കൊന്നക്കാട് (കാഞ്ഞങ്ങാട്) : ബളാൽ പഞ്ചായത്തിലെ വനാതിർത്തി പ്രദേശമായ കൊന്നക്കാട് അത്തിയടുക്കത്ത് കാട്ടാനകൂട്ടം വൻനാശനഷ്ടമുണ്ടാക്കി. കാർഷികവിളകൾ ചവിട്ടിമെതിച്ച ആനക്കൂട്ടം ഏതുസമയത്തും കടന്നുവരാമെന്ന അവസ്ഥയാണ് ഇപ്പോഴുമുള്ളത്.
അത്തിയടുക്കത്തെ കുഞ്ഞികൃഷ്ണൻ കണ്ണോത്ത്, പാർവതി കണ്ണോത്ത്. തോമസ് തേരെഴത്ത്,കുഞ്ഞുമോൻ പൊയ്കയിൽ, അനൂപ് മണിമല മോളി മണിമല ജോസ് നിരപ്പേൽ, തങ്കമ്മ നിരപ്പേൽ. ജാനകി ആലകാടൻ എന്നിവരുടെ കൃഷി സ്ഥലങ്ങളിലാണ് കാട്ടാനകൾ കൃഷി നാശം വരുത്തിയത്. തെങ്ങ്. കവുങ്ങ്. വാഴ തുടങ്ങി കാർഷികവിളകൾ നശിപ്പിക്കപ്പെട്ടു. രണ്ടു ദിവസം മുൻപ് കടവത്ത് മുണ്ട. പാമ തട്ട്. മഞ്ജുചാൽ. എന്നീ സ്ഥലങ്ങളിലും കാട്ടാനകൾ ഇറങ്ങിയിരുന്നു.
കർണാടക വനമേഖലയിൽ നിന്ന് കാട്ടാനക്കൂട്ടങ്ങളുടെ വരവ് തടയാൻ സൗരോർജ വേലി സ്ഥാപിക്കണമെന്ന നിർദ്ദേശമുണ്ടെങ്കിലും ഈ ഭാഗത്തെ ഇതുവരെ പരിഗണിച്ചിട്ടില്ല. കാട്ടാനകളുടെ വരവ് വനാതിർത്തികളിൽ താമസിക്കുന്നവരെ ഭയപ്പെടുത്തുകയാണ്.. കാട്ടനകൂട്ടങ്ങൾ കാർഷിക വിളകൾ നശിപ്പിച്ച അത്തിയടുക്കത്തെ സ്ഥലങ്ങൾ ബളാൽ പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം. വാർഡ് മെമ്പർ മോൻസി ജോയി. പഞ്ചായത്ത് അംഗം പി. സി. രഘുനാഥൻ നായർ എന്നിവർ സന്ദർശിച്ചു.
മരണഭയത്തിൽ 35 കുടുംബങ്ങൾ
അത്തിയടുക്കത്ത് പട്ടികവർഗകോളനിയിലും പൊതുവിഭാഗത്തിലുമായി 35 കുടുംബങ്ങളാണ് താമസിക്കുന്നത്. വനാതിർത്തിയോട് ചേർന്നു കിടക്കുന്ന ഭൂമിയിലാണ് താമസമെന്നതിനാൽ ഇതുവരെ കൈവശരേഖ പോലും ഇവർക്ക് ലഭിച്ചിട്ടില്ല. റേഷൻ കാർഡ് തന്നെ എല്ലാ കുടുംബങ്ങൾക്കും ലഭിച്ചിട്ടില്ല. ഇതുമൂലം തൊഴിലുറപ്പ് ജോലി പോലും ഇവിടത്തെ സ്ത്രീകൾക്ക് ലഭിക്കുന്നില്ല.ജീവിക്കാനുള്ള ഈ പ്രയാസങ്ങൾക്കിടയിലേക്കാണ് കാട്ടാനകൾ കടന്നുവരുന്നത്.
ഫെൻസിംഗ് ഇല്ലാത്ത ഭാഗത്തുകൂടെയാണ് കാട്ടാനകളെത്തുന്നത്. മുമ്പൊക്കെ ആഴ്ചകളുടെ ഇടവേളകളിലാണ് ആനകൾ വന്നിരുന്നതെങ്കിൽ ഇപ്പോൾ അക്രമണം പതിവാണ്. വീട്ടുമുറ്റം വരെ കാട്ടാനകൾ കടന്നുവരികയാണ്- വാർഡ് മെമ്പർ മോൻസിജോയ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |