ന്യൂഡൽഹി :75ാം സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി തയ്യാറാക്കിയ ഡിജിറ്റൽ പോസ്റ്ററിൽനിന്ന് ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർ ലാൽ നെഹ്രുവിന്റെ ചിത്രം ഒഴിവാക്കിയതിൽ ഇന്ത്യൻ കൗൺസിൽ ഒഫ് ഹിസ്റ്റോറിക്കൽ റിസർച്ചിന് ( ഐ.സി.എച്ച്.ആർ) രൂക്ഷ വിമർശനം. ആസാദീ കേ അമൃത് മഹോൽസവ്' എന്ന പേരിലുള്ള ഐ.സി.എച്ച്.ആറിന്റെ പോസ്റ്ററിൽ നിന്നാണ് നെഹ്രുവിനെ ഒഴിവാക്കിയത്.
കൗൺസിലിന്റെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച പോസ്റ്ററിനെതിരെ കോൺഗ്രസ് നേതാക്കൾ രംഗത്തുവന്നു. അപലപനീയമായ ഈ നടപടി സ്വാതന്ത്ര്യസമരത്തിന്റെ ചരിത്രമറിയാവുന്ന ലോകരാജ്യങ്ങളുടെ ഇടയിൽ നരേന്ദ്ര മോദി സർക്കാരിനെ അപഹാസ്യമാക്കുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആന്റണി പറഞ്ഞു. നെഹ്രുവിന്റെ ചിത്രം ഒഴിവാക്കിയതിലൂടെ ചരിത്ര കൗൺസിൽ സ്വയം വിലകുറച്ചതായി ശശി തരൂർ അഭിപ്രായപ്പെട്ടു.
വിമാനയാത്രയുടെ ചരിത്രം ആഘോഷിക്കുമ്പോൾ ഐ.സി.എച്ച്.ആർ റൈറ്റ് സഹോദരന്മാരേയോ മോട്ടോർകാറുകളുടെ പിറവി ആഘോഷിക്കുമ്പോൾ ഹെൻറി ഫോർഡിനെയോ ഒഴിവാക്കുമോ? ഇന്ത്യൻ ശാസ്ത്രത്തെ ആഘോഷിക്കുമ്പോൾ സി.വി.രാമനെ ഒഴിവാക്കുമോ?പി. ചിദംബരം ചോദിച്ചു.
നെഹ്രുവിന്റെ ചിത്രം അടുത്ത പോസ്റ്ററിൽ വരുമെന്ന് ഐ.സി.എച്ച്.ആർ
ഇതൊരു തുടക്കമാണെന്നും വരുന്ന പോസ്റ്റുകളിൽ നെഹ്രു അടക്കമുള്ള നേതാക്കളും ഉണ്ടാകുമെന്നും ഐ.സി.എച്ച്.ആർ അധികൃതർ വ്യക്തമാക്കി. ചരിത്രപുസ്തകത്തിൽ ഇടംനേടിയിട്ടില്ലാത്ത സ്വാതന്ത്ര പോരാളികളെ ഉയർത്തിക്കാട്ടുക എന്നതും പരിപാടിയുടെ ലക്ഷ്യമാണെന്ന് ഐ.സി.എച്ച്.ആർ ഡയറക്ടർ ഓംജീ ഉപാധ്യായ് വ്യക്തമാക്കി.അതേസമയം, രാഷ്ട്രപിതാവ് മഹാത്മ ഗാന്ധി, സുഭാഷ് ചന്ദ്രബോസ്, ഭഗത് സിംഗ്, ഡോ. ബി.ആർ. അംബേദ്കർ, സർദാർ വല്ലഭ് ഭായ് പട്ടേൽ, രാജേന്ദ്ര പ്രസാദ്, മദൻ മോഹൻ മാളവ്യ, സവർക്കർ എന്നിവർ പോസ്റ്ററിൽ ഇടം പിടിച്ചു.
വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ആലി മുസ്ലിയാർ എന്നിവരുൾപ്പെടെ 387 പേരുകൾ സ്വാതന്ത്ര്യസമര രക്തസാക്ഷികളുടെ പട്ടികയിൽനിന്ന് നീക്കിയ ചരിത്രകൗൺസിലിന്റെ നടപടി ഈയിടെ വിവാദമായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |