പാരാലിമ്പിക്സ് ടേബിൾ ടെന്നിസിൽ ഭവിനെ ബെൻ പട്ടേൽ ഫൈനലിൽ
ടോക്യോ: പാരാലിമ്പിക്സിൽ ഇന്ത്യയുടെ അഭിമാനം വാനോളമുയർത്തി ഭവിന ബെൻ പട്ടേൽ. ടേബിൾ ടെന്നിസ് ക്ലാസ് 4 വിഭാഗത്തിൽ (അരയ്ക്ക് താഴെ തളർന്നവർ) ഫൈനലിലെത്തിയാണ് ഭവിന പുതു ചരിത്രം കുറിച്ചത്. പാരാലിമ്പിക്സിൽ ടേബിൾ ടെന്നിസ് ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യൻ താരമാണ് ഭവിന. ഇന്നലെ നടന്ന സെമിയിൽ ലോക മൂന്നാം നമ്പർ താരവും നിലവിലെ വെള്ളി മെഡൽ ജേതാവുമായ ചൈനയുടെ ഷാങ് മിയോയെ വാശിയേറിയ 3-2ന് പോരാട്ടത്തിൽ തറപറ്റിച്ചാണ് ഭവിന ഫൈനലിലേക്ക് മാർച്ച്ചെയ്തത്. സ്കോർ: 7-11, 11-7,11-4, 9-11, 11-8.
38 മിനിട്ടിലാണ് ചൈനീസ് താരത്തിന് മേൽ ഭവിന വിജയം നേടിയത്. ആദ്യ ഗെയിം നഷ്ടപ്പെട്ടെങ്കിലും തുടർന്നുള്ള രണ്ട് ഗെയിമുകളും സ്വന്തമാക്കി ഭവിന മത്സര്തതിൽ ആധിപത്യം നേടി. എന്നാൽ നാലാം ഗെയിമിൽ ഷാങ്മിയോ തിരിച്ചടിച്ചു. തുടർന്ന് നിർണായകമായ അഞ്ചാം ഗെയിം ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ11-8ന് സ്വന്തമാക്കി ഭവിന ഫൈനലിന് ടിക്കറ്രുറപ്പിക്കുകയായിരുന്നു.
ഇന്ന് രാവിലെ 7.15ന് നടക്കുന്ന ഫൈനലിൽ ലോക ഒന്നാം നമ്പർ താരം ചൈനയുടെ തന്നെ യിംഗ് ഷുയിയാണ് ഭവിനയുടെ എതിരാളി. നേരത്തേ തന്റെ ആദ്യ മത്സരത്തിൽ ഷുയിയോട് തോറ്ര ഭവിനയ്ക്ക് അതിന് പകകരം വീട്ടുന്നതിനുള്ള അവസരം കൂടിയാണ് ഫൈനൽ.
സെമിയിൽ എത്തിയപ്പോൾ തന്നെ ഭവിന മെഡൽ ഉറപ്പിച്ചിരുന്നു. പാരാലിമ്പിക്സ് ടേബിൾ ടെന്നിസിൽ മെഡലുറപ്പിക്കുന്ന ആദ്യ ഇന്ത്യൻ താരമാണ് ഭവിന. നേരത്തേ ലോക രണ്ടാം നമ്പർ താരവും നിലവിലെ ചാമ്പ്യനുമായ സെർബിയയുടെ ബൊറിസ്ലാവ പെറിക്ക് റാൻകോവിക്കിനെ നേരിട്ടുള്ള ഗെയിമുകളിൽ തരിപ്പണമാക്കിയാണ് ഭവിന സെമിയിൽ എത്തിയത്.
ചെറുപ്പത്തിൽ പോളിയോ ബാധിച്ചാണ് ഭവിനയ്ക്ക് അരയ്ക്ക് കീഴ്പ്പോട്ട് ചലനശേഷി നഷ്ടമായത്.
ഇവിടെയെത്തുമ്പോൾ മെഡൽ പ്രതീക്ഷയൊന്നുമില്ലായിരുന്നു. മറ്രൊന്നും ചിന്തിക്കാതെ നൂറ് ശതമാനവും മത്സരത്തിനായി സമർപ്പിച്ചു. അതിന്റെ പ്രതിഫലമെന്നോണം എനിക്ക് മെഡലഉപ്പിക്കാനായി. രാജ്യത്തെ ജനങ്ങളുടെ പ്രാർത്ഥനയുടേയും അനുഗ്രഹങ്ങളുടേയും പിൻബലത്തിൽ സ്വർണം തന്നെ നേടാനാകുമെന്നാണ് പ്രതീക്ഷ.
ഭവിന
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |