തിരുവനന്തപുരം: സംസ്ഥാനത്തെ ഡി സി സി അദ്ധ്യക്ഷന്മാരെ പ്രഖ്യാപിച്ചപ്പോൾ സ്ത്രീകർക്കും ദളിത് വിഭാഗങ്ങൾക്കും ലഭിച്ചത് വെറും വട്ടപൂജ്യം. ബിന്ദു കൃഷ്ണയും ഷാനിമോൾ ഉസ്മാനും അദ്ധ്യക്ഷന്മാരായേക്കുമെന്ന് പാർട്ടി കേന്ദ്രങ്ങൾ തന്നെ സൂചനകൾ നൽകിയിരുന്നു. പക്ഷേ, ലിസ്റ്റ് വന്നപ്പോൾ ഇരുവരും പട്ടികയിൽ ഇടം പിടിച്ചില്ലെന്ന് മാത്രമല്ല സ്ത്രീകളെയും ദളിത് വിഭാഗങ്ങളെയും പൂർണമായും ഒഴിവാക്കുകയും ചെയ്തു. എ, ഐ ഗ്രൂപ്പുകളെ അനുനയിപ്പിക്കുന്നതിന്റെ ഭാഗമായി ചില അഡ്ജസ്റ്റുമെന്റുകൾ വേണ്ടിവന്നതോടെയാണ് ഇങ്ങനെ സംഭവിച്ചതെന്നാണ് ഇപ്പോൾ കേൾക്കുന്നത്. സ്ത്രീ-ദളിത് പ്രാതിനിത്യം ഇല്ലാത്തത് സാേണിയാ ഗാന്ധി ചൂണ്ടിക്കാണിച്ചെങ്കിലും കെ പി സി സിയിൽ പ്രാധിനിത്യം ഉറപ്പാക്കുമെന്ന് സംസ്ഥാന നേതൃത്വം അറിയിക്കുകയായിരുന്നു. ഡി സി സി അദ്ധ്യക്ഷ പ്രഖ്യാപനത്തിൽ ഉണ്ടായതുപോലുള്ള അഡ്ജസ്റ്റുമെന്റുകൾ കെ പി സി സിയുടെ കാര്യം വരുമ്പോഴും ഉണ്ടാവുമെന്നും സ്ത്രീകൾക്കും ദളിത് വിഭാഗങ്ങൾക്കും അർഹമായ പ്രാതിനിത്യം നൽകാത്തത് പാർട്ടിക്ക് ദോഷകരമാകുമെന്നാണ് ചില പാർട്ടി കേന്ദ്രങ്ങൾ പറയുന്നത്.
അതേസമയം, ഈഴവ, നായർ, ക്രിസ്ത്യൻ, മുസ്ളീം സമുദായ സന്തുലനം ഉറപ്പാക്കിയെന്നാണ് പാർട്ടി നേതൃത്വം അവകാശപ്പെടുന്നത്.
സോണിയാ ഗാന്ധിയുടെ നിർദ്ദേശ പ്രകാരം കേരളത്തിന്റെ ചുമതലയുള്ള ജന.സെക്രട്ടറി താരിഖ് അൻവർ സംസ്ഥാന നേതാക്കളുമായി ഫോണിൽ സംസാരിച്ച ശേഷമാണ് കെ.പി.സി.സി അദ്ധ്യക്ഷൻ കെ.സുധാകരൻ കൈമാറിയ പട്ടികയിൽ അവസാന നിമിഷം മാറ്റം വരുത്തിയത്. ആലപ്പുഴയിലും ഇടുക്കിയിലും കോട്ടയത്തുമാണ് മാറ്റം.
ആലപ്പുഴയിൽ ബി. ബാബു പ്രസാദിനെയും ഇടുക്കിയിൽ സി.പി. മാത്യുവിനെയും ഉൾപ്പെടുത്തി ഐ ഗ്രൂപ്പിനും കോട്ടയത്ത് നാട്ടകം സുരേഷിലൂടെ എ ഗ്രൂപ്പിനും പ്രാതിനിദ്ധ്യം ഉറപ്പാക്കി. ആലപ്പുഴയിൽ നേരത്തെ കെ.പി. ശ്രീകുമാറിനെയും കോട്ടയത്ത് ഫിൽസൺ മാത്യൂസിനെയുമാണ് പരിഗണിച്ചിരുന്നത്.
ഇടുക്കിയിൽ സി.പി.മാത്യുവിനെ നിയമിച്ചതിലൂടെ ക്രിസ്ത്യൻ സന്തുലനം ഉറപ്പാക്കി. ഇടുക്കിയിൽ കെ. എസ്. അശോകനെയാണ് പരിഗണിച്ചിരുന്നത്. പ്രതിഷേധം ഉയർന്നെങ്കിലും തിരുവനന്തപുരത്ത് പാലോട് രവിക്ക് നറുക്കു വീണു. മലപ്പുറത്ത് വി.എസ്. ജോയിയെ നിയമിക്കുന്നതിലും പ്രതിഷേധം ഉയർന്നിരുന്നു. പ്രായാധിക്യം ചൂണ്ടിക്കാട്ടിയുള്ള വിമർശനങ്ങൾ തള്ളി കൊല്ലത്ത് കൊടിക്കുന്നിൽ സുരേഷ് എം.പിയുടെ നോമിനിയായ രാജേന്ദ്ര പ്രസാദിനെയും നിയമിച്ചു.
പാലോട് രവി (തിരുവനന്തപുരം),പി. രാജേന്ദ്ര പ്രസാദ് (കൊല്ലം)സതീഷ് കൊച്ചുപറമ്പിൽ (പത്തനംതിട്ട),ബി. ബാബുപ്രസാദ് (ആലപ്പുഴ), നാട്ടകം സുരേഷ് (കോട്ടയം),സി.പി. മാത്യു (ഇടുക്കി)മുഹമ്മദ് ഷിയാസ് (എറണാകുളം),ജോസ് വളളൂർ (തൃശൂർ),എ.തങ്കപ്പൻ (പാലക്കാട്),വി.എസ്.ജോയ് (മലപ്പുറം), കെ. പ്രവീൺകുമാർ (കോഴിക്കോട്),എൻ.ഡി. അപ്പച്ചൻ (വയനാട്), മാർട്ടിൻ ജോർജ്(കണ്ണൂർ),പി.കെ. ഫൈസൽ(കാസർകോട്) പുതിയ ഡി.സി.സി പ്രസിഡന്റുമാർ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |