തലശ്ശേരി: ബ്രണ്ണൻ സായ്പിന്റേയും ഓവർ ബെറി സായ്പിന്റേയും വില്യം ലോഗനെയും മോഹിപ്പിച്ച തലശ്ശേരിയിലെ കടലോരക്കാഴ്ചകൾ മനസുനിറഞ്ഞ് ആസ്വദിക്കാൻ സൗകര്യമൊരുങ്ങി.നൂറ്റാണ്ടുകളുടെ ചരിത്രം പറയുന്ന കടൽപ്പാലത്തിന് പിറകിൽ പഴയകാലപ്രതാപം വിളിച്ചുപറയുന്ന പാണ്ടികശാലകൾക്കുമിടയിലെ ചെറു തീരദേശ റോഡിനോട് ചേർന്നാണ് കാഴ്ചകളാസ്വദിക്കാൻ വിശ്രമകേന്ദ്രമൊരുക്കിയത്.
കാസ്റ്റ് അയൺ കൊണ്ടുള്ള വിളക്ക് മാടങ്ങളിലെ അലങ്കാര ദീപങ്ങളും കടലിന്നഭിമുഖമായ കമനീയമായ ഇരിപ്പിടങ്ങളും പഴമയുടെ ഇഴയടുപ്പമുള്ള ഫ്‌ളോറിംഗുമെല്ലാം ഇവിടെ ഒരുക്കിയിട്ടുണ്ട്. അസ്തമയക്കാഴ്ചകൾ ആസ്വദിക്കാനും ഇവിടെ സൗകര്യമുണ്ട്. മുഖം മിനുക്കിയ കടലോരം വിനോദ സഞ്ചാരികളെ ആകർഷിക്കാൻ പാകത്തിൽ പഴയ പോർട്ട് ഓഫീസ് മുതൽ കടൽ പാലം വരെ ടൈൽസ് പാകിയ നടപ്പാത ഒരുങ്ങിക്കഴിഞ്ഞു.
സിമന്റും കല്ലും ഉപയോഗിച്ചാണ് നടപ്പാത നിർമ്മിച്ചിട്ടുള്ളത്. നിലത്ത് പ്രത്യേകതരം ടൈൽസുകളും പാകി. പഴയ പോർട്ട് ഓഫീസ് മുതൽ മത്സ്യ മാർക്കറ്റ് വരെയുള്ള റോഡും ഇന്റർലോക്ക് ചെയ്ത് നവീകരിച്ചിട്ടുണ്ട്. സിമന്റിൽ തീർത്ത മുപ്പതോളം ഇരിപ്പിടങ്ങളാണ് നടപ്പാതയിൽ സജ്ജീകരിച്ചിട്ടുള്ളത്. പതിനഞ്ചോളം വൈദ്യുതി വിളക്കുകളും സ്ഥാപിച്ചു കഴിഞ്ഞു . ലഘുഭക്ഷണം കഴിക്കാൻ സമീപത്ത് കഫെകളും അനുബന്ധമായുണ്ട്.
കടൽപ്പാലം നവീകരണം കൂടി നടക്കുന്നതോടെ, ഉത്തര കേരളത്തിലെ തന്നെ പ്രമുഖ വിനോദ സഞ്ചാര കേന്ദ്രമായി തലശ്ശേരി തീരം മാറുമെന്നുറപ്പാണ്.പൈതൃക ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് നവീകരണം നടക്കുന്നത്. തൊട്ടപ്പുറത്ത് സ്വാതന്ത്റ്യപോരാട്ട ചരിത്രം അലയടിക്കുന്ന ജവഹർഘട്ട് കൂടി നവീകരിക്കുന്നതോടെ അതിവിശാലമായ കടൽത്തീരം സഞ്ചാരികളുടെ പറുദീസയാകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |