ച് 3,398 രൂപയിലെത്തി.
ഇക്കഴിഞ്ഞ ആഗസ്‌റ്റ് 18വരെയുള്ള കണക്കുപ്രകാരം 43.04 കോടി അക്കൗണ്ടുകളാണ് ജൻധൻ യോജനയിലുള്ളത്. ഇതിൽ, 55 ശതമാനം (23.87 കോടി) വനിതാ അക്കൗണ്ടുകളാണ്. 67 ശതമാനം അക്കൗണ്ടുകൾ ഗ്രാമീണ, അർദ്ധനഗര മേഖലകളിൽ. 86 ശതമാനം അക്കൗണ്ടുകളും സജീവവുമാണ്.
ജൻധൻ അക്കൗണ്ടുകളിലെ മൊത്തം നിക്ഷേപം 1.46 ലക്ഷം കോടി രൂപ. എട്ടുശതമാനം അക്കൗണ്ടുകളിൽ നിക്ഷേപം പൂജ്യമാണ്. ഇതിനകം 31 കോടി റൂപേ കാർഡുകൾ ജൻധൻ അക്കൗണ്ടുടമകൾക്ക് നൽകിയിട്ടുണ്ട്. ജൻധനിൽ റൂപേ കാർഡുള്ളവർക്കുള്ള സൗജന്യ ആക്‌സിഡന്റ് ഇൻഷ്വറൻസ് പരിരക്ഷ ഒരുലക്ഷം രൂപയിൽ നിന്ന് കേന്ദ്രം രണ്ടുലക്ഷം രൂപയായി ഉയർത്തിയിരുന്നു. അഞ്ചുകോടിയോളം പേർ ജൻധൻ അക്കൗണ്ടുവഴിയാണ് ഡയറക്‌ട് ബെനഫിറ്റ് ട്രാൻസ്‌ഫർ (ഡി.ബി.ടി) അടക്കം വിവിധ സർക്കാർ ആനുകൂല്യങ്ങൾ കൈപ്പറ്റുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |