തൃശൂർ : അഞ്ച് വർഷത്തിലധികമായി കൂടെ താമസിപ്പിച്ചിരുന്ന യുവതിയെ ഒഴിവാക്കാൻ കൊലപ്പെടുത്തിയ കേസിൽ പ്രതിയെ ജീവപര്യന്തം തടവിനും 50,000 രൂപ പിഴയ്ക്കും ശിക്ഷ വിധിച്ചു. പെരുമ്പിലാവ് പുതിഞ്ചേരി കാവ് ദേശം വലിയപീടികയിൽ വീട്ടിൽ അബു താഹിറിനെയാണ് (42) തൃശൂർ 4ാം അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജ് എസ്. ഭാരതി ശിക്ഷിച്ചത്. പിഴയടയ്ക്കാത്ത പക്ഷം ആറ് മാസം കൂടുതലായി കഠിനതടവ് അനുഭവിക്കേണ്ടിവരും.
2015 സെപ്തംബർ 18ന് രാത്രി 11 ന് പുതിഞ്ചേരിക്കാവ് കൂട്ടുകുളത്തിന് സമീപമുള്ള റോഡരികിലാണ് കൊലപാതകം നടത്തിയത്. വടക്കേക്കാട് വില്ലേജ് കൊമ്പത്തേൽപ്പടി വാലിയിൽ വീട്ടിൽ മൊയ്തുണ്ണി മകൾ ഷമീറയാണ് കൊല്ലപ്പെട്ടത്. 5 വർഷമായി പ്രതിയായ അബൂതാഹിറും, ഷമീറയും ഒരുമിച്ച് താമസിച്ചുവരികയായിരുന്നു. നേരത്തെ ഗുരുവായൂരിൽ നടന്ന ഒരു കൊലപാതകശ്രമക്കേസിൽ ഇരുവരും ജയിലിൽ ശിക്ഷയനുഭവിച്ചിരുന്നു. തുടർന്ന് അബൂതാഹിറിന്റെ മാതാപിതാക്കൾ ഇയാളെ ജാമ്യത്തിലിറക്കി, ഷമീറയുമായുള്ള ബന്ധം അവസാനിപ്പിക്കാൻ ഉപദേശിച്ചു. ഇതോടെ അയാൾ അനുസരിച്ചു. സംഭവദിവസം കൊലപാതകകേസിന്റെ വിചാരണയ്ക്ക് പോകും വഴി ഇരുവരും കണ്ടുമുട്ടുകയും, തുടർന്ന് അന്നു മുഴുവൻ ഇരുവരും ഒന്നിച്ച് ചെലവഴിക്കുകയുമായിരുന്നു. അന്ന് രാത്രി ഷമീറക്കൊപ്പം സ്വന്തം വീട്ടിൽച്ചെന്ന അബുതാഹിറിനെ പിതാവ് വീട്ടിൽ കയറ്റാതെ പുറത്താക്കി. വേർപിരിയുന്നത് സംബന്ധിച്ച് അബുതാഹിറും, ഷമീറയും റോഡിൽ വെച്ച് തർക്കത്തിലേർപ്പെട്ടു. തുടർന്ന് ഷമീറയെ പ്രതി അരയിൽ സൂക്ഷിച്ചിരുന്ന കത്തികൊണ്ട് കുത്തി ഗുരുതരമായി പരിക്കേൽപ്പിച്ചു. പ്രോസിക്യൂഷനായി പബ്ളിക് പ്രോസിക്യൂട്ടർ ഡിനി പി. ലക്ഷ്മണൻ ഹാജരായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |