തിരുവനന്തപുരം: മാരത്തൺ ചർച്ചകൾക്കും കൂടിയാലോചനകൾക്കും ശേഷം സംസ്ഥാന കോൺഗ്രസിൽ പുതിയ ഡിസിസി അദ്ധ്യക്ഷന്മാരെ തിരഞ്ഞെടുത്ത് മണിക്കൂറുകൾ തികയും മുൻപ് പ്രതിസന്ധി. പ്രതിഷേധം പരസ്യമാക്കി ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും രംഗത്തെത്തി. ഇവർക്ക് പിന്നിലായി വിവിധ ഗ്രൂപ്പ് നേതാക്കൾ പാർട്ടി സംസ്ഥാന നേതൃത്വത്തിനെതിരെ കളം പിടിക്കുന്ന കാഴ്‌ചയാണ് കാണുന്നത്.
ജില്ലാ അദ്ധ്യക്ഷന്മാരെ തിരഞ്ഞെടുക്കാൻ കൂടുതൽ ചർച്ചകൾ സംസ്ഥാനത്ത് നടക്കണമായിരുന്നുവെന്ന് ഉമ്മൻചാണ്ടിയും ചെന്നിത്തലയും ഒരുപോലെ വ്യക്തമാക്കി. സംസ്ഥാനത്ത് ഒരു ചർച്ചയും നടന്നിട്ടില്ലെന്ന് ചെന്നിത്തല അറിയിച്ചു. കെ.ശിവദാസൻ നായർക്കെതിരായി അച്ചടക്ക നടപടിയെടുത്തതിൽ ഉമ്മൻചാണ്ടി അതൃപ്‌തി തുറന്നുപറഞ്ഞു. കൂടിയാലോചന നടത്തി പ്രശ്‌നങ്ങൾ പരിഹരിക്കാമായിരുന്നെന്ന് ചെന്നിത്തല പറഞ്ഞു. അതേസമയം ചർച്ചകൾ നടക്കും എന്ന് പറഞ്ഞതല്ലാതെ തന്നോട് ഒരു ചർച്ചയും നടത്തിയില്ലെന്ന് ഉമ്മൻചാണ്ടി അറിയിച്ചു. തന്റെ പേര് ചർച്ചകളിൽ വലിച്ചിഴച്ചതിലും ഉമ്മൻചാണ്ടി അതൃപ്തനാണ്.
ഡിസിസി പുനസംഘടനയിൽ മുൻപില്ലാത്തവിധം ചർച്ച നടന്നെന്ന് കെ.മുരളീധരൻ അഭിപ്രായപ്പെട്ടു. സീനിയേഴ്‌സിനെ വച്ചു എന്നുവച്ച് അവരൊന്നും എഴുന്നേറ്റ് നടക്കാനാവാത്തവരല്ല, ഗ്രൂപ്പ് പാർട്ടിയിൽ ഒരു യോഗ്യതയോ അയോഗ്യതയോ അല്ല. പാർട്ടി പട്ടിക ഗ്രൂപ്പിനെക്കാൾ പാർട്ടിക്ക് പ്രാധാന്യമുളളതാണെന്ന് പി.ടി തോമസ് എംഎൽഎ പ്രതികരിച്ചു.
പുനസംഘടനയ്‌ക്കെതിരെ കെ.ബാബുവും കെ.സി ജോസഫും പ്രതികരിച്ചു. പത്തനംതിട്ട ഡിസിസി ഓഫീസിൽ ആന്റോ ആന്റണി എം.പിയ്‌ക്കും പി.ജെ കുര്യനുമെതിരെ പോസ്‌റ്റർ പതിക്കുകയും കരിങ്കൊടി കെട്ടുകയും ചെയ്‌തു. പുതിയ ഡിസിസി പ്രസിഡന്റ് തിരുവല്ലയിൽ സ്ഥാനാർത്ഥിയെ തോൽപ്പിക്കാൻ പ്രവർത്തിച്ചയാളാണെന്നും വേണ്ടത്ര സജീവ പ്രവർത്തകനല്ലെന്നും പോസ്‌റ്ററിലുണ്ട്.
അതേസമയം നേതാക്കളുടെ പരസ്യപ്രതികരണത്തിൽ കോൺഗ്രസ് ഹൈക്കമാന്റ് കടുത്ത അതൃപ്‌തി അറിയിച്ചു. അഭിപ്രായപ്രകടനങ്ങൾ പാർട്ടി യോഗത്തിൽ മതിയെന്നും പരസ്യമായ വിഴുപ്പലക്കൽ പാടില്ലെന്നും ഹൈക്കമാന്റ് മുന്നറിയിപ്പ് നൽകുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |