കോഴിക്കോട്: ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ ഗുരുവായൂരപ്പന് കാണിക്കയായി സംഗീത ശിൽപ്പം അവതരിപ്പിച്ച് യുവ നർത്തകി ആർദ്ര . എട്ട് മിനുറ്റ് ദൈർഘ്യമുള്ള ആർദ്രയുടെ നൃത്തശിൽപ്പം ഇന്ന് യൂട്യൂബിലൂടെ കൈരളിക്കു മുന്നിലെത്തും. കോഴിക്കോട് സിൽവർ ഹിൽസ് പബ്ലിക് സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ് ആർദ്ര. കൊവിഡ് നിയന്ത്രണം വന്നതോടെ പതിവുള്ള ഗുരുവായൂർ ദർശനം രണ്ടു വർഷമായി ആർദ്രയ്ക്ക് സാധ്യമായില്ല. അതിന്റെ വിഷമം തീർക്കാൻ നൃത്തത്തിലൂടെ ദൈവ സാന്നിദ്ധ്യം അനുഭവിക്കുകയാണെന്ന് ആർദ്ര പറഞ്ഞു.
നാരായണീയത്തിലെ ശ്ലോകത്തിൽ സെമി ക്ലാസിക്കൽ നൃത്തത്തെ കഥകളി വേഷവുമായി സമന്വയിപ്പിച്ചാണ് നൃത്ത ശിൽപ്പം ഒരുക്കിയിരിക്കുന്നത്. ' ഒരു നേരമെങ്കിലും കാണാതെ വയ്യെന്റെ ഗുരുവയൂരപ്പ ' എന്ന കെ.എസ്. ചിത്ര ആലപിച്ച ഗാനം പശ്ചാത്തല ഭംഗിയൊരുക്കുന്നു. നരിക്കുനിയിലും പരിസരങ്ങളിലുമായാണ് ചിത്രീകരണം പൂർത്തിയാക്കിയത്. കോഴിക്കോട് മലാപ്പറമ്പ് സ്വദേശികളായ മേടപ്പറമ്പിൽ ശ്രീജിത്തിന്റെയും ഗ്രീഷ്മയുടെയും മകളാണ് ആർദ്ര. രണ്ടര വയസിൽ തുടങ്ങിയതാണ് നൃത്ത പഠനം. പത്താം വയസിൽ ഭരതനാട്യത്തിൽ അരങ്ങേറ്റം. തുടർന്ന് മോഹിനിയാട്ടവും കുച്ചുപ്പുടിയും അഭ്യസിച്ചു തുടങ്ങി. ഭരതനാട്യത്തിൽ നൃത്ത കലാവൈഭവ് അന്തർ ദേശീയ പുരസ്‌കാരം, നട്‌വർ ഗോപീകൃഷ്ണ ദേശീയ അവാർഡ്, മുംബയിൽ നടന്ന ഓൾ ഇന്ത്യ ഡാൻസ് ഫെസ്റ്റിവെലിൽ കുച്ചുപ്പുടിയിൽ സ്വർണ മെഡൽ തുടങ്ങി ഒട്ടേറെ പുരസ്‌കാരങ്ങൾ ആർദ്രയെ തേടിയെത്തിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |