ലീഡ്സ് ടെസ്റ്രിൽ ഇംഗ്ലണ്ടിന് ഇന്നിംഗ്സ് ജയം
ഒലി റോബിൻസണ് 5 വിക്കറ്റ്
ഹെഡ്ഡിംഗ്ലി: ലോഡ്സിലെ നാണക്കേടിന് ലീഡ്സിൽ ഇംഗ്ലണ്ട് പകരംവീട്ടി. മൂന്നാം ടെസ്റ്റിൽ ഇന്ത്യ ഇന്നിംഗ്സിനും 76 റൺസിനുമാണ് ഒരുദിവസം ബാക്കി നിൽക്കെ തോൽവി വഴങ്ങിയത്. 354 റൺസിന്റെ ലീഡ് വഴങ്ങി രണ്ടാം ഇന്നിംഗ്സിനിറങ്ങിയ ഇന്ത്യ നാലാം ദിനം 278റൺസിന് ആൾ ഔട്ടാവുകയായിരുന്നു. സ്കോർ: ഇന്ത്യ 78/10, 278/10. ഇഗ്ലണ്ട് 432/10.ഇതോടെ അഞ്ച് മത്സരങ്ങൾ ഉൾപ്പെട്ട പരമ്പരയിൽ ഇരുടീമും 1-1ന് സമനില പാലിക്കുകയാണ്. ആദ്യ മത്സരം സമനിലയായിരുന്നു.
215/2എന്ന നിലയിൽ ഇന്നലെ രണ്ടാം ഇന്നിംഗ്സ് പുനരാരംഭിച്ച ഇന്ത്യയുടെ ബാറ്റിംഗ് നിരചീട്ടുകൊട്ടാരം പോലെ തകർന്നു വീഴുകയായിരുന്നു. അഞ്ച് വിക്കറ്റുമായി കളം നിറഞ്ഞ ഒലി റോബിൻസണാണ് ഇന്ത്യയുടെ തകർച്ചയുടെ പ്രധാന കാരണക്കാരനായത്. റോബിൻസൺ തന്നെയാണ് കളിയിലെ താരവും. ക്രെയ്ഗ് ഓവർട്ടൺ 3 വിക്കറ്റെടുത്തു. ആൻഡേഴ്സണും മോയിൻ അലിയും ഓരോ വിക്കറ്റും വീഴ്ത്തി.
മൂന്നാം ദിനത്തിലെ ചെറുത്ത് നിൽപ്പ് പ്രതീക്ഷ നൽകിയിരുന്നെങ്കിലും നാലാം ദിനം ഇന്ത്യയുടെ കണക്കു കൂട്ടലുകൾ തെറ്റുകയായിരുന്നു. തലേന്നത്തെ സ്കോറിൽ ഒരു റൺസ് പോലും കൂട്ടിച്ചേർക്കാനാകാതെ ചേതേശ്വർ പുജാരയാണ് (91) ആദ്യം മടങ്ങിയത്. റോബിൻസൺന്റെ അപ്രതീക്ഷിത ഇൻസിംഗർ ഫ്രണ്ട് ഫൂട്ട് കൊണ്ട് പ്രതിരോധിക്കാൻ ശ്രമിച്ച പുജാരയുടെ തീരുമാനം പിഴയ്ക്കുകയായിരുന്നു. ശക്തമായ അപ്പീൽ ഉണ്ടായെങ്കിലും അമ്പയർ റിച്ചാർഡ് കെറ്റിൽബർഗ് വിരലുയർത്തിയില്ല.എന്നാൽ റിവ്യു എടുത്ത ഇംഗ്ലണ്ട് തങ്ങൾക്ക് അനുകൂലമായ തീരുമാനം നേടിയെടുക്കുകയായിരുന്നു. അർദ്ധ സെഞ്ച്വറി തികച്ചയുടനെ നായകൻ വിരാട് കൊഹ്ലിയേയും (55) ഇന്ത്യയ്ക്ക് നഷ്ടമായി. റോബിൻസൺ എറിഞ്ഞ ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്സിലെ 90-ാം ഓവറിൽ രണ്ട് ഫോറടിച്ച് അർദ്ധ സെഞ്ച്വറി കുറിച്ച് ആത്മ വിശ്വാസത്തിലായിരുന്നു കൊഹ്ലി. എന്നാൽ ആ ഓവറിലെ അവസാന പന്തിൽ റോബിൻസൺ കൊഹ്ലിയെ സ്ലിപ്പിൽ ഇംഗ്ലീഷ് നായകൻ റൂട്ടിന്റെ കൈയിൽ ഒതുക്കുകയായിരുന്നു. അപ്പോൾ 4/237 എന്ന നിലയിലായിരുന്നു ഇന്ത്യ. പിന്നീട് എല്ലാം പെട്ടെന്നായിരുന്നു. രണ്ട് ഫോറടിച്ച് നല്ല തുടക്കം കിട്ടിയ അജിങ്ക്യ രഹാനെ (10) ആൻഡേഴ്സണിന്റെ പന്തിൽ വിക്കറ്റ് കീപ്പർ ബട്ട്ലർ പിടിച്ചും റിഷഭ് പന്ത് (1) റോബിൻസണിന്റെ പന്തിൽ ഓവർട്ടൺ പിടിച്ചും പുറത്തായി.
ഷമിയും (6), ഇശാന്തും (2) യഥാക്രമം അലിക്കും റോബിൻസണും വിക്കറ്റ് സമ്മാനിച്ച് മടങ്ങി. 25 പന്തിൽ 5 ഫോറും 1 സിക്സുമായി 30 റൺസെടുത്ത രവീന്ദ്ര ജഡേജ ഓവർട്ടണിന്റെ പന്തിൽ ബട്ട്ലർക്ക് ക്യാച്ച് നൽകി മടങ്ങി. പതിനൊന്നാമൻ മുഹമ്മദ് സിറാജിനെ അക്കൗണ്ട് തുറക്കുന്നതിന് മുമ്പ് ഓവർട്ടൺ ബെയർസ്റ്റോയുടെ കൈയിൽ എത്തിച്ചതോടെ ഇന്ത്യൻ ഇന്നിംഗ്സിന് തിരശീല വീഴുകയായിരുന്നു. ജസ്പ്രീത് ബുര 1 റൺസുമായി പുറത്താകതെ നിന്നു. ഇരുപതോവറിനുള്ളിൽ നാലാം ദിനം ഇന്ത്യയുടെ ചെറുത്ത് നിൽപ്പ് അവസാനിച്ചു. ജയത്തോടെ ഇംഗ്ലണ്ടിന് 12 പോയിന്റ് ലഭിച്ചു. നാലാം ടെസ്റ്റ് സെപ്തംബർ 2ന് ഓവലിൽ ആരംഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |