തിരുവനന്തപുരം: സമ്പൂർണ ലോക്ക് ഡൗണായതിനാൽ ഇന്ന് നഗരത്തിൽ കർശന നിയന്ത്രണം നടപ്പിലാക്കുമെന്ന് സിറ്റി പൊലീസ് കമ്മീഷണർ ബൽറാംകുമാർ ഉപാദ്ധ്യായ അറിയിച്ചു.രാവിലെ 6 മുതൽ നഗരാതിർത്തി പ്രദേശങ്ങളിൽ ബാരിക്കേഡ് നിരത്തിയാകും പരിശോധന. നഗരത്തിനുളളിലേക്കും പുറത്തേക്കും വാഹനയാത്ര അനുവദിക്കില്ല. അനാവശ്യമായി യാത്ര ചെയ്യുന്നവർക്കെതിരെ കേസെടുത്ത് വാഹനം പിടിച്ചെടുക്കും. നഗരത്തിലെ എല്ലാ സ്റ്റേഷൻ പരിധികളിലുമുള്ള പ്രധാന സ്ഥലങ്ങൾ കേന്ദ്രീകരിച്ച് 70 ചെക്കിംഗ് പോയിന്റുകളും ക്രമീകരിച്ചിട്ടുണ്ട്. അത്യാവശ്യ മെഡിക്കൽ സേവനങ്ങൾക്കും അവശ്യസർവീസ് വിഭാഗങ്ങൾക്കും സർക്കാർ നിർദ്ദേശിച്ചിട്ടുള്ള മറ്റ് വിഭാഗങ്ങളിൽപ്പെട്ടവർക്കും മാത്രമേ യാത്ര അനുവദിക്കൂ. പ്രഭാതസായാഹ്ന സവാരി അനുവദിക്കില്ല. സർക്കാർ അനുവദിച്ചിട്ടുള്ള അവശ്യസർവീസ് വിഭാഗങ്ങളിൽ പ്രവർത്തിക്കുന്നവർ ഔദ്യോഗിക തിരിച്ചറിയൽ കാർഡും മേലധികാരിയുടെ സർട്ടിഫിക്കറ്റും കരുതണം. ട്രെയിൻ, വിമാനയാത്രക്കാർക്ക് ടിക്കറ്റും മറ്റു യാത്രാരേഖകളും കാണിച്ചാൽ യാത്ര അനുവദിക്കും.കൃത്യമായ രേഖകൾ കാണിച്ച് വാക്സിൻ എടുക്കാൻ പോകുന്നവർക്കും യാത്ര ചെയ്യാം.മെഡിക്കൽ സ്റ്റോറുകൾ, പാൽ, പച്ചക്കറി, അവശ്യ ഭക്ഷണ സാധനങ്ങൾ വിൽക്കുന്ന കടകൾ എന്നിവ മാത്രമേ തുറന്ന് പ്രവർത്തിക്കാൻ പാടുള്ളൂ. ഹോട്ടലുകളിൽ രാവിലെ ഏഴു മുതൽ രാത്രി ഏഴു മണി വരെ ഹോം ഡെലിവറി അനുവദിക്കും. ചായക്കടകൾ, തട്ടുകടകൾ എന്നിവ പ്രവർത്തിക്കാൻ പാടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |