തിരുവല്ല: ജില്ലാ രൂപീകരണത്തിന് ശേഷം അപ്പർകുട്ടനാട്ടിൽ നിന്ന് ജില്ലാകോൺഗ്രസ് കമ്മിറ്റിയുടെ അമരത്തേക്ക് നിയോഗിക്കപ്പെടുന്ന ആദ്യനേതാവാണ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ. ജില്ലയുടെ പടിഞ്ഞാറൻ അതിരുപങ്കിടുന്ന കടപ്ര പഞ്ചായത്തിലെ കൊച്ചുപറമ്പിൽ പരേതനായ കെ.എസ്.ഇ.ബി റിട്ട. എൻജിനിയർ നാരായണന്റെയും കണ്ണശ്ശ ഗവ. ഹൈസ്കൂൾ റിട്ട. അദ്ധ്യാപിക ജാനകിയുടെയും മകനാണ്. കെ.സുധാകരൻ നേതൃത്വം നൽകുന്ന കോൺഗ്രസിനെ ജില്ലയിൽ നയിക്കാൻ എ.ഐ.സി.സി കണ്ടെത്തിയ സതീഷ് കൊച്ചുപറമ്പിൽ സംഘാടന മികവ് തെളിയിച്ച് കെ.പി.സി.സി സെക്രട്ടറിവരെയായ നേതാവാണ്. കഴിഞ്ഞ കാലങ്ങളിൽ പാർട്ടിയെ ശക്തിപ്പെടുത്താൻ അദ്ദേഹം നടത്തിയ ശ്രമങ്ങളുടെ അംഗീകാരമായിട്ടാണ് പുതിയ സ്ഥാനലബ്ദി. മലയോര ജില്ലയായ പത്തനംതിട്ടയിൽ റബർ മരങ്ങളുടെ നാട്ടിലുള്ളവരായിരുന്നു മുൻകാലങ്ങളിൽ ഡി.സി.സി പ്രസിഡന്റുമാരായി വന്നതെങ്കിൽ കോൺഗ്രസിനെ ഐക്യത്തോടെ നയിക്കുക എന്ന ലക്ഷ്യത്തോടെയാണ് നെൽമണിയുടെ നാട്ടിൽ നിന്ന് സതീഷ് കൊച്ചുപറമ്പിൽ എത്തുന്നത്. സൗമ്യതയും സംശുദ്ധിയും നേതൃപാടവും കൈമുതലാക്കിയ അദ്ദേഹത്തിന് കോൺഗ്രസിന്റെ നഷ്ടപ്രതാപം വീണ്ടെടുക്കാനാകുമെന്ന് അണികൾ ഉറച്ചുവിശ്വസിക്കുന്നു. എം.സി.ചെറിയാനും പ്രൊഫ.പി.ജെ കുര്യനും അഡ്വ.കെ.ശിവദാസൻനായരും പി.മോഹൻരാജിനും ബാബു ജോർജ്ജിനും പിന്നാലെയാണ് ജില്ലയിലെ കോൺഗ്രസിനെ നയിക്കാൻ സതീഷ് കൊച്ചുപറമ്പിൽ എത്തുന്നത്. രാഷ്ട്രീയത്തിനതീതമായി വ്യക്തിബന്ധം കാത്ത് സൂക്ഷിക്കുന്ന സതീഷ് കൊച്ചുപറമ്പിൽ സാമൂഹിക മേഖലയിലെ നിറസാന്നിദ്ധ്യമാണ്.1980ൽ കായംകുളം എം.എസ്എം. കോളേജിൽ കെ.എസ്.യു യൂണിറ്റ് സെക്രട്ടറിയായി പ്രവർത്തനം ആരംഭിച്ച്, യൂത്ത് കോൺഗ്രസ് തിരുവല്ല ബ്ലോക്ക് പ്രസിഡന്റ്, ജില്ലാ വൈസ് പ്രസിഡന്റ്, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ്, ജില്ലാ കോൺഗ്രസ് ജനറൽ സെക്രട്ടറി, ജില്ലാ വൈസ് പ്രസിഡന്റ്, കെ.പി.സി.സി. നിർവാഹകസമിതി അംഗം, കെ.പി.സി.സി. സെക്രട്ടറി എന്നീ പദവികളിലെത്തി. മൂന്നുതവണ മഹാത്മാഗാന്ധി സർവകാശാല സിൻഡിക്കേറ്റ് അംഗമായി. ദീർഘകാലം എസ്.എൻ.ഡി.പി യോഗം ഡയറക്ടർ ബോർഡ് അംഗമായും സേവനമനുഷ്ഠിച്ചു. പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, കേന്ദ്ര ചെറുകിട വ്യവസായ കമ്മിറ്റിഅംഗം, റെയിൽവേ അഡ്വൈസറി കമ്മിറ്റി അംഗം, ജില്ലാ വികസനസമിതി അംഗം എന്നിങ്ങനെ പ്രവർത്തിച്ചിട്ടുണ്ട്. 25 വർഷം ദേവസ്വം ബോർഡ് പമ്പാ കോളേജ് രസതന്ത്രം അദ്ധ്യാപകനായി സേവനം അനുഷ്ഠിച്ച സതീഷ് കൊച്ചുപറമ്പിൽ അസോസിയേറ്റ് പ്രൊഫസറായാണ് വിരമിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |