ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം
ചേർത്തല: കണിച്ചുകുളങ്ങര ബീച്ച് ജംഗ്ഷന് സമീപം പാർക്ക് ചെയ്തിരുന്ന മിനിബസിൽ യുവാവിന്റെ ജഡം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. അരൂർ പഞ്ചായത്ത് 13-ാം വാർഡ് കളരിക്കൽ വീട്ടിൽ നാരായണന്റെ മകൻ കെ.എൻ. രാജീവാണ് (41) മരിച്ചത്.
ഇന്നലെ പുലർച്ചെ 5.15 ഓടെ ബസിൽ തീ ആളുന്നത് കണ്ട നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് അർത്തുങ്കൽ പൊലീസ് സ്ഥലത്തെത്തി അഗ്നിശമന സേനയുടെ സഹായത്തോടെ തീ അണയ്ക്കുകയായിരുന്നു. ബസിന്റെ പിൻസീറ്റിന് താഴെയാണ് മൃതദേഹം കണ്ടെത്തിയത്. മിനി ബസ് പൂർണമായും കത്തിനശിച്ചു.
പൊലീസ് പറയുന്നത്: അരൂർ, ചന്തിരൂർ ഭാഗങ്ങളിലെ ചെമ്മീൻ പിലീംഗ് ഷെഡുകളിൽ ജോലി ചെയ്യുന്ന തിരുവിഴ, കണിച്ചുകുളങ്ങര പ്രദേശങ്ങളിലെ സ്ത്രീ തൊഴിലാളികളെ കൊണ്ടുപോയിരുന്നത് രാജീവിന്റെ മിനിബസിലായിരുന്നു. കൊവിഡ് വ്യാപനം രൂക്ഷമായി സ്ഥാപനങ്ങളുടെ പ്രവർത്തനം നിലച്ചതോടെ വാഹനത്തിന് ഓട്ടമില്ലാതെ സാമ്പത്തിക പ്രതിസന്ധിയിലായി. കടബാദ്ധ്യതയുമുണ്ട്. നാളുകളായി രാജീവ് കണിച്ചുകുളങ്ങര ഭാഗത്തേക്ക് എത്തിയിരുന്നില്ല.
എന്നാൽ ഇന്നലെ വൈകിട്ട് കണിച്ചുകുളങ്ങരയിലെത്തി സ്ഥിരമായി ബൈക്ക് പാർക്ക് ചെയ്തിരുന്ന വീട്ടിൽ നിന്ന് പണം കടം വാങ്ങിയിരുന്നു. രാത്രിയോടെ തിരുവിഴ ബീച്ച് ജംഗ്ഷനിലെ പമ്പിൽ നിന്ന് പെട്രോൾ വാങ്ങുന്ന സി.സി ടി.വി ദൃശ്യവും പൊലീസിന് ലഭിച്ചിട്ടുണ്ട്. മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പൊലീസ് സർജന്റെ സാന്നിദ്ധ്യത്തിൽ പോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. പൊള്ളലേറ്റതാണ് മരണകാരണം. അർത്തുങ്കൽ പൊലീസ് കേസെടുത്തു. സംസ്കാരം വീട്ടുവളപ്പിൽ നടത്തി. ഭാര്യ: സൗമ്യ. മാതാവ്: രാധാമണി. മക്കൾ: അനന്തകൃഷ്ണൻ, അനാമിക.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |