കാസർകോട്: കേന്ദ്ര സർവ്വകലാശാലയിലെ വിദ്യാർത്ഥികൾക്ക് ആശ്വാസം പകരുകയാണ് ഇൻസ്റ്റാഗ്രാം വിദ്യാർത്ഥി കൂട്ടായ്മയായ 'സി യു കെ ട്രോൾസ്'. രണ്ടായിരത്തോളം കുട്ടികളുള്ള യൂണിവേഴ്സിറ്റിയിൽ 1500 പേർ ഫോളോ ചെയ്യുന്ന ട്രോൾസ് പേജ് ഒരു തരംഗമാണിന്ന്. വലിയ സ്വീകാര്യത ലഭിച്ചുതുടങ്ങിയതോടെ കാമ്പസിലെ വിദ്യാർത്ഥി സംഘടനകൾ ട്രോൾസ് അഡ്മിൻമാർ മുന്നോട്ട് വെക്കുന്ന ആശയങ്ങൾ ഏറ്റെടുക്കുകയാണിപ്പോൾ.
കൊവിഡ് കാല പിരിമുറുക്കവും ഭീതിയും അകറ്റി വിദ്യാർത്ഥികളെ സന്തോഷിപ്പിക്കാനും ആശ്വാസം പകരാനും കഴിയുന്നുവെന്നാണ് ഇത്രയും പേർ ട്രോൾസ് പേജിനെ അനുഗമിക്കുന്നതിന് പിന്നിൽ. ട് പെരിയയിലെ മെയിൻ കാമ്പസിലേയും തിരുവല്ലയിലെ ലോ സ്‌കൂളിലെയും തിരുവനന്തപുരം കാമ്പസിലെയും വിദ്യാർഥികൾക്കിടയിൽ പൊതുഇടമായി പ്രവർത്തിക്കുന്ന ട്രോൾ രൂപം കൊണ്ടത് കൊവിഡ് തുടങ്ങിയ 2020 മാർച്ചിലാണ്. വർഷത്തിൽ ഒരുതവണ നടത്തുന്ന ഫെസ്റ്റും മത്സരങ്ങളും മാത്രമായിരുന്നു അതുവരെ ഇവരുടെ കൂടിച്ചേരലുകളുടെ ഏക ഇടം. അതിലേക്കാണ് സി യു കെ ട്രോൾസിന്റെ രംഗപ്രവേശം.
യൂണിവേഴ്സിറ്റിയുടെ അറിയിപ്പുകൾ, മറ്റു വാർത്തകൾ എല്ലാം ഈ കൂട്ടായ്മ ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്കുവെക്കുന്നു. വിദ്യാർഥികൾ നേരിടുന്ന പ്രശ്നങ്ങൾ ഉന്നയിക്കാനും പല വിഷയങ്ങളിലും ഇടപെടാനും ബോധവൽക്കരിക്കാനും പേജ് മുന്നിലാണ്. ട്രോൾസ് പേജിന്റെ ആവശ്യങ്ങൾ രാജ്‌മോഹൻ ഉണ്ണിത്താൻ എം പിയും രാഷ്ട്രീയ സംഘടനകളും ഏറ്റെടുത്തു അധികൃതരുടെ ശ്രദ്ധയിൽ കൊണ്ടുവന്നിട്ടുണ്ട്.
വെറും ചിരിയല്ല
ഇതിനോടകം തന്നെ 500 ൽപരം മീമുകൾ പോസ്റ്റ് ചെയ്തിട്ടിട്ടുണ്ട്. രാഷ്ട്രീയം പറയാതെ, വക്തിഹത്യ നടത്താതെ ആണ് പോസ്റ്റ്. കേവലം ചിരി മാത്രമല്ല,ചിന്തയും അവകാശബോധവും പല ട്രോളുകളും മുന്നോട്ടുവെക്കുന്നുണ്ട്. വിദ്യാർത്ഥികളുടെ തുറന്നുപറച്ചിലിനുള്ള ഒരു വേദി കൂടിയാണ് ട്രോൾസ് . 2019-21 എം എ എക്കണോമിക്സ് വിദ്യാർഥി എസ്.എം ആദി ദേവ്, 2019-21 എം എസ് സി ഫിസിക്സ് വിദ്യാർത്ഥി നന്ദകിഷോർ എന്നിവരാണ് പേജിന്റെ അഡ്മിൻസ്.
ഓരോ വർഷം 10 ശതമാനം വച്ച് ഫീസ് കൂട്ടുന്നതിനെതിരെ നടത്തിയ മാസ് ഇമെയിൽ കാമ്പയിൻ ശ്രദ്ധേയമായിരുന്നു. ട്രോൾസ് ഈ വിഷയം ഉന്നയിച്ചപ്പോൾ പഠനം നടത്താൻ യൂണിവേഴ്സിറ്റി മൂന്നംഗ സമിതിയെ വച്ചിരുന്നു. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം നിബന്ധനകൾ ഉണ്ടാക്കരുതെന്ന ഹൈക്കോടതി ഉത്തരവ് നടപ്പിലാക്കാനും ഇടപെട്ടിട്ടുണ്ട്.
എസ്.എം ആദിദേവ്
( അഡ്മിൻ സി യു കെ ട്രോൾസ് )
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |